അമ്മ ജീവനൊടുക്കിയതറിയാതെ അമ്മിഞ്ഞപ്പാലിനുവേണ്ടി നിർത്താതെ കരഞ്ഞുകൊണ്ടിരുന്ന പിഞ്ചുകുഞ്ഞിനെ വാരിയെടുത്ത് വാത്സല്യത്തോടെ പാലൂട്ടി ആരോഗ്യപ്രവർത്തക.
പാലക്കാട്: പെറ്റമ്മ മരിച്ചതറിയാതെ കരഞ്ഞു തളര്‍ന്ന നാലു മാസം പ്രായമുള്ള കുഞ്ഞിനെ മുലയൂട്ടി ആരോഗ്യ പ്രവര്‍ത്തക.
അഗളി കാരറ ആരോഗ്യ ഉപകേന്ദ്രത്തിലെ ആരോഗ്യപ്രവർത്തകയായ അമൃതയാണ് യുവതിയുടെ നാലുമാസം മാത്രം പ്രായമുള്ള കുഞ്ഞിന് മുലപ്പാല്‍ നല്‍കി പോറ്റമ്മയായത്. അമ്മിഞ്ഞ നുണഞ്ഞ് വിശപ്പകറ്റിയ പിഞ്ചുപൈതല്‍ അമൃതയുടെ കൈകളില്‍ സുരക്ഷിത ബോധത്തോടെ കിടന്നു.
കാരറ ആരോഗ്യ ഉപകേന്ദ്രത്തിലെ മിഡില്‍ ലവല്‍ സര്‍വീസ് പ്രൊവൈഡര്‍ അമൃതയാണ് സ്‌നേഹാമൃതം ചുരത്തിയ ആ അമ്മ. കുഞ്ഞിന്റെ നിര്‍ത്താതെയുള്ള കരച്ചിലാണ് അമൃതയുടെ കുഞ്ഞ് മനസ്സിനെ തൊട്ടത്. പിന്നെ ഒന്നും നോക്കിയില്ല, കുഞ്ഞിനെ വാരിയെടുത്ത് നെഞ്ചോട് ചേര്‍ത്തു. കുഞ്ഞ് സ്വന്തം അമ്മയുടെ നെഞ്ചിലെന്ന പോലെ അമൃതയുടെ ചൂടേറ്റു കിടന്നു.
അട്ടപ്പാടി വണ്ടന്‍പാറയില്‍ തിങ്കളാഴ്ച രാത്രി സന്ധ്യ (27) ജീവനൊടുക്കിയ വിവരമറിഞ്ഞാണ് ആരോഗ്യ പ്രവര്‍ത്തകരെത്തിയത്. അപ്പോഴാണ് നാലു മാസം പ്രായമുള്ള സന്ധ്യയുടെ മകന്‍ മിദര്‍ശ് നിര്‍ത്താതെ കരയുന്നത് അമൃതയുടെ മനസ്സിനെ പിടിച്ചു കുലുക്കിയത്. നാലു മക്കളുടെ അമ്മയായ സന്ധ്യ ജീവനൊടുക്കിയ വിവരമറിഞ്ഞു ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്കും ആശാ വര്‍ക്കര്‍ക്കുമൊപ്പം ഔദ്യോഗിക ചുമതലയുമായി എത്തിയതായിരുന്നു അമൃത.
മൃതദേഹം എത്തുന്നതു കാത്തു ദുണ്ടൂരില്‍ സന്ധ്യയുടെ വീട്ടിലിരിക്കുമ്ബോഴാണു തൊട്ടടുത്ത് സന്ധ്യയുടെ സഹോദരിയുടെ വീട്ടില്‍ മിദര്‍ശ് നിര്‍ത്താതെ കരയുന്നതു കണ്ടത്. കുഞ്ഞുമിദര്‍ശിന്റെ കരച്ചില്‍ കേട്ട് അമൃതയുടെ അമ്മമനം തുടിച്ചു. അമൃത ഓര്‍ത്തത് എട്ടു മാസം പ്രായമായ തന്റെ മകള്‍ വേദയുടെ മുഖമാണ്. കുഞ്ഞിനെ മുലയൂട്ടിക്കോട്ടെ എന്നു ചോദിച്ചപ്പോള്‍ വീട്ടുകാര്‍ അനുവദിച്ചു. വിശപ്പും ക്ഷീണവും മാറി ഉറങ്ങിയ മിദര്‍ശിനെ ബന്ധുക്കള്‍ക്കു കൈമാറിയാണു മടങ്ങിയത്.