കോടീശ്വരനായ ബോസ് ഒളിക്യാമറ ഉപയോഗിച്ച് വീഡിയോ പകർത്തി, ആയയ്ക്ക് നഷ്ടപരിഹാരമായി 23 കോടി രൂപ. 25 -കാരിയായ കെല്ലി ആൻഡ്രേഡ് കോടീശ്വരനായ മൈക്കല്‍ എസ്‌പോസിറ്റോയുടെ വീട്ടില്‍ ആയയായി ജോലി ചെയ്യുകയായിരുന്നു.
കുടുംബത്തോടൊപ്പം താമസിച്ചാണ് മൈക്കലിന്റെ നാല് കുട്ടികളെയും ഇവർ നോക്കിയിരുന്നത്. എന്നാല്‍, പിന്നീട് അവള്‍ തന്റെ കിടപ്പുമുറിയിലെ സ്മോക്ക് ഡിറ്റക്ടറില്‍ ഒളിക്യാമറ കണ്ടെത്തുകയായിരുന്നു.
2021 -ല്‍ കൊളംബിയയിലാണ് സംഭവം. മൈക്കല്‍ ഇടയ്ക്കിടക്ക് വന്ന് സ്മോക്ക് ഡിറ്റക്ടർ അഡ്ജസ്റ്റ് ചെയ്ത് വയ്ക്കുന്നത് അവളുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. അതോടെയാണ് എന്തോ ഒരു സംശയം അവള്‍ക്കുണ്ടായത്. അങ്ങനെ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ക്യാമറ കണ്ടെത്തിയത്. അതോടെ തന്റെ ഭയം സത്യമായിരുന്നു എന്ന് കെല്ലിക്ക് ബോധ്യപ്പെടുകയായിരുന്നു. നൂറുകണക്കിന് വീഡിയോകള്‍ അടങ്ങിയ മെമ്മറി കാർഡും അതിലുണ്ടായിരുന്നു. അവള്‍ വസ്ത്രം മാറുന്നതടക്കം അനേകം വീഡിയോകള്‍ അതിലുണ്ടായിരുന്നു.
ക്യാമറ കണ്ടെത്തി അധികം വൈകും മുമ്ബ് മൈക്കല്‍ വീട്ടിലെത്തി. തന്റെ സുരക്ഷയെ കരുതി ഭയന്ന കെല്ലി ഒരു ജനാല വഴി അവിടെ നിന്നും രക്ഷപ്പെട്ടു. അയാള്‍ വന്ന് വാതിലില്‍ മുട്ടുമ്ബോഴേക്കും അവള്‍ മറ്റൊരു വഴി രക്ഷപ്പെട്ടിരുന്നു. അയാള്‍ വളരെ പരിഭ്രാന്തനായിട്ടാണ് വീട്ടിലെത്തിയത് എന്ന് കെല്ലി പറയുന്നു. പിന്നീട്, മൈക്കലിനെ അറസ്റ്റ് ചെയ്തു. നാല് വർഷത്തെ തടവാണ് ഇയാള്‍ക്ക് വിധിച്ചത്. എന്നാല്‍, രണ്ട് വർഷത്തെ തടവും കൗണ്‍സിലിംഗും നല്‍കി അയാളെ വിട്ടയച്ചു.
മൈക്കലും ഭാര്യ ഡാനിയേലുമുണ്ടാക്കിയ വൈകാരിക ബുദ്ധിമുട്ടുകള്‍ക്ക് 780,000 ഡോളറും മൈക്കല്‍ ചെയ്ത കാര്യങ്ങള്‍ക്ക് ശിക്ഷാനടപടിയായി 2 മില്യണ്‍ ഡോളറും കെല്ലിക്ക് നല്‍കാനും വിധിയായി. തനിക്ക് ആ സംഭവമുണ്ടാക്കിയ മാനസികവും വൈകാരികവുമായ ബുദ്ധിമുട്ടുകള്‍ക്ക് ആ തുക ഒരു പൂർണപരിഹാരമല്ല എന്നാണ് കെല്ലി പറയുന്നത്. ഇതുപോലെ ഒരു അനുഭവം മറ്റാർക്കും ഉണ്ടാകാതിരിക്കാനാണ് ഞാൻ ഈ പോരാട്ടം നടത്തിയതെന്നും അവർ പറയുന്നു.