മഴക്കാലത്തോടനുബന്ധിച്ച് മോഷണവും, കവര്‍ച്ചയും വര്‍ധിക്കാൻ സാധ്യതയുണ്ടെന്നും, ഇത് തടയുന്നതിന് പൊതുജനങ്ങള്‍ ശ്രദ്ധ പുലര്‍ത്തണമെന്നും കോട്ടയം ജില്ലാ പൊലീസിന്റെ മുന്നറിയിപ്പ്.
മഴക്കാലത്ത് ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാനും തടയാനും എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും പൊലീസ് പങ്കുവച്ച കുറിപ്പില്‍ പറയുന്നു.
പൊലീസ് നിര്‍ദേശങ്ങള്‍ ഇവയാണ്
രാത്രിയില്‍ മൊബൈല്‍ ഫോണില്‍ ചാർജുണ്ടെന്ന് ഉറപ്പാക്കണം. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യാതിരിക്കുക. അത്യാവശ്യ സന്ദര്‍ഭത്തില്‍ ബന്ധപ്പെടുന്നതിനായി അയല്‍ വീടുകളിലെ ഫോണ്‍ നമ്ബർ സൂക്ഷിക്കേണ്ടതും കുഞ്ഞുങ്ങളുടെ കരച്ചില്‍, പൈപ്പിലെ വെള്ളം തുറന്ന് വിടുന്ന ശബ്ദം തുടങ്ങിയ അസ്വാഭാവിക ശബ്ദങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന് തന്നെ അയൽവാസികളെ അറിയിക്കേണ്ടതും രാത്രിയില്‍ ആണെങ്കില്‍ വീടിന് പുറത്തുള്ള ലൈറ്റുകള്‍ ഇടുന്നതിനും ശ്രദ്ധിക്കുക.
വീട് പൂട്ടി പുറത്ത് പോകുന്ന സമയം ആ വിവരം അയല്‍ക്കാരെ അറിയിക്കേണ്ടതാണ്. കൂടുതല്‍ ദിവസം വീട് പൂട്ടി പോകുന്ന വിവരം പോലീസ് സ്റ്റേഷനില്‍ അറിയിക്കാവുന്നതും കൂടാതെ കേരള പോലീസിന്റെ POL-APP ലെ LOCKED HOUSE INFORMATION എന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ് നിരീക്ഷണം ഉറപ്പ് വരുത്താവുന്നതുമാണ്. കൂടുതല്‍ ദിവസം വീട് പൂട്ടി പോകുന്ന സാഹചര്യങ്ങളില്‍ ദിനം പ്രതി ലഭിക്കുന്ന പത്രം, പാല്‍, തപാല്‍ എന്നിവ നല്‍കേണ്ടതില്ല എന്ന് ബന്ധപ്പെട്ടവരെ നിർദ്ദേശിക്കണം.
കൂടാതെ ലാൻഡ് ഫോണ്‍ താല്‍ക്കാലികമായി ഡിസ്കണക്‌ട് ചെയ്യണം. വീട്ടില്‍ ആളില്ലാത്ത പകല്‍ സമയങ്ങളില്‍ വീട്ടിലെ ലൈറ്റ് കത്തിക്കിടക്കാതിരിക്കാൻ ശ്രദ്ധിക്കണം. പുറത്തെ ലൈറ്റ് പ്രകാശിപ്പിക്കുന്നതിനും അണയ്ക്കുന്നതിനും പത്രം, പാല്‍, തപാല്‍ ഉരുപ്പടികള്‍ തുടങ്ങിയവ സുരക്ഷിതമായി എടുത്തുവയ്ക്കുന്നതിനും വിശ്വസ്തരെ ഏല്‍പ്പിക്കുക. രാത്രി ഉറങ്ങാന്‍ കിടക്കുന്നതിന് മുന്പ് വീടിന്റെ കതകുകളും, ജനല്പാളികളും അടച്ച് കുറ്റിയിട്ടിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക.
കടകളുടെയും, വീടുകളുടെയും വരാന്തകളിലും മറ്റും മഴ കാരണം കയറി നില്‍ക്കുന്ന അപരിചിതരായ ആളുകളുടെ ചലനം ജാഗ്രതയോടെ നിരീക്ഷിക്കണം. വീട്ടില് മറ്റാരും ഇല്ലാത്ത സമയത്ത് എത്തുന്ന ഭിക്ഷക്കാര്, കച്ചവടക്കാര്, ആക്രി പെറുക്കുകാര്, നാടോടികള് എന്നിവരുമായി വീടിന്റെ വാതില് തുറന്ന് വെളിയിലിറങ്ങി ആശയവിനിമയം നടത്താതിരിക്കുക. സംശയകരമായ ഏത് കാര്യവും ഉടൻ പോലീസിനെ അറിയിക്കാൻ ശ്രമിക്കുക.
വീടിന്റെ
മുൻ വാതിലുകളും, അടുക്കളവാതിലിലും സ്റ്റെയര്കേസ് റൂമിന്റെ വാതിലിലും ഇരുമ്ബ് പട്ടകള് പിടിപ്പിച്ച് സുരക്ഷിതമാക്കേണ്ടതാണ്. പകല്‍ സമയങ്ങളില്‍ വീടിന്റെ മുൻ വാതിലും, അടുക്കളവാതിലും അടച്ചിടുവാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. വീട് കുത്തിത്തുറക്കുന്നതിന് ഉപയോഗിക്കാവുന്ന കമ്ബിപ്പാര, പിക്കാസ് മുതലായ ആയുധങ്ങള് യാതൊരു കാരണവശാലും വീടിന് പുറത്ത് സൂക്ഷിക്കാതിരിക്കുക.
സിസിടിവി ഘടിപ്പിച്ചിട്ടുള്ള വീടുകളില്‍ നിന്നും വീട്ടുകാർ പുറത്തേക്ക് പോകുന്ന സമയം സി.സി.ടി.വി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. ജനമൈത്രി ബീറ്റ് ഓഫീസറിന്റെ ഫോണ്‍ നമ്ബർ, പൊലീസ് സ്റ്റേഷൻ പോലീസിന്റെ എമര്‍ജൻസി നമ്ബരായ 112 അടക്കമുള്ള ഫോണ്‍ നമ്ബരുകള്‍ സൂക്ഷിച്ചുവച്ച് അത്യാവശ്യ ഘട്ടങ്ങളില്‍ ബന്ധപ്പെടെണ്ടതാണ് .