ഉത്തർപ്രദേശിലെ കുശിനഗറില്‍ ഭാര്യയുടെ പ്രസവ ചെലവിന് പണം കണ്ടെത്താൻ കഴിയാതെ മൂന്നുവയസുള്ള മകനെ വില്‍ക്കാൻ നിർബന്ധിതനായി പിതാവ്.
കുശിനഗറിലെ സ്വകാര്യ ആശുപത്രിയിലാണ് ഇയാളുടെ ഭാര്യ പ്രസവിച്ചത്. ബില്ലടക്കാത്തതിനെ തുടർന്ന് ഭാര്യയെയും നവജാത ശിശുവിനെയും വിട്ടുനല്‍കാൻ ആശുപത്രി അധികൃതർ തയാറായിരുന്നില്ല. തുടർന്നാണ് ബില്ലടക്കാനുള്ള പണം കണ്ടെത്താൻ പിതാവ് കുട്ടിയെ വില്‍ക്കാൻ തീരുമാനിച്ചത്.
ബർവ പാട്ടി സ്വദേശിയായ ഹരീഷ് പട്ടേല്‍ ആണ് ഭാര്യയുടെ പ്രസവചെലവുകള്‍ക്കായി സ്വന്തം കുഞ്ഞിനെ വില്‍പന നടത്തിയത്. ഭാര്യയെയും കുഞ്ഞിനെയും വിട്ടുകിട്ടാൻ മൂന്നുവയസുകാരനെ മറ്റൊരു ദമ്ബതികള്‍ക്ക് കൈമാറാനാണ് ഇയാള്‍ തീരുമാനിച്ചത്.
ദിവസക്കൂലിക്കാരനായ പട്ടേലിന് സ്വകാര്യ ആശുപത്രിയിലെ ചെലവുകള്‍ താങ്ങാൻ സാധിച്ചില്ല. പട്ടേലിന്റെ ആറാമത്തെ കുഞ്ഞാണിത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ വാങ്ങിയ ദമ്ബതികള്‍ ഉള്‍പ്പെടെ അഞ്ചുപേരെ അറസ്റ്റ് ചെയ്തു.
അറസ്റ്റിലായവരില്‍ ഇടനിലക്കാരൻ അമ്രേഷ് യാദവ്, ദത്തെടുത്ത മാതാപിതാക്കളായ ഭോല യാദവ്, ഭാര്യ കലാവതി, വ്യാജ ഡോക്ടർ, താര കുശ്വാഹ, ഒരു സഹായി എന്നിവരും ഉള്‍പ്പെടുന്നു. കുട്ടിയെ സുരക്ഷിതമായി രക്ഷപ്പെടുത്തി മാതാപിതാക്കളുടെ അടുത്ത് എത്തിച്ചു.
കഴിഞ്ഞ ആഗസ്റ്റില്‍ അലിഗഢിലെ സ്വകാര്യ ആശുപത്രിയില്‍ പെണ്‍കുഞ്ഞിനെ പിതാവ് 56,000 രൂപക്ക് വില്‍പന നടത്തിയിരുന്നു. കുഞ്ഞിന്റെ അമ്മയുടെ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തിയത്. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് പൊലീസ് കുഞ്ഞിനെ വാങ്ങിയ ദമ്ബതികളെ കണ്ടെത്തി അമ്മയെ തിരികെ ഏല്‍പിക്കുകയായിരുന്നു.