രണ്ടാം ക്ലാസ് വിദ്യാർത്ഥിയുടെ സമയോചിതമായ ഇടപെടലില്‍ മനുഷ്യ ജീവന് ഹാനികരമായ ലാബ് മാലിന്യം പൊതു സ്ഥലത്ത് തള്ളിയ ആള്‍ പിടിയില്‍.
തൃശൂർ: രണ്ടാം ക്ലാസ് വിദ്യാർത്ഥിയുടെ സമയോചിതമായ ഇടപെടലില്‍ മനുഷ്യ ജീവന് ഹാനികരമായ ലാബ് മാലിന്യം പൊതു സ്ഥലത്ത് തള്ളിയ ആള്‍ പിടിയില്‍.
പുന്നയൂർ ഗ്രാമപഞ്ചായത്തിലെ നാലാം വാർഡ് പിലാക്കാട്ട് പള്ളിക്ക് സമീപം റോഡരികില്‍ രണ്ട് പ്ലാസ്റ്റിക് ചാക്കുകളിലായി ഉപയോഗിച്ച സിറിഞ്ചുകള്‍, രക്തം അടങ്ങിയ ടെസ്റ്റ് ട്യൂബുകള്‍, യൂറിൻ കണ്ടെയ്നർ തുടങ്ങിയ അപകടകരമായ സാധനങ്ങളാണ് അലക്ഷ്യമായി കളഞ്ഞത്.
ആറ്റുപുറം സെന്‍റ് ആന്‍റണീസ് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ ഇബ്രാഹിം നാസിം മദ്രസയില്‍ നിന്നും തിരികെ വരുമ്ബോഴാണ് മാലിന്യ കെട്ടുകള്‍ കണ്ടത്. തുടർന്ന് വീട്ടുകാരുടെ സഹായത്തോടെ പഞ്ചായത്ത് അധികൃതരെ അറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞ പുന്നയൂർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എൻ വി ഷീജ, ഹെല്‍ത്ത് ഇൻസ്പെക്ടർ രോഹിണി സോമസുന്ദരൻ, ഐആർടിസി കോഡിനേറ്റർ ബി എസ് ആരിഫ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. പരിശോധനയില്‍ മന്നലാംകുന്ന് ഹെല്‍ത്ത് കെയർ ഹൈടെക് ലാബ് ആണ് മാലിന്യം തള്ളിയത് എന്ന് കണ്ടെത്തുകയായിരുന്നു. ഇവർക്ക് 50,000 രൂപ പിഴ ചുമത്തി നോട്ടീസ് നല്‍കി.
വടക്കേക്കാട് പോലീസില്‍ വിവരം അറിയിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തി മാലിന്യം തള്ളിയ സ്ഥാപന ഉടമയോട് സ്ഥലത്തെത്താൻ നിർദ്ദേശിക്കുകയായിരുന്നു. സ്ഥാപന ഉടമ സ്ഥലത്തെത്തി മാലിന്യം നീക്കം ചെയ്യുകയും ചെയ്തു.
മനുഷ്യ ജീവന് ഹാനികരമായ മാലിന്യങ്ങളാണ് ചാക്കില്‍ കണ്ടെത്തിയത്. പൊതു ജനങ്ങള്‍ക്ക് മാതൃക ആകേണ്ട ആരോഗ്യ പ്രവർത്തകർ തന്നെ ഇത്തരത്തിലുള്ള പ്രവർത്തികള്‍ ചെയ്യുന്നത് ഖേദകരമാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി വി സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവരെ കണ്ടെത്തി കർശന നടപടികള്‍ക്ക് വിധേയമാക്കുമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.