പരസ്പര സ്നേഹം
ആകർഷണീയത ബന്ധങ്ങൾക്കു തുടക്കമിടുമെങ്കിലും സ്വാഭാവിക നന്മ മാത്രമേ അതിന്റെ തുടർച്ച സാധ്യമാക്കൂ. കാര്യം കാണാൻ വേണ്ടി മാത്രം അടുത്തു കൂടുന്നവരുടെ പൊള്ളത്തരങ്ങൾ പെട്ടെന്നു പുറത്തുവരും. കാര്യം കഴിയുമ്പോൾ സ്വാഭാവിക അകൽച്ചയും രൂപപ്പെടും. ഒരു പരിഭവവുമില്ലാതെ സ്നേഹം പകരാൻ കഴിയുന്നവർക്കു മാത്രമേ, ബന്ധങ്ങൾ നിലനിർത്താൻ കഴിയൂ. അല്ലാത്തവർക്കു പാതിവഴിയിൽ അവസാനിച്ച ബന്ധങ്ങളുടെ കഥകളാകും പറയാനുണ്ടാകുക.
പറിച്ചെടുക്കാൻ വരുന്നവർക്ക് ഒരു പ്രതിഷേധവുമില്ലാതെ സൗരഭ്യം പകരാൻ കഴിയുന്നവർക്കു മാത്രമേ, നിരന്തരം പുഷ്പിക്കാൻ കഴിയൂ. ഇല്ലെങ്കിൽ ആദ്യ ദുരനുഭവത്തിന്റെ പേരിൽ പിന്നീടു വിടരാൻ മടിക്കും.
ഒരിക്കൽ ഒരു ശിഷ്യൻ ഗുരുവിനോടു ചോദിച്ചു: എന്താണു ഗുരോ സ്നേഹം? ഗുരു പറഞ്ഞു: ഇറുത്തെടുക്കുന്നവന്റെ കയ്യിലിരുന്ന് ഞെരിഞ്ഞമരുമ്പോഴും പൂവു പൊഴിക്കുന്ന സുഗന്ധമാണു സ്നേഹം.
ആരെ സ്നേഹിക്കാനാണു കൂടുതൽ എളുപ്പം?ഇഷ്ടമുള്ളവരെയും തിരിച്ച് ഇഷ്ടപ്പെടുന്നവരെയും.നമ്മുടെ എല്ലാ സ്നേഹത്തിലും സ്വാർഥതയുടെ സ്വാഭാവിക കണികകൾ പ്രത്യക്ഷപ്പെടുന്നുണ്ട്. തിരിച്ചു കിട്ടുന്ന സ്നേഹത്തോടു മമത കൂടുതലുണ്ട്. പരസ്പരപൂരക സംഭാഷണങ്ങളിലൂടെയും ഇടപഴകലിലൂടെയും അത്തരം സ്നേഹബന്ധങ്ങൾ തഴച്ചു വളരും. സ്നേഹിക്കാനുള്ള കാരണത്തിന്റെ വിപരീതമാണ് പിരിയാനുള്ള കാരണം. എന്തിനുവേണ്ടി സ്നേഹിച്ചോ അതു ലഭിക്കാതെ വരുമ്പോൾ വെറുക്കാൻ തുടങ്ങും. നട്ടുവളർത്തി പരിപാലിക്കുന്നവയിൽ നിന്നെല്ലാം, തക്കതായ പ്രതിഫലം തക്കസമയത്തു പ്രതീക്ഷിക്കുന്നുണ്ട് എല്ലാവരും. ചെടിയിൽനിന്നു പൂവു ലഭിക്കണം; വൃക്ഷത്തിൽനിന്നു ഫലങ്ങൾ ലഭിക്കണം ഇല്ലെങ്കിൽ തണലെങ്കിലും. ഒരു പ്രതിഫല സാധ്യതയുമില്ലാത്ത ഒരാളുമായി സമ്പർക്കം പുലർത്താൻ എത്ര പേർക്കു താൽപര്യമുണ്ടാകും?
സ്നേഹം രണ്ടു തരത്തിൽ ഉണ്ട്. ഉപരിതല സ്നേഹവും അന്തർ തല സ്നേഹവും.ഈ രണ്ടു തര സ്നേഹത്തെയും തിരിച്ചറിയാൻ നമുക്ക് സാധിക്കണം.ഉപരി തല സ്നേഹം നമ്മുടെ നില നിൽപ്പിനു വേണ്ടി മാത്രമാണ്. മാധ്യമങ്ങളിലൂടെ ഒക്കെ വളർത്തി എടുക്കുന്ന സ്നേഹത്തെ ആ ഗണത്തിൽ പെടുത്തുവാനേ സാധിക്കുകയുള്ളൂ. അതു ജലവും വാതകവും തമ്മിൽ ഉള്ള ബന്ധമേ കാണുകയുള്ളൂ.നമ്മൾ എത്ര ശ്രമിച്ചാലും അതിനെ ലയിപ്പിക്കാൻ സാധിക്കുകയില്ല.അതു നമ്മുടെ താത്കാലിക സന്തോഷത്തിനു വേണ്ടി പ്രയോജനപ്പെടുത്തുന്നതാണ്. നമ്മുടെ ഉള്ളിലെ ഭ്രമം നഷ്ടമാകുമ്പോൾ ആ സ്നേഹം ഇല്ലാതാകും.അതു നമ്മൾ സ്വന്തം നാട്ടിലുള്ളവരോട് ആയാലും ഏറെക്കുറെ അങ്ങനെ തന്നെ ആണ്. കാണുമ്പോൾ പുഞ്ചിരിക്കുന്നത് എല്ലാം യഥാർത്ഥ സ്നേഹം ആയിക്കൊള്ളണം എന്നില്ല. ഒരു സമൂഹത്തിൽ ജീവിക്കുമ്പോൾ ചേർന്നു പോകണമെന്ന് കരുതി സ്നേഹം ഭാവിക്കുന്നു. നമ്മുടെ ഭാഗത്തു എന്തെങ്കിലും വീഴ്ചകൾ സംഭവിക്കുക ആണെങ്കിൽ അവിടെ സ്നേഹത്തിന്റെ കണിക പോലുമുണ്ടാകില്ല. എന്നിട്ടും നമ്മൾ ആ സ്നേഹത്തിൽ അകൃഷ്ഠരാകാൻ ശ്രമിക്കുന്നു.
എന്നാൽ നമ്മൾ അറിയാതെ അനുഭവിച്ചു കൊണ്ടിരിക്കുന്ന സ്നേഹമുണ്ട്. അതു കടലിലെ ഉപ്പ് പോലെ ആണ്.ആ സ്നേഹത്തിന്റെ വില നമ്മൾ അറിയുകയില്ല.അതു നഷ്ടമാകുമ്പോൾ മാത്രമേ അതിന്റെ വില നമ്മൾ തിരിച്ചറിയുകയുള്ളൂ.മാതാപിതാക്കൾ നൽകുന്ന സ്നേഹം.സഹോദരങ്ങൾ തമ്മിലുള്ള സ്നേഹം. മക്കൾ നൽകുന്ന സ്നേഹം.
ഭാര്യയും ഭർത്താവും തമ്മിലുള്ള സ്നേഹം. അടുത്ത സുഹൃത്തുക്കൾ തമ്മിലുള്ള സ്നേഹം. ഇവയെല്ലാം കൃത്രിമമില്ലാത്ത സ്നേഹമാണ്. ഇവയെ ഒരു അളവുകോൽ കൊണ്ട് അളക്കാൻ ശ്രമിക്കരുത്.
കടമകളിലൂടെ ആണ് ഈ സ്നേഹങ്ങൾ പ്രകടമാക്കുന്നത്.മാതാപിതാക്കളെ സംരക്ഷിച്ചു കൊണ്ട് അവരോടുള്ള സ്നേഹം പ്രകടിപ്പിക്കുമ്പോൾ മക്കളോട് തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റി സ്നേഹം പ്രകടിപ്പിക്കുന്നു.സന്തോഷത്തിലും ദുഃഖത്തിലും പങ്കു ചേർന്നു സഹോദരങ്ങൾ തമ്മിലുള്ള സ്നേഹം പ്രകടിപ്പിക്കുന്നു. സുഹൃത്ത് ബന്ധം എന്നു പറയുന്നതും കളങ്കമില്ലാത്ത സ്നേഹം തന്നെ ആണ്. എന്തിനും ഏതിനും സമീപിക്കാവുന്നത് ആത്മാർത്ഥ സുഹൃത്തിന്റെ അരികിലാണ്.
അതിലെല്ലാം അഭേദ്യമായ ബന്ധം ആണ് ഭാര്യ -ഭർതൃ ബന്ധം.അവിടെ കൊടുക്കൽ വാങ്ങലുകൾക്ക് സ്ഥാനമില്ല. അതൊരു സമർപ്പണം ആണ്.
ഭാര്യ എന്തു ചെയ്തു ഭർത്താവ് എന്തു ചെയ്തു എന്ന ചോദ്യങ്ങൾക്ക് അവിടെ സ്ഥാനമില്ല. ഒരാൾ തളരുമ്പോൾ മറ്റൊരാൾ താങ്ങാവുന്നതാണ് അവിടെയുള്ള സ്നേഹം.ഭർത്താവിന് വേണ്ടി ഭാര്യ പലതും ത്യജിക്കേണ്ടി വരുന്നു ഭാര്യക്ക് വേണ്ടി ഭർത്താവ് പലതും ത്യജിക്കേണ്ടി വരുന്നു. അവിടെ കണക്കു പറയലുകൾ ഇല്ല. കൃത്രിമമായ സ്നേഹപ്രകടനം ആഗ്രഹിക്കുമ്പോൾ ആണ് ഭാര്യ -ഭർതൃ ബന്ധത്തിൽ വിള്ളൽ വീഴുന്നത്. ആ സ്നേഹം അനുഭവിച്ചു അറിയേണ്ടതാണ്.
ആകർഷണീയത ബന്ധങ്ങൾക്കു തുടക്കമിടുമെങ്കിലും സ്വാഭാവിക നന്മ മാത്രമേ അതിന്റെ തുടർച്ച സാധ്യമാക്കൂ. കാര്യം കാണാൻ വേണ്ടി മാത്രം അടുത്തു കൂടുന്നവരുടെ പൊള്ളത്തരങ്ങൾ പെട്ടെന്നു പുറത്തുവരും. കാര്യം കഴിയുമ്പോൾ സ്വാഭാവിക അകൽച്ചയും രൂപപ്പെടും. ഒരു പരിഭവവുമില്ലാതെ സ്നേഹം പകരാൻ കഴിയുന്നവർക്കു മാത്രമേ, ബന്ധങ്ങൾ നിലനിർത്താൻ കഴിയൂ. അല്ലാത്തവർക്കു പാതിവഴിയിൽ അവസാനിച്ച ബന്ധങ്ങളുടെ കഥകളാകും പറയാനുണ്ടാകുക.
പറിച്ചെടുക്കാൻ വരുന്നവർക്ക് ഒരു പ്രതിഷേധവുമില്ലാതെ സൗരഭ്യം പകരാൻ കഴിയുന്നവർക്കു മാത്രമേ, നിരന്തരം പുഷ്പിക്കാൻ കഴിയൂ. ഇല്ലെങ്കിൽ ആദ്യ ദുരനുഭവത്തിന്റെ പേരിൽ പിന്നീടു വിടരാൻ മടിക്കും. പിഴിഞ്ഞെടുക്കുമ്പോഴും സുഗന്ധം മാത്രമേ വരുന്നുള്ളൂ എങ്കിൽ ആ സുഗന്ധം മേമ്പൊടിയല്ല, സത്തയാണ്. ഒരു ഉപയോഗവുമില്ലാതെ സുരക്ഷിതമായി തുടരുന്നതിനേക്കാൾ നല്ലതല്ലേ, കൃത്യമായ ഉപയോഗത്തിനുശേഷം വലിച്ചെറിയപ്പെടുന്നത്?
അനുവദിക്കപ്പെട്ടിരിക്കുന്ന ആയുസ്സിനപ്പുറത്തേക്ക് ആർക്കും ജീവിക്കാനാകില്ല. ആ ജീവിതത്തിൽ ഒരാളുടെയെങ്കിലും സന്തോഷത്തിനു കാരണമായെങ്കിൽ അതല്ലേ, ഏറ്റവും വലിയ ആത്മസംതൃപ്തി?