കടലുണ്ടി കോട്ടക്കടവ് ടി.എം.എച്ച്. ആശുപത്രിയിലെ വ്യാജ ഡോക്ടർ മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഒമ്ബതിലധികം ആശുപത്രികളില്‍ ജോലി ചെയ്തതായി വിവരം.
കടലുണ്ടി പൂച്ചേരിക്കുന്ന് പെട്രോള്‍ പമ്ബിന് സമീപം താമസിക്കുന്ന പച്ചാട്ട് ഹൗസില്‍ വിനോദ് കുമാറിന്റെ (60) മരണം ചികിത്സപ്പിഴവെന്ന് ആരോപിച്ച് കുടുംബം നല്‍കിയ പരാതിയിലാണ് ആർ.എം.ഒ. ആയിരുന്ന പത്തനംതിട്ട ചാത്തനേരി വലിയപറമ്ബില്‍ വീട്ടില്‍ അബു എബ്രഹാം ലൂക്കിനെ (30) തിങ്കളാഴ്ച രാത്രി ഫറോക്ക് പോലീസ് അറസ്റ്റുചെയ്തത്.
എം.ബി.ബി.എസ്. പൂർത്തിയാക്കാതെയാണ് പ്രതി ചികിത്സ നടത്തിയതെന്നാണ് കണ്ടെത്തിയത്. വഞ്ചന, ആള്‍മാറാട്ടം, ഇന്ത്യൻ മെഡിക്കല്‍ കൗണ്‍സില്‍ ആക്‌ട്, ട്രാവൻകൂർ കൊച്ചിൻ മെഡിക്കല്‍ പ്രാക്ടീഷനേഴ്സ് ആക്‌ട് എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തതെന്ന് അസി. കമ്മിഷണർ എ.എം. സിദ്ദീഖ് പറഞ്ഞു.
സെപ്റ്റംബർ 23-ന് പുലർച്ചെ 4.30-ഓടെയാണ് വിനോദ് കുമാറിനെ നെഞ്ചുവേദനയുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രാഥമിക പരിശോധന നടത്താതെ രക്തപരിശോധനയാണ് നടത്തിയതെന്നും തുടർന്ന് അരമണിക്കൂറിനകം രോഗി മരിച്ചെന്നുമാണ് കുടുംബം പറയുന്നത്. 27-ന് വിനോദ് കുമാറിന്റെ സഹോദരന്റെ ചികിത്സയ്ക്കായി വിനോദ് കുമാറിന്റെ മകനും ഡോക്ടറുമായ അശ്വിനും സുഹൃത്തുക്കളും ആശുപത്രിയിലെത്തിയിരുന്നു. ഇവർ നടത്തിയ അന്വേഷണത്തില്‍ അബു എബ്രഹാം ലൂക്കിന് എം.ബി.ബി.എസ്. ബിരുദമില്ലെന്ന് മനസ്സിലാക്കി. തുടർന്നാണ് പോലീസില്‍ പരാതി നല്‍കിയത്. അഞ്ചുവർഷമായി അബു എബ്രഹാം ഇവിടെ ആർ.എം.ഒ. ആയിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു.
ചില ആശുപത്രികളില്‍ ജോലിചെയ്തതിന്റെ അടിസ്ഥാനത്തില്‍ ആഴ്ചയില്‍ രണ്ടുദിവസം അബു എബ്രഹാം ആർ.എം.ഒ. ആയി ആശുപത്രിയില്‍ ജോലിചെയ്തിരുന്നുവെന്ന് ആശുപത്രി മാനേജർ പി. മനോജ് പറഞ്ഞു. ഇപ്പോള്‍ ജോലിയില്‍നിന്ന് നീക്കിയതായും അദ്ദേഹം പറഞ്ഞു. ഇയാള്‍ 2011-ല്‍ എം.ബി.ബി.എസ്. പഠനത്തിന് ചേർന്നതായ വിവരം പോലീസിനു ലഭിച്ചിട്ടുണ്ട്. ജോലിക്ക് പ്രവേശിക്കുമ്ബോള്‍ ഡോക്ടറായി എൻറോള്‍ ചെയ്ത രജിസ്റ്റർ നമ്ബർ ആശുപത്രിക്ക് നല്‍കിയിരുന്നതായി മാനേജർ പറഞ്ഞു. അത് വ്യാജമാണോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.
രോഗികളോട് നല്ല പെരുമാറ്റം പുലർത്തിയ വ്യാജ ഡോക്ടർ അബ എബ്രഹാം ലൂക്കിനെ സ്ഥിരമായി കാണാൻ എത്തുന്ന രോഗികളും ഉണ്ടായിരുന്നു. ആർ.എം.ഒ.യുടെ ഒഴിവിലേക്ക് ഡോക്ടറെ നിയമിക്കാൻ ആശുപത്രി അധികൃതർ നടത്തിയ അന്വേഷണത്തിലാണ് മറ്റൊരാളുടെ റഫറൻസിലൂടെ അബു ലൂക്ക് എത്തുന്നത്.
ജോലിയില്‍ പ്രവേശിക്കും മുമ്ബ് രജിസ്റ്റർ നമ്ബർ ആവശ്യപ്പെട്ടപ്പോള്‍ രജിസ്റ്റർ നമ്ബർ നല്‍കി. അബു പി. സേവ്യർ എന്നയാളുടെ പേരിലായിരുന്നു രജിസ്റ്റർ നമ്ബർ. ഇക്കാര്യം ചോദിച്ചപ്പോള്‍, തനിക്ക് 'രണ്ട് പേര് ഉണ്ട്' എന്നാണ് മറുപടി നല്‍കിയത്. മുമ്ബ് ജോലി ചെയ്ത സ്ഥലങ്ങളില്‍ അന്വേഷിച്ചപ്പോളും ഇയാളെക്കുറിച്ച് മികച്ച അഭിപ്രായം ആയിരുന്നു. ആഴ്ചയില്‍ രണ്ട് ദിവസം ഈ ആശുപത്രിയില്‍ എത്തുന്ന അബു എബ്രഹാമിനെ സ്ഥിരമായി കാണിക്കാൻ എത്തുന്ന നിരവധി രോഗികള്‍ ഉണ്ടായിരുന്നു എന്നും ആശുപത്രി അധികൃതർ പറയുന്നു.
പരാതി ഉയർന്ന സാഹചര്യത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ യഥാർത്ഥ രജിസ്റ്റർ നമ്ബർ ലഭിച്ചതും എം.ബി.ബി.എസ്. പാസ്സായില്ല എന്ന് മനസ്സിലായതും. ഇതേ തുടർന്നാണ് പുറത്താക്കിയതെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. എം.ബി.ബി.എസ്. കഴിഞ്ഞ് നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണ് എന്നാണ് ഇയാള്‍ ആശുപത്രി അധികൃതരെ വിശ്വസിപ്പിച്ചത്. പരീക്ഷയ്ക്കായി ഇയാള്‍ അവധി എടുത്ത് പോകാറുണ്ടായിരുന്നു എന്നും ആശുപത്രി അധികൃതർ പറഞ്ഞു.
മരിച്ച വിനോദ് കുമാറിന്റെ ബന്ധുക്കള്‍ക്ക് തുടക്കത്തില്‍ പരാതി ഇല്ലായിരുന്നു. പിന്നീട് ഒരു ബന്ധുവുമായി വിനോദ് കുമാറിന്റെ മകനും ഭാര്യയും ഇതേ ആശുപത്രിയില്‍ എത്തിയിരുന്നു. മകന്റെ ഭാര്യ സഹപാഠിയായ അബു എബ്രഹാം ലൂക്കിനെ തിരിച്ചറിഞ്ഞതോടെയാണ് ഞെട്ടിക്കുന്ന വിവരം പുറത്തറിഞ്ഞത്. ഈ പെണ്‍കുട്ടിയാണ് ഇയാള്‍ എം.ബി.ബി.എസ്. പൂർത്തിയാക്കാത്ത വിവരം അറിയിച്ചതെന്ന് ആശുപത്രി അധികൃതർ വ്യക്താക്കി.
.
തിരുവല്ല സ്വദേശിയായ അബു എബ്രഹാം ലൂക്ക് 2011-ലാണ് കോഴിക്കോട്ടെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍നിന്നും എം.ബി.ബി.എസ്. പഠനത്തിനായി എത്തുന്നത്. സെമസ്റ്റർ പരീക്ഷയില്‍ തോറ്റതോടെ പഠനം പൂർത്തിയാക്കാനായില്ല. തുടർന്നാണ് സമാന പേരുള്ള മറ്റൊരാളുടെ രജിസ്റ്റർ നമ്ബർ ഉപയോഗിച്ച് ചികിത്സ തുടങ്ങിയത്. ഈ രജിസ്റ്റർ നമ്ബറിന്റെ യഥാർത്ത ഉടമയെ കണ്ടെത്താനുള്ള ശ്രമങ്ങളും പോലീസ് തുടങ്ങിയിട്ടുണ്ട്. കോഴിക്കോട് സ്വദേശിയായ ഡോക്ടറെ വിവാഹം കഴിച്ച അബു എബ്രഹാം ലൂക്ക് പിന്നീട് കോഴിക്കോട് തന്നെ തുടരുകയായിരുന്നു എന്നാണ് വിവരം.