ബുദ്ധിയുടെ പ്രതലത്തിൽ നിന്ന് എന്തിനെയും വ്യാഖ്യാനിക്കാൻ ശ്രമിക്കുമ്പോഴാണ് അടുപ്പവും അർത്ഥവും നഷ്ടപ്പെടുന്നത് .
ഹൃദയത്തിൽ പൊതിയാത്ത തലച്ചോറിന്റെ അടിസ്ഥാന ഭാവം കാർക്കശ്യവും കാഠിന്യവും ആയിരിക്കും..
ഒരു പഴയ കഥയുണ്ട്. മുതലക്ക് കുരങ്ങിന്റെ ഹൃദയം തിന്നാൻ കൊതി. പുഴയുടെ അക്കരെയെത്തിക്കാം എന്നു പറഞ്ഞ്, മരത്തിലിരുന്ന കുരങ്ങനെ മുതല തന്റെ പുറത്തു കയറ്റി. പുഴയുടെ നടുക്കെത്തിയപ്പോൾ മുതല സത്യം പറഞ്ഞു – എനിക്കു നിന്റെ ഹൃദയം വേണം.
കുരങ്ങൻ മുതലയോടു പറഞ്ഞു – ‘താങ്കളിത് നേരത്തേ പറഞ്ഞിരുന്നെങ്കിൽ ഞാനെന്റെ ഹൃദയം കൂടി എടുത്തു കൊണ്ടു വന്നേനെ. യാത്ര പോകുമ്പോൾ ഹൃദയം ഞാൻ മരച്ചില്ലകൾക്കിടയിൽ സൂക്ഷിക്കുകയാണു പതിവ്. അതു വിശ്വസിച്ച മുതല കുരങ്ങനെ കരയിലെത്തിച്ചു. കുരങ്ങൻ ഓടി രക്ഷപ്പെട്ടു.
കുതന്ത്രങ്ങളുടെയും കൗശലത്തിന്റെയും മാത്രമല്ല; ഹൃദയമില്ലാത്തവരുടെയും ഹൃദയം സ്ഥലം മാറ്റി പ്രതിഷ്‌ഠിച്ചവരുടെയും കൂടി കഥയാണിത്. ഹൃദയം ഒരു അവയവം മാത്രമല്ല. ഹൃദയപൂർവം ജീവിക്കണം എന്നതിനർഥം, രക്തം പമ്പു ചെയ്യുന്നതിനുള്ള അറകൾ പ്രവർത്തനക്ഷമമാക്കണം എന്നുമല്ല. വൈദ്യനു പോലും അറിയാം, ഹൃദയത്തിലുണ്ടാകുന്ന ചില വേദനകളെ ഔഷധങ്ങൾക്കു സുഖപ്പെടുത്താനാവില്ലെന്ന്. വിശ്വാസ്യതയും നന്മയും കരുണയും സ്‌നേഹവും രൂപംകൊള്ളുന്ന ഇടമാണു ഹൃദയം. അതിന് തലച്ചോറിന്റെ ന്യായീകരണങ്ങളോ ചിന്തകളോ ഇല്ല.
ബുദ്ധികൊണ്ട് ഉപേക്ഷിച്ചു കളഞ്ഞവയെയെല്ലാം സ്‌നേഹത്താൽ വിളക്കിച്ചേർക്കുന്നത് തലച്ചോറിന്റെ വലുപ്പം കൊണ്ടല്ല, ഹൃദയത്തിന്റെ വിശാലത കൊണ്ടാണ്. ബുദ്ധി കണക്കുകൾ കൊണ്ടു മത്സരിക്കുമ്പോൾ ഹൃദയം കടപ്പാടുകളോടു ചേർന്നുനിൽക്കും.
ഹൃദയമെവിടെയോ അവിടേക്കായിരിക്കും ചിന്തകളും പ്രവൃത്തികളും നയിക്കപ്പെടുക. എവിടെയാണു ഹൃദയത്തെ പ്രതിഷ്‌ഠിച്ചിരിക്കുന്നതെന്നു കണ്ടെത്തിയാൽ ഓരോരുത്തർക്കും തങ്ങളുടെ ജീവിതത്തെ വിലയിരുത്താം.ബുദ്ധി വർധിപ്പിക്കാനുള്ള മരുന്നുകളെക്കാൾ ആവശ്യം, ഹൃദയം നനവുള്ളതാക്കുന്ന ലേപനങ്ങളാണ്.
ഹൃദയമുള്ളവർക്കു മാത്രം കഴിയുന്നൊരു കാര്യമുണ്ട് – മറ്റൊരാളുടെ ഹൃദയം കവരുക.
വ്യവസ്ഥകളോടുള്ള യുക്തിഭദ്ര സമീപനമാണ് ഏതു വ്യവസ്ഥയെയും സ്വീകാര്യവും കാര്യക്ഷമവും ആക്കുന്നത്.
മനസ്സിനെ നിയന്ത്രിച്ചാൽ വരുതിക്കുള്ളിലാകുന്നതാണ് ഏതു സാഹചര്യവും ; അത് എത്ര കലുഷിതമാണെങ്കിലും ..
സമനില വിടുന്നത് കൊണ്ട് ഒരു നിലയും നേരെയാകില്ല .സമീപനങ്ങളിലെ സൗമ്യതയാണ് ബന്ധങ്ങളുടെ നിലനിൽപ്പും തീവ്രതയും തീരുമാനിക്കുന്നത് .