ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മോട്ടിവേഷൻ ചിന്തകൾ



നമ്മുടെ ആഗ്രഹങ്ങൾ....


നക്ഷത്രങ്ങളെ ഉന്നം വച്ചാല്‍ മാത്രമേ തൊട്ടടുത്ത കുന്ന് വരെയെങ്കിലും നിങ്ങളുടെ ബാണം പോകുകയുള്ളു. അയ്യോ, അത്രയും വലിയ ആഗ്രഹങ്ങള്‍ ഒന്നും പാടില്ല എന്നു വിചാരിച്ച്, വില്ല് താഴ്ത്തിക്കൊണ്ടേ പോയാല്‍ ബാണം നിങ്ങളുടെ പാദങ്ങളിലെ വിരലുകളെയായിരിക്കും മുറിപ്പെടുത്തുക.


പിന്നെ, എന്തിനാണു നിങ്ങള്‍ നിങ്ങളുടെ ആഗ്രഹങ്ങളെ പരിമിതപ്പെടുത്തുന്നത്? നിങ്ങളുടെ ആഗ്രഹങ്ങള്‍ വളര്‍ന്നു വലുതായിനില്‍ക്കട്ടെ.അത്യാഗ്രഹിയാവുക എന്നു  പറയുന്നില്ല. ആഗ്രഹങ്ങള്‍ വലുതായിരിക്കട്ടെ എന്നു മാത്രമേ  പറയുന്നുള്ളൂ.
രണ്ടും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കുക.


ഒരിക്കല്‍ ഒരാൾ തീവണ്ടിയില്‍ യാത്ര ചെയ്യുകയായിരുന്നു. തീവണ്ടി ഏതു സ്റ്റേഷനില്‍ നിന്നാലും അദ്ദേഹം താഴെയിറങ്ങി നില്‍ക്കും. തീവണ്ടി ഓടിത്തുടങ്ങുമ്പോള്‍ അദ്ദേഹം കയറും. ചെറിയ സ്റ്റേഷനെന്നോ വലിയ സ്റ്റേഷനെന്നോ ഒരു വ്യത്യാസവുമില്ല. രണ്ടു മിനിട്ടു നിന്നാലും മതി, അയാള്‍ ഇറങ്ങിക്കയറുമായിരുന്നു. മുന്‍വശത്തിരുന്ന സഹയാത്രികനു സസ്പെന്‍സ് സഹിക്കാനായില്ല. അയാള്‍ ചോദിച്ചു, "നിങ്ങളെ കണ്ടാല്‍ ക്ഷീണിതനായി തോന്നുന്നുവല്ലോ. നിങ്ങളുടെ കൂടെ വന്നവരാരെങ്കിലും കാണാതെ പോയോ? അല്ല വെള്ളമോ, പുസ്തകമോ മറ്റോ വാങ്ങേണ്ടതുണ്ടോ? എന്തിനാണ് നിങ്ങള്‍ ഇങ്ങനെ ഇറങ്ങുകയും കയറുകയും ചെയ്യുന്നത്?"

അദ്ദേഹം പറഞ്ഞു : 'അങ്ങനെയൊന്നുമല്ല. അടുത്തിടെയാണ് എനിക്കു ബൈപാസ് സര്‍ജറി നടന്നത്. ദീര്‍ഘദൂര യാത്രകള്‍ പാടില്ല എന്ന് എന്‍റെ ഡോക്ടര്‍ ഉപദേശിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഞാനീ ദീര്‍ഘദൂരയാത്രയെ ഹ്രസ്വദൂരയാത്രകളാക്കി മാറ്റിക്കൊണ്ടിരിക്കുന്നത്."
എല്ലാറ്റിനും വേണ്ടി ആഗ്രഹിക്കുക എന്ന്  പറഞ്ഞു  എന്നു വിചാരിച്ച് ആ വാക്കുകളെ മാത്രം എടുത്തുകൊണ്ട് ആഗ്രഹിക്കാന്‍ തുടങ്ങിയാല്‍ നിങ്ങള്‍ ഡോക്ടര്‍ പറഞ്ഞതു മനസ്സിലാക്കിയ ആ ട്രെയിൻ യാത്രക്കാരനെ പോലെ ആയിപ്പോകും.

അങ്ങനെയാണെങ്കില്‍ ഏതാണ് ആഗ്രഹം? ഏതാണ് അത്യാഗ്രഹം? ഒരാള്‍ക്ക് ആഗ്രഹം എന്നു തോന്നുന്നത് മറ്റൊരള്‍ക്ക് അത്യാഗ്രഹമാണെന്ന് തോന്നും. സ്വന്തമായി മോട്ടോര്‍സൈക്കിള്‍ വച്ചിട്ടുള്ള ഒരാള്‍ ഒരു കാറു വാങ്ങാന്‍ ആഗ്രഹിച്ചാല്‍ അത് ആഗ്രഹം മാത്രമാണ്. പക്ഷേ പ്ളാറ്റ് ഫോറത്തില്‍ കിടക്കുന്ന ഒരാള്‍ കാറുവാങ്ങണമെന്ന് ആഗ്രഹിച്ചാല്‍ അത് അത്യാഗ്രഹമാണെന്ന് നിര്‍വചിക്കാനേ സാധിക്കൂ. താരതമ്യപ്പെടുത്തി ദീര്‍ഘശ്വാസം വിടുന്ന സ്വഭാവം നിങ്ങള്‍ക്കുണ്ടെങ്കില്‍ പ്രശ്നം തീരുകയേയില്ല.


മുത്തശ്ശിമാര്‍ കഥ പറഞ്ഞുതരുമ്പോള്‍ ശ്രദ്ധിച്ചിട്ടുണ്ടോ രാജകുമാരന്‍ തന്നെ എതിര്‍ക്കുന്നവരെ ശക്തിയായി നേരിട്ടു ജയിച്ച് ഏഴു സാഗരങ്ങളും, ഏഴു പര്‍വ്വതങ്ങളും കടന്നു പിന്നെയും പല സാഹസിക പ്രവൃത്തികളും ചെയ്തു.. സുന്ദരിയായ രാജകുമാരിയെ തുറുങ്കില്‍ നിന്നും രക്ഷപ്പെടുത്തി കൊണ്ടുവരും. പിന്നീട് അവര്‍ സുഖമായി ജീവിച്ചു,"എന്നു മുത്തശ്ശി കഥ ഉപസംഹരിക്കും. സന്തോഷമായിട്ടു ജീവിക്കാന്‍ തുടങ്ങിയാല്‍ പിന്നെ കാര്യങ്ങളൊക്കെ ​അവസാനിച്ചുവല്ലോ, പിന്നെ പോരാടേണ്ട കാര്യമില്ലല്ലോ.


എന്നാല്‍ എന്താണു സന്തോഷം?
വിവാഹം കഴിഞ്ഞാല്‍ സന്തോഷമായി എന്നു നിങ്ങള്‍ കരുതിയിരുന്നു. പിന്നെയോ കുഞ്ഞുങ്ങള്‍ ഉണ്ടായാലേ ജീവിതം പൂര്‍ണ്ണതയിലെത്തുകയുള്ളൂ, അതാണ് സന്തോഷം എന്നു നിങ്ങള്‍ വിചാരിച്ചു. എന്നാല്‍ ഇന്നോ, "ഇന്ന് എന്‍റെ മനസ്സിന്‍റെ സ്വസ്ഥത നശിക്കാന്‍ കാരണം കുഞ്ഞുങ്ങളാണ്" എന്നു മനസ്സു നൊന്തു വിലപിക്കുന്നു.
ഒരു കോടി രൂപ കിട്ടിയാല്‍ സന്തോഷം എന്നു നിങ്ങള്‍ പറയുന്നു. കിട്ടി എന്നു സങ്കല്‍പ്പിക്കുക. എന്നാല്‍ ആ ഒരു കോടി രൂപ കൊണ്ടു ജീവിതം സുഖമായി ജീവിക്കാന്‍ സമയമില്ലാതെ  അടുത്ത ബിസ്സിനസ്സിന്‍റെ വിജയത്തിനായി ടെന്‍ഷനോടുകൂടി  വീണ്ടും യാത്ര ചെയ്തു കൊണ്ടേ ഇരിക്കുന്നു...


മന്ത്രി പദവി ലഭിച്ചാല്‍ സന്തോഷം എന്നു നിങ്ങള്‍ പറയുന്നു. ലഭിച്ച ശേഷമോ? എപ്പോഴാണ് പദവി നഷ്ടപ്പെടുക, എപ്പോഴാണ് പോലീസ് വാറണ്ടോടുകൂടി വന്നു വാതിലില്‍ മുട്ടുക, എപ്പോഴാണ് ശത്രുവിന്‍റെ കൈയ്യിലെ അരിവാള്‍ വീശപ്പെടുക, എന്നു ഭയന്ന് ജീവന്‍ കൈയ്യില്‍ പിടിച്ചുകൊണ്ടു നിങ്ങള്‍ നടക്കുന്നു.
ധാരാളം സൗകര്യങ്ങള്‍ ലഭിക്കും എന്നു പറയപ്പെടുന്നു" എന്നു വിശ്വസിച്ചാണ് അയാൾ പട്ടാളത്തില്‍ ചേര്‍ന്നത്. അബദ്ധവശാല്‍ ചെറുതായ അളവിലുള്ള, അയാളുടെ കാലിനു പാകമാകാത്ത രണ്ടു ബൂട്സുകള്‍ അയാള്‍ക്കു ലഭിച്ചു. ദിവസേന ആ ബൂട്സുകളില്‍ കാലുകള്‍ തിരുകിക്കയറ്റുമ്പോള്‍ വിരലുകള്‍ ഒന്നിനു മുകളില്‍ ഒന്നായി കൂടിചേര്‍ന്നിരിക്കും. ദിവസം മുഴുവന്‍ ആ ചെറിയ ബൂട്സുകള്‍ ഉപയോഗിക്കുമ്പോള്‍ അയാളുടെ വിരലുകള്‍ വല്ലാതെ വേദനിക്കും. വേദന വരുമ്പോള്‍ അദ്ദേഹം മറ്റുള്ളവരെ ശപിച്ചുകൊണ്ടിരിക്കും.


"മേലധികാരികളോടു കാര്യം പറഞ്ഞാല്‍ അവര്‍ നിങ്ങളുടെ കാലുകളുടെ അളവനുസരിച്ചുള്ള ബൂട്സ് തരുമല്ലോ സ്നേഹിതാ, എന്തിനാണു നിങ്ങളിങ്ങനെ വിഷമിക്കുന്നത്?" എന്നു സഹപ്രവര്‍ത്തകര്‍ ചോദിച്ചു. അദ്ദേഹം ദേഷ്യത്തിലാണു മറുപടി പറഞ്ഞത്. "നീ  കാണുന്നില്ലേ, ദിവസേന എന്തെല്ലാം കടുത്ത പരിശീലനങ്ങള്‍ ആണ്...എല്ലുകളൊക്കെ നുറുങ്ങിപ്പോകുന്നത്രക്കു ജോലികള്‍! ഏതില്‍ നിന്നെങ്കിലും സന്തോഷം കിട്ടുന്നുണ്ടോ? രാത്രി ഈ ബൂട്സുകള്‍ അഴിച്ചുകളയുമ്പോള്‍, ഹാ എത്ര സന്തോഷമാണ് ലഭിക്കുന്നത് എന്നറിയാമോ? പട്ടാളത്തില്‍ ചേര്‍ന്നതിനുശേഷം എനിക്കു കിട്ടുന്ന ഈ ഒരേ ഒരു സന്തോഷത്തെയും നഷ്ടപ്പെടുത്തണമെന്നാണോ നീ പറയുന്നത്?"


നിങ്ങൾ നിങ്ങളുടെ ഹൃദയത്തില്‍ സ്പര്‍ശിച്ചു കൊണ്ടു പറയു, ഈ പട്ടാളക്കാരനെപ്പോലെ സന്തോഷത്തെ പണയം വച്ചുകൊണ്ട് 'എപ്പോഴാണു ബൂട്സ് ഊരിക്കളയാന്‍ പറ്റുക' എന്നു നിങ്ങള്‍ക്കും തോന്നിയിട്ടില്ലേ? സന്തോഷമായിട്ടു ജീവിക്കണം എന്നതാണല്ലോ എല്ലാവരുടെയും ആഗ്രഹം. നിങ്ങള്‍ ചെയ്യുന്നതെന്തായാലും അതു നിങ്ങളുടെ സന്തോഷത്തിനു വേണ്ടിയാണ്.