സ്‌കൂളുകൾ ഇന്ന് തുറക്കുകയാണ്.ഒരു മഴക്കാലത്തിന്റെ മനോഹാരിതയും, മാധുര്യവുമുണ്ട് എല്ലാവരുടെയും സ്‌കൂൾ ഓർമ്മകൾക്ക്.
ദേശീയ ഗാനത്തിന്റെ അവസാനത്തെ 'ജയഹേ' കഴിയുമ്പോൾ ഇപ്പോഴും ഉള്ളിലൊരു കൂട്ടമണി മുഴങ്ങാറുണ്ട്.
ഓർമ്മകളിൽ മുങ്ങിത്തപ്പിയാൽ ഒരുപാട് മുത്തുകൾ കോരി എടുക്കാനുണ്ടാകും നാം ഓരോരുത്തർക്കും .
ജൂണിലെയും ഡിസംബറിലെയുമൊക്കെ തണുപ്പിനോടു മല്ലിട്ട്, പുലർച്ചെയുള്ള കുളിയിൽ തുടങ്ങുന്നു ഓരോ സ്കൂൾ ദിനവും..
വൈകിക്കയറിയ ക്ലാസ്സുകളിൽ 'ബസ്സ് കിട്ടിയില്ല ടീച്ചറേ' എന്നുള്ള സ്ഥിരം പല്ലവി..തലേന്നു മറന്ന ഹോം വർക്കുകൾ പകർത്താനുള്ള തിടുക്കം.. പഠിപ്പിക്കുന്ന സമയത്ത് ടീച്ചറുടെ കണ്ണുവെട്ടിച്ച് എഴുതുന്ന അസ്സൈൻമെന്റുകൾ..ക്ലാസ്സിൽ വെച്ചും പരീക്ഷത്തലേന്നും മാത്രം തുറക്കാറുള്ള പാഠപുസ്തകങ്ങൾ..ഫ്രീ പീരീഡുകളിലെ കുസൃതികളും കൊച്ചു കൊച്ചു വഴക്കുകളും.
പ്രേമിക്കുന്ന പെണ്ണിന്റെ പേരെഴുതിയ ക്ലാസ്സ്‌റൂം ചുവരുകളും..പ്രൈമറി ക്ലാസ്സ് മുതലേ പേടിസ്വപ്നമായ കണക്കു പിരീഡ്..എത്ര നന്നായി പഠിച്ചാലും ടീച്ചർ ചോദിക്കുമ്പോൾ മറന്നുപോകുന്ന പാഠങ്ങൾ..തിരക്കിട്ടെഴുതിയ ഇമ്പോസിഷനുകൾ..തനിയെ തയ്യാറാക്കിയ ലീവ് ലെറ്ററുകൾ.. വലതു കൈ വെള്ളയിൽ മുത്തമിടുന്ന ചൂരൽത്തുമ്പുകൾ..അധ്യാപകരുടെ ഉപദേശങ്ങൾ...
കയ്യിട്ടുവാരിയും പങ്കുവെച്ചും കാലിയാക്കിയ ചോറ്റുപാത്രങ്ങൾ..അയലത്തെ ക്ലാസ്സിനു മുമ്പിലൂടെയുള്ള കറക്കം..ടീച്ചർ വരുന്നതുവരെയുള്ള, ബാക്ക് ബെഞ്ചിലെ ഡസ്കിലെ കൊട്ടിപ്പാട്ടും കലാപരിപാടികളും.ബഹളമയമായ ലോങ്ങ് ഇന്റെർവലുകൾ..പാതിമയക്കത്തിലെ ആഫ്റ്റർ നൂൺ ക്ലാസുകൾ. ടെൻഷനടിപ്പിച്ച ടെസ്റ്റ് പേപ്പറുകൾ..ഓണപ്പരീക്ഷ, ക്രിസ്തുമസ് പരീക്ഷ..കള്ള ഒപ്പിട്ട ഉത്തരക്കടലാസുകളും പ്രോഗ്രസ്സ് റിപ്പോർട്ടും..ഉത്സവപ്രതീതിയോടെ യൂത്ത് ഫെസ്റ്റിവൽ.. ആനിവേഴ്‌സറി .
നമ്മുടെ സ്‌കൂൾ ജീവിതത്തെ കളർഫുൾ ആക്കിയത് ആഴത്തിലുള്ള സൗഹൃദങ്ങൾ തന്നെയാണ്. ക്ലാസ്സ് കട്ട് ചെയ്തു സിനിമക്ക് പോവാനും, ഓണപ്പരീക്ഷക്കും ക്രിസ്മസ്പരീക്ഷക്കും ഒരുമിച്ചു തോൽക്കാനും, ടീച്ചർ ചോദ്യം ചോദിക്കുമ്പോ അടുത്തിരുന്ന് ഉത്തരം പറഞ്ഞുതരാനും ക്ലാസിനു പുറത്താക്കുമ്പോൾ കൂടെ കൂടാനും, പരീക്ഷക്ക് കോപ്പിയടിക്കുമ്പോൾ തുണ്ട് കൈമാറാനും, ആദ്യമായി പ്രേമം തോന്നിയ പെണ്ണിനെ വളക്കാൻ സപ്പോർട്ട് ചെയ്യാനും, ലൗ ലെറ്റർ എഴുതുമ്പോൾ ഡയലോഗ് പറഞ്ഞുതരാനും. നമുക്കുവേണ്ടി വേറെ ക്ലാസിൽ പോയി തല്ലുണ്ടാക്കാനും, എന്തിനും ഏതിനും കൂടെനിൽക്കുന്ന ഒരുപിടി നല്ല സുഹൃത്തുക്കൾ.
ഒരു ജൂൺമാസം മാതാപിതാക്കളുടെ കൈ പിടിച്ച് ആ പടികൾ കയറിയതുമുതൽ മറ്റൊരു വേനലിന്റെ തുടക്കത്തിൽ അതേ പടികൾ ഇറങ്ങിയതു വരെയുള്ള എത്രയോ സുന്ദര മുഹൂർത്തങ്ങൾ! ആ സുന്ദര ഓർമ്മകൾ ഇടക്കിടെ അയവിറക്കാത്തവരായി ആരുണ്ട്?
സൗഹൃദങ്ങളും പ്രണയങ്ങളും മൊട്ടിട്ട പഴയ ക്ലാസ് മുറികളും സ്‌കൂൾ മുറ്റവും ഒന്നുകൂടി കാണാൻ, പഴയ കൂട്ടുകാരെ ഒരിക്കൽ കൂടി കാണാൻ, പണ്ട് പറഞ്ഞു ചിരിച്ച തമാശകൾ ഒരിക്കൽ കൂടി ഓർത്തെടുത്തു ചിരിക്കാൻ, പാതി വഴിയിൽ മുറിഞ്ഞു പോയ ബന്ധങ്ങൾ വിളക്കി ചേർക്കാൻ കൊതിക്കാത്തവരായി ആരുണ്ട്?
അറിവ് മഹാശക്തിയാണെന്ന് തിരിച്ചറിഞ്ഞ ഒരു കാലഘട്ടത്തിൽ ആണ് നാമിപ്പോൾ ജീവിക്കുന്നത്. മനുഷ്യ ജീവിതത്തിന്റെ ചരിത്രം പരിശോധിച്ചാൽ അത് കൃഷിയിൽ നിന്ന് ആരംഭിച്ച് വ്യവസായ വാണിജ്യ യുഗങ്ങളിലൂടെ സഞ്ചരിച്ച് വിവര സാങ്കേതിക യുഗവും പിന്നിട്ട് വൈജ്ഞാനിക യുഗത്തിൽ എത്തിയിരിക്കുകയാണ്. അറിവ് കൊണ്ടുള്ള എറ്റവും വലിയ പ്രയോജനം അത് സ്വന്തം ജീവിതത്തിൽ ഉപയോഗിക്കുക തന്നെയാണ്.അറിവ് ഉപയോഗിക്കുകയും പങ്കു വക്കുകയും ചെയ്യുന്നില്ലെങ്കിൽ ആ അറിവ് കൊണ്ട് ഒരു പ്രയോജനവും ഇല്ല.
നമുക്ക് രണ്ട് തരം കണ്ണുകൾ ഉണ്ട്.ബാഹ്യവും ആന്തരികവും ആയ കണ്ണുകൾ. അകക്കണ്ണിനെ തുറക്കാനുള്ള ആയുധമാണ് അറിവ്. അറിവും ഫലമുള്ള വൃക്ഷവും തമ്മിൽ ഒരു ബന്ധമുണ്ട്. ഫലമുള്ള വൃക്ഷം ഫലങ്ങളുടെ ആധിക്യത്താൽ അതിന്റെ ചില്ലകൾ ഭൂമിയിലേക്ക് താഴത്തുന്നത് പോലെ ആകണം അറിവുള്ളവനും. അറിവ് എന്നത് തനിക്ക് അറിയാത്ത നിരവധി കാര്യങ്ങൾ ഉണ്ടെന്നുള്ള സ്വയം ബോധ്യം കൂടിയാണ്.
അറിവ് മനുഷ്യന്റെ സഞ്ചാര വഴിയിൽ അന്ധകാരത്തിൽ നിന്നും പ്രകാശം പരത്തുന്ന തെരുവ് വിളക്കു പോലെയാണ്. അത് കൃത്യമായ ദിശ നൽകി അവനെ ലക്ഷ്യ സ്ഥാനത്തെത്തിക്കുന്നു.നാം അഭ്യസിച്ച ഓരോ അറിവും നമ്മെ ലാളിത്യത്തിൽ നിന്നും ലാളിത്യത്തിലേക്ക് നയിച്ച് മറ്റുള്ളവരുടെ കണ്ണീരൊപ്പാനുള്ള തൂവാലയാവണം.
ഗുരുവിനെക്കാൾ വലിയ ശിഷ്യന്മാരെ രൂപപ്പെടുത്തുക എന്നതാകണം ഓരോ വിദ്യാലയത്തിന്റെയും അടിസ്ഥാന ദൗത്യം. .അതു സംഭവിക്കണമെങ്കിൽ കാലത്തിനുമപ്പുറത്തേക്ക് സഞ്ചരിക്കാനുള്ള ശേഷിയും ശിഷ്യരുടെ മികവിന്റെ പരകോടി കണ്ടെത്താനുള്ള വൈദഗ്‌ധ്യവും ഗുരുവിനുണ്ടാകണം.
പഠനം അവസാനിക്കുമ്പോഴാണ് പരിശീലകൻ ആകുന്നതെന്നും , പരിശീലിപ്പിക്കാൻ തുടങ്ങുമ്പോൾ പഠനം അവസാനിപ്പിക്കണമെന്നും കരുതുന്നവർ കാലഹരണപ്പെട്ടവരും കാര്യശേഷി ഇല്ലാത്തവരുമാകും.
ഒരു പഠനവും ഒരിക്കലും അവസാനിക്കുന്നില്ല. കാരണം ഒരറിവും ഒരിക്കലും പൂർണ്ണമല്ല. എല്ലാ കണ്ടു പിടുത്തങ്ങൾക്കും സിദ്ധാന്തങ്ങൾക്കും എന്നും തുടർച്ചകളും മാറ്റങ്ങളും ഉണ്ടാകും.
തുടങ്ങിയ തൊഴിലിന് ശേഷവും തുടരുന്ന പഠനമാണ് പ്രവർത്തികൾക്ക് പൂർണ്ണതയും പുതുമയും നൽകുന്നത്. തൊഴിൽ സമ്പാദിക്കാനുള്ള മാർഗം അല്ല , മറിച്ച് തൊഴിലിനെ പ്രസക്തവും പ്രയോജനപ്രദവും ആക്കാനുള്ള മാർഗം ആവണം പഠനം.
________
തുടക്കം ഉത്സവം പഠിപ്പൊരുത്സവം അറിഞ്ഞറിഞ്ഞു പോകെ ലോകം എത്ര സുന്ദരം..
പോരു പോരു ആകാശതീരമേരി പറപറന്നിടാൻ കൂട്ടരേ..
ചേരു ചേരു പാഠങ്ങളായി പകർന്ന് ചിറക് വീശിടാം ഒന്ന് പോൽ..
(സ്കൂൾ പ്രവേശനോത്സവഗാനം )
ഒന്നെന്നെങ്ങനെയെഴുതാം
വളവും വേണ്ട, ചെരിവും വേണ്ട,
കുത്തനെയൊരു വര,
കുറിയ വര,
ഒന്നായി, നന്നായി,
ഒന്നായാല്‍ നന്നായി,
നന്നായാല്‍ ഒന്നായി..!''
(കവിത -കുഞ്ഞുണ്ണി മാഷ്)
പുതിയ പ്രതീക്ഷകളുമായി പുതിയ അധ്യയന വർഷത്തിലേക്ക് കാലെടുത്ത് വക്കുന്ന എല്ലാ കുരുന്നു കൂട്ടുകാർക്കും നിറമുള്ള ആശംസകൾ