അറുപതുകാരിയുടെ ഇടത് കാലിന് പകരം വലത് കാലിൽ ശസ്ത്രക്രിയ നടത്തി, ഡോക്ടർ പോലും അറിയുന്നത് ബോധം വന്നരോഗി പറഞ്ഞപ്പോൾ
അറുപതുകാരിയുടെ ഇടത് കാലിന് പകരം വലത് കാലിൽ ശസ്ത്രക്രിയ നടത്തി, ഡോക്ടർ പോലും അറിയുന്നത് ബോധം വന്നരോഗി പറഞ്ഞപ്പോൾ;സംഭവംകോഴിക്കോട്
കോഴിക്കോട്:സ്വകാര്യ ആശുപത്രിയിൽ വീട്ടമ്മയുടെ കാലുമാറി ശസ്ത്രക്രിയ നടത്തി ഇടതുകാലിന്റെ തകരാറിന് ചികിത്സ തേടിയ വീട്ടമ്മയുടെ വലതുകാലിൽ ശസ്ത്രക്രിയ നടത്തി.ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി പറഞ്ഞപ്പോഴാണ് ഡോക്ടർ ഇക്കാര്യം ശ്രദ്ധിച്ചത്.ഡോക്ടർ തന്റെ തെറ്റ് സമ്മതിച്ചതായി ബന്ധുക്കൾ വ്യക്തമാക്കി. കോഴിക്കോട് നാഷണൽ ആശുപത്രിയിലാണ് ഗുരുതരമായ പിഴവ് സംഭവിച്ചത്. കോഴിക്കോട് കക്കോടി സ്വദേശിയായ സജ്ന (60)യാണ് ഗുരുതര അനാസ്ഥയ്ക്ക് ഇരയായത്. സജ്നയെ എട്ട് മാസത്തോളമായി ചികിത്സിക്കുന്ന ഡോക്ടറാണ് പിഴവ് വരുത്തിയത്.
വാതിലിന്റെ ഉള്ളിൽ കുടുങ്ങി കാലിന്റെ ഞരമ്പിന് തകരാറ് സംഭവിച്ചതിനെ തുടർന്നാണ് സജ്ന ആശുപത്രിയിൽ ചികിത്സ തേടിയത്. ഏറെക്കാലത്തെ ചികിത്സയ്ക്കു ശേഷം ഡോക്ടർ ശസ്ത്രക്രിയ നിർദേശിക്കുകയായിരുന്നു. തിങ്കളാഴ്ച ആശുപത്രിയിൽ അഡ്മിറ്റ് ആയ സജ്നയെ ചൊവ്വാഴ്ചയാണ് ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്. ആശുപത്രിയിലെ ഓർത്തോ മേധാവി കൂടിയായ ഡോ. ബഹിർഷാൻ ആണ് സജ്നയ്ക്ക് ശസ്ത്രക്രിയ നടത്തിയത്.
ശസ്ത്രക്രിയക്കായി രോമംനീക്കി വൃത്തിയാക്കിയ ഇടതുകാലിന് പകരമാണ് രോമം കളയാത്ത വലതു കാലിന് ശസ്ത്രക്രിയ ചെയ്തത്. ശസ്ത്രക്രിയ വിജയകരമാണെന്ന് ഡോക്ടർ ബന്ധുക്കളെ അറിയിച്ചിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് മയക്കം വിട്ടപ്പോൾ കാൽ അനക്കാൻ പറ്റാതായതോടെയാണ് ഇടതുകാലിന് പകരം വലതുകാലിനാണ് ശസ്ത്രക്രിയ നടത്തിയതെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് സജ്ന നഴ്സുമാരെ വിവരം അറിയിക്കുകയായിരുന്നു.
ബന്ധുക്കൾ പരാതി പറഞ്ഞപ്പോൾ മാത്രമാണ് കാൽ മാറിയാണ് ശസ്ത്രക്രിയ ചെയ്തതെന്ന കാര്യം ഡോക്ടർ അറിയുന്നത്. തെറ്റുപറ്റിയെന്ന് ഡോക്ടർ ഏറ്റുപറഞ്ഞെന്ന് രോഗിയുടെ ബന്ധുക്കൾ പറഞ്ഞു. സംഭവത്തിൽ രോഗിയുടെ ബന്ധുക്കൾ ആരോഗ്യ മന്ത്രിക്കും ഡി.എം.ഒയ്ക്കും പോലീസിനും പരാതി നൽകി.
ശസ്ത്രക്രിയയ്ക്ക് മുൻപ് നടത്തിയ സ്കാനിങിൽ വലതുകാലിന് ഭാഗികമായി തകരാറ് കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് വലതുകാലിന് ശസ്ത്രക്രിയ ചെയ്യുകയായിരുന്നു. രണ്ടാഴ്ചയ്ക്കകം ഇടതുകാലിനും ശസ്ത്രക്രിയ ചെയ്തു നൽകും. ഇക്കാര്യം ശസ്ത്രക്രിയയ്ക്ക് ശേഷം രോഗിയുടെ ബന്ധുക്കളെയും രോഗിയേയും അറിയിച്ചെന്നും ആശുപത്രി മാനേജ്മെന്റ് വെക്തമാക്കി