പൊള്ളുന്ന വെയിൽ, സൂര്യാഘാത സാധ്യതയും, ഒന്നല്ല രണ്ട് മാസം! കേരളത്തിലെ ജോലി സമയത്തിൽ മാറ്റം വരുത്തി ഉത്തരവിറങ്ങി
പൊള്ളുന്ന വെയിൽ, സൂര്യാഘാത സാധ്യതയും, ഒന്നല്ല രണ്ട് മാസം! കേരളത്തിലെ ജോലി സമയത്തിൽ മാറ്റം വരുത്തി ഉത്തരവിറങ്ങി
സംസ്ഥാനത്ത് പകൽ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയത്തിൽ മാറ്റം വരുത്തി ഉത്തരവ് പുറത്തിറക്കി. രണ്ട് മാസത്തേക്കാണ് വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയത്തിൽ മാറ്റം വരുത്തിയിട്ടുള്ളത്.
നാളെമുതൽ ( മാർച്ച് 2 ) ഏപ്രിൽ 30 വരെയുള്ള കാലയളവിലെ ജോലിസമയമാണ് പുനക്രമീകരിച്ചത്. രാവിലെ 7:00 മുതൽ വൈകുന്നേരം 7:00 മണി വരെയുള്ള സമയത്തിൽ എട്ട് മണിക്കൂറായി ജോലി സമയം നിജപ്പെടുത്തി. സൂര്യാഘാത സാധ്യത കണക്കിലെടുത്താണ് തീരുമാനമെന്ന് ലേബർ കമ്മീഷണറുടെ ഓഫീസ് അറിയിച്ചു.
ഷിഫ്റ്റ് വ്യവസ്ഥയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഷിഫ്റ്റുകൾ ഉച്ചയ്ക്ക് 12:00 മണിക്ക് അവസാനിക്കുന്ന തരത്തിലും വൈകുന്നേരം 3:00 മണിക്ക് ആരംഭിക്കുന്ന തരത്തിലുമാണ് പുനക്രമീകരണമെന്നും ലേബർ കമ്മിഷണർ വ്യക്തമാക്കി. സൂര്യഘാത സാധ്യത ഇല്ലാത്ത മേഖലയെ ഉത്തരവിന്‍റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതായത് സമുദ്രനിരപ്പിൽ നിന്ന് 3000 അടിയിൽ കൂടുതൽ ഉയരമുള്ള സൂര്യാഘാതത്തിന് സാധ്യതയില്ലാത്ത മേഖലകളെയാണ് ഉത്തരവിന്‍റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുള്ളതെന്ന് ലേബർ കമ്മീഷണർ വിശദീകരിച്ചു.