സുഗന്ധം അന്വേഷിക്കുന്നവർ പൂവിനെ കണ്ടെത്തും.അല്ലാത്തവരുടെ കാഴ്ച ഇലയിലും മുള്ളിലും അവസാനിക്കും.നല്ല മനസ്സോടെ മറ്റുള്ളവരെ സമീപിച്ചാൽ മിക്കവരിലും വിമർശിക്കേണ്ട തിന്മകളേ ക്കാൾ അംഗീകരിക്കേണ്ട നന്മകളായിരിക്കും കൂടുതൽ കാണുക.
മറ്റുള്ളവരുടെ തെറ്റുകുറ്റങ്ങൾ കാണുന്നതിന് അമിതമായ ശക്തി നമ്മുടെ കണ്ണുകൾക്കുണ്ടെങ്കിൽ അവ മറ്റുള്ളവരുടെ നന്മകൾ കാണുന്നതിനു വേണ്ടി കൂടി നമുക്കു മാറ്റി ഉപയോഗിക്കാം. അതാണു നമുക്കും മറ്റുള്ളവർക്കും ഏറെ നല്ലത്. പ്രത്യേകിച്ചും നമുക്ക്.
ക്ഷണികമാണ് ജീവിതമെങ്കിലും എത്ര തെളിമയോടെയാണ് പൂക്കൾ വിടർന്നു പുഞ്ചിരിക്കുന്നത്. ഓരോ പ്രഭാതവും ജീവിതത്തിലെ പുതിയ അധ്യായങ്ങളാണ്. സ്നേഹത്തിൻ്റെ കരുതലിൻ്റെ നന്മയുടെ ലോകമാകട്ടെ ഓരോ പ്രഭാതങ്ങളും.
നന്മ തേടുന്നവരുടെ കണ്ണുകളിൽ കറപിടിക്കില്ല.ഏതു കൂരിരുട്ടിലും ഒരു മിന്നാമിനുങ്ങിൻ്റെ സാന്നിദ്ധ്യം അവർക്ക് ദർശിക്കാൻ കഴിയും.
മനസ്സിൽ നന്മയുള്ളവർക്ക് കാണുന്നതിലെല്ലാം നന്മ ദർശിക്കാനാകും. നന്മകൾ ഒന്നും കാണാതെ തെറ്റുകൾ മാത്രം കണ്ടെത്തി കുറ്റപ്പെടുത്തുന്ന വിമർശകരാകരുത് നമ്മൾ
അന്യന്റെ കഴിവുകൾ കണ്ടെത്തിയാൽ അംഗീകരിക്കുന്നതാണ് മനുഷ്യത്വം.നമ്മുടെ കുറ്റങ്ങൾ വിളമ്പി നടക്കുന്നവരോടു പകരം വീട്ടേണ്ടത് അവരുടെ കഴിവുകൾക്ക് വിരുന്നൊരുക്കിയാകണം.
സുഗന്ധം അന്വേഷിക്കുന്നവർ പൂവിനെ കണ്ടെത്തും.അല്ലാത്തവരുടെ കാഴ്ച ഇലയിലും മുള്ളിലും അവസാനിക്കും.നല്ല മനസ്സോടെ മറ്റുള്ളവരെ സമീപിച്ചാൽ മിക്കവരിലും വിമർശിക്കേണ്ട തിന്മകളേ ക്കാൾ അംഗീകരിക്കേണ്ട നന്മകളായിരിക്കും കൂടുതൽ കാണുക.
ഇനി ഒരു സംഭവ കഥ പറയാം ; പ്രസിദ്ധ സംഗീതജ്ഞനും 1919-20 കാലഘട്ടത്തിൽ പോളണ്ടിലെ പ്രധാനമന്ത്രിയുമായിരുന്നു ഇഗ്നാസ് പാദരെവ്സ്കി (1860-1941). ഒരിക്കലദ്ദേഹം ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിനായി അമേരിക്കയിലെ ബോസ്റ്റണ്‍ നഗരത്തിലെത്തി. തെരുവിലൂടെ നടന്നു പോകുമ്പോൾ ഷൂ പോളീഷ് ചെയ്യുന്ന ഒരു പയ്യൻ അദ്ദേഹത്തിന്‍റെ പിന്നാലെ കൂടി.
“ഞാൻ താങ്കളുടെ ഷൂ പോളീഷ് ചെയ്തു തരട്ടെയോ?’’പയ്യൻ പാദരെവ്സ്കിയോടു ചോദിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു: “വേണ്ട. എന്നാൽ, നീ പോയി നിന്‍റെ മുഖം കഴുകി വൃത്തിയാക്കിയിട്ടു വരികയാണെങ്കിൽ ഞാൻ നിനക്ക് അല്പം ചില്ലറ തരാം.’’
ഇതു കേട്ടയുടനേ പയ്യൻ പോയി അടുത്തകണ്ട ഒരു പൈപ്പിൽനിന്നു വെള്ളമെടുത്തു മുഖം കഴുകി തിരിച്ചുവന്നു. അപ്പോൾ പാദരെവ്സ്കി ഒന്നുരണ്ടു ചില്ലറ നാണയങ്ങൾ അവന്‍റെ നേരെ നീട്ടി. അവൻ അത് ആദരപൂർവം വാങ്ങിയിട്ടു തിരികെ കൊടുത്തു കൊണ്ടു പറഞ്ഞു: “സർ, താങ്കൾ ഈ പണം കൊണ്ടു പോയി നല്ല ഒരു ബാർബറെ കണ്ടുപിടിച്ചു താങ്കളുടെ മുടിവെട്ടി വൃത്തിയാക്കൂ.’’
ഷൂ പോളീഷ് ചെയ്തു നടന്നിരുന്ന പയ്യന്‍റെ മുഖത്തു തീർച്ചയായും അഴുക്കു പുരണ്ടിട്ടുണ്ടായിരിക്കണം. അതു കൊണ്ടാണല്ലോ അതു കഴുകിക്കളയാൻ പാദരെവ്സ്കി ആവശ്യപ്പെട്ടത്. എന്നാൽ, അങ്ങനെ ചെയ്തപ്പോൾ അമിതമായി വളർന്നു പാറിപ്പറന്നു കിടന്നിരുന്ന തന്‍റെ തലമുടിയെക്കുറിച്ച് അദ്ദേഹം ഓർമിച്ചോ? ഇല്ല.
ബൈബിൾ വാക്യത്തിൽ പറയുന്നത് പോലെ സ്വന്തം കണ്ണിൽ തടി കിടന്നപ്പോൾ അന്യന്‍റെ കണ്ണിലെ കരട് ചൂണ്ടിക്കാണിക്കാൻ ശ്രമിച്ചയാളാണ് പാദരെവ്സ്കി. ഇതിനു നാം അദ്ദേഹത്തെ പഴിചാരിയേക്കാം. എന്നാൽ നമ്മുടെ സ്ഥിതി ഇതിൽനിന്നു വിഭിന്നമാണോ?
ശരിയായ ശിക്ഷണവും പരിശീലനവും നൽകാൻ വേണ്ടി മാതാപിതാക്കൾ മക്കളുടേയും അധ്യാപകർ വിദ്യാർഥികളുടേയുമൊക്കെ പോരായ്മകൾ ചൂണ്ടിക്കാണിക്കുകയും അവ തിരുത്താൻ മാർഗനിർദേശം നൽകുകയും ചെയ്യേണ്ടതാവശ്യമാണ്. എന്നാൽ ഇങ്ങനെയുള്ള അവസരങ്ങളിൽ പോലും സ്വന്തം കണ്ണിലെ തടി എടുത്തു കളഞ്ഞിട്ടല്ലാതെ മറ്റുള്ളവരുടെ കണ്ണിലെ കരട് എടുത്തുമാറ്റാൻ സാധിക്കുകയില്ല എന്നത് ആരും മറക്കേണ്ട.
പുകവലിക്കുന്ന പിതാവിനു തന്‍റെ മക്കൾ പുകവലിക്കരുതെന്ന് എങ്ങനെ നിർബന്ധം പിടിക്കാനാകും?
അല്ലെങ്കിൽ, മദ്യപനായ മനുഷ്യനു തന്‍റെ മക്കൾ മദ്യപിക്കരുതെന്ന് എങ്ങനെ നിർദേശിക്കാനാവും?
നമ്മുടെ അധികാര പരിധിയിൽ വരുന്നവരുടെ തെറ്റുകളും കുറ്റങ്ങളും തിരുത്താനുള്ള കടമ നമുക്കുണ്ട് എന്നതു ശരി തന്നെ. എന്നാൽ നാം അങ്ങനെ ചെയ്യാൻ മുതിരുമ്പോൾ അതിനുള്ള ധാർമിക ശക്തി നമുക്കുണ്ടെന്ന് ഉറപ്പുവരുത്തിയേ മതിയാകൂ. അല്ലെങ്കിൽ, കാപട്യത്തിന്‍റെ മുഖംമൂടി അണിയേണ്ട ദുഃസ്ഥിതി നമുക്കു വന്നു ചേരും. അപ്പോൾ, ഒരുപക്ഷേ നമ്മുടെ കാപട്യമാകും നാം തിരുത്താൻ ശ്രമിക്കുന്ന കുറ്റത്തേക്കാൾ ഹീനവും അപഹാസ്യവുമായിട്ടുള്ളത്.
തെറ്റുകൾ കണ്ടാൽ അതിനെതിരായി നാം ശബ്ദമുയർത്തണം. അതുപോലെ ധർമത്തിനും നീതിക്കും വേണ്ടി സുധീരം അടരാടുകയും വേണം. എന്നാൽ എന്തിനും ഏതിനും കുറ്റം പറയുകയും പഴിചാരുകയും മാത്രം ചെയ്തുകൊണ്ട് എന്തു നേടാനാണ്?
തെറ്റുകൾക്കെതിരേ നാം ശബ്ദമുയർത്തുന്നെങ്കിൽ അതു തെറ്റു തിരുത്തപ്പെടാൻ വേണ്ടിയുള്ള ആത്മാർഥമായ ആഗ്രഹത്തിൽനിന്ന് ഉടലെടുക്കുന്നതാകട്ടെ.അതുപോലെ, സത്യത്തിനും നീതിക്കുംവേണ്ടി പടവെട്ടുന്നെങ്കിൽ അതു സത്യവും നീതിയും ആഗ്രഹിക്കുന്നതുകൊണ്ട് മാത്രമാകട്ടെ. സ്വന്തം താത്പര്യങ്ങൾക്കു വേണ്ടിയാണ് സത്യവും നീതിയുമൊക്കെ നാം ഉപയോഗിക്കുന്നതെങ്കിൽ നമ്മുടെ സ്ഥിതി ഏറെ ദയനീയമെന്നേ പറയേണ്ടൂ.
പൗലൊ കൊയ്‌ലോയുടെ ഒരു കൃതിയിൽ ഇങ്ങനെ വായിക്കാം ; യുവദമ്പതികൾ പുതിയ അയൽപക്ക ജീവിതത്തിലേക്ക് മാറിത്താമസിച്ചു. പിറ്റേദിവസം പ്രഭാതത്തിൽ അയൽക്കാരി അലക്കിയ വസ്ത്രങ്ങൾ ഉണങ്ങാനിടുന്നത് യുവതി കണ്ടു. " അലക്കിയ വസ്ത്രങ്ങൾ നല്ലപോലെ വൃത്തിയുള്ളതല്ല. നന്നായി അലക്കേണ്ട രീതി അവൾക്കറിയില്ലായിരിക്കാം. ഒരുപക്ഷേ, അവൾക്ക് നല്ലയിനം അലക്കുസോപ്പ് ആവശ്യമുണ്ടാവണം."
ഇതെല്ലാം നിശബ്ദമായി വീക്ഷിക്കുകയായിരുന്നു ഭർത്താവ്. അയൽവാസിയായ യുവതി വസ്ത്രം അലക്കിയിടുമ്പോഴെല്ലാം ഇതു പോലെ വിമർശിച്ചു കൊണ്ടേയിരുന്നു അവൾ. ഒരു മാസത്തിനു ശേഷം അയലിൽ നല്ല വൃത്തിയുള്ള വസ്ത്രം കണ്ട് ആശ്ചര്യത്തോടെ അവൾ ഭർത്താവിനോട് പറഞ്ഞു:
" നോക്കൂ, എങ്ങനെ നന്നായി അലക്കണമെന്ന് അവൾ പഠിച്ചു. എനിക്ക് അത്ഭുതം തോന്നുന്നു. ആരാണിത് അവളെ പഠിപ്പിച്ചത്?"
ഭർത്താവ് പറഞ്ഞു:
" ഇന്ന് രാവിലെ ഞാൻ നേരത്തെ എണീറ്റ് നമ്മുടെ ജനൽചില്ലുകൾ വൃത്തിയാക്കി."
ഇതാണ് ജീവിതവും.മറ്റുള്ളവരെ നാം കാണുന്നത് നമ്മുടെ ജനൽപാളിയുടെ തെളിമയെ ആശ്രയിച്ചാണ്.
-പൗലോ കൊയ്‌ലോ.
മറ്റുള്ളവരുടെ തെറ്റുകുറ്റങ്ങൾ കാണുന്നതിന് അമിതമായ ശക്തി നമ്മുടെ കണ്ണുകൾക്കുണ്ടെങ്കിൽ അവ മറ്റുള്ളവരുടെ നന്മകൾ കാണുന്നതിനു വേണ്ടി കൂടി നമുക്കു മാറ്റി ഉപയോഗിക്കാം. അതാണു നമുക്കും മറ്റുള്ളവർക്കും ഏറെ നല്ലത്. പ്രത്യേകിച്ചും നമുക്ക്.