ലക്‌നൗ: നരഭോജി ചെന്നായ്‌ക്കളുടെ ആക്രമണത്തില്‍ വിറച്ച് ഉത്തർപ്രദേശിലെ ബഹ്റൈച്ച് ജില്ലയിലെ ജനങ്ങൾ. രണ്ട് മാസത്തിനിടെ എട്ട് കുട്ടികള്‍ അടക്കം ഒമ്ബത് പേരെയാണ് ഇവിടെ ചെന്നായ കൊന്നത്.
വീടിനുള്ളില്‍ അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞും ഇതില്‍പ്പെടുന്നു. മുപ്പതോളം പേർക്ക് പരിക്കേറ്റു. ഭാഗികമായി ഭക്ഷിച്ച നിലയിലാണ് ചില മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ചെന്നായ ആക്രമണം രൂക്ഷമായതോടെ ജില്ലയിലെ മുപ്പതോളം ഗ്രാമങ്ങള്‍ നിശ്ചലമായ അവസ്ഥയിലാണ്. നാട്ടുകാർ ജോലിക്കോ കുട്ടികള്‍ സ്‌കൂളിലോ പോകുന്നില്ല. ഇന്നലെ മഹ്സി തഹസിലില്‍ വീടിന് മുന്നില്‍ കളിക്കുകയായിരുന്ന എട്ട് വയസുകാരനും ആക്രമിക്കപ്പെട്ടു. കുട്ടിയുടെ നില ഗുരുതരമാണ്.
നാല് ചെന്നായ്ക്കളെ വനംവകുപ്പ് പിടികൂടിയെങ്കിലും ആക്രമണം തുടരുകയാണ്. ജനങ്ങളോട് വീടിനുള്ളില്‍ തന്നെ തുടരാനും ജാഗ്രത പാലിക്കാനുമാണ് അധികൃതർ നിർദ്ദേശനൽകിയത്.
മറ്റ് മൃഗങ്ങളില്‍ നിന്ന് വ്യത്യസ്‌തമായി പ്രതികാരം ചെയ്യാനുള്ള പ്രവണത ചെന്നായ്ക്കള്‍ക്ക് കൂടുതലാണെന്നാണ് പറയപ്പെടുന്നത്. ഏതെങ്കിലും തരത്തിലെ പ്രതികാരമാണോ ഇപ്പോഴത്തെ ആക്രമണങ്ങള്‍ക്ക് പിന്നിലെന്ന് ചില വനംവകുപ്പ് ഉദ്യോഗസ്ഥർ സംശയിക്കുന്നു. 1996ല്‍ പ്രതാപ്ഗഡിലും സമീപ ജില്ലകളായ സുല്‍ത്താൻപൂർ, ജൗൻപൂർ എന്നിവിടങ്ങളിലുമായും 60ലധികം കുട്ടികളെ ചെന്നായ്‌ക്കള്‍ കൊന്നിരുന്നു. ചില കുട്ടികള്‍ മേഖലയില്‍ രണ്ട് ചെന്നായക്കുട്ടികളെ കൊന്നതിന് പിന്നാലെയായിരുന്നു ഇത്.
'ഓപ്പറേഷൻ ഭീഡിയ' എന്ന പേരില്‍ പ്രത്യേക ദൗത്യം തുടങ്ങിയെങ്കിലും ആക്രമണങ്ങള്‍ക്ക് കുറവില്ല. തെരച്ചിലിന് ഡ്രോണുകളും ഉപയോഗിക്കുന്നുണ്ട്. ചെന്നായ്‌ക്കള്‍ തുടർച്ചയായി വാസസ്ഥലം മാറുന്നതാണ് പ്രധാന വെല്ലുവിളി. ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാമ്ബ് ചെയ്യുന്നുണ്ട്.
ചെന്നായ്‌ക്കള്‍ വ്യത്യസ്‌തരാണ്. വേഗതയും ബുദ്ധിയുള്ളവരുമാണ്. അവരുടെ രീതി പഠിച്ചുവേണം പരിഹാരം കണ്ടെത്താനെന്ന് മുൻ വനംവകുപ്പ് ഉദ്യോഗസ്ഥനും 1996ലെ ദൗത്യത്തിലെ അംഗവുമായ വി.കെ സിംഗ് വ്യക്തമാക്കി. ജനങ്ങളെല്ലാം വലിയ പ്രതിഷേധത്തിലാണ് നിലവിൽ. ഞങ്ങൾക്ക് ഇവിടെ സമാധാനത്തോടുകൂടി ജീവിക്കാൻ കഴിയണമെന്നാണ് ജനങ്ങൾ പറയുന്നത്.