അമിതമായ ആസക്തി, അത് ജീവിതത്തോടായാലും ഭൗതിക വസ്തുക്കളുടെ പേരിൽ ആയാലും അവസാനം അവ നമ്മെ ആപത്തിൽ പെടുത്തുക തന്നെ ചെയ്യും.
ഒരിക്കൽ ഒരു കുളക്കോഴി ആഹാരം തേടി നടക്കുമ്പോൾ അവിചാരിതമായി ഒരു ധാന്യപ്പുരയുടെ മുൻപിൽ ചെന്നുപെട്ടു. അതിന് വളരെ സന്തോഷം തോന്നി. ധാരാളം ഭക്ഷണ സാധനങ്ങൾ ഈ ധാന്യപ്പുരയിലുണ്ട്. ഇനി ആരെയും പേടിക്കാതെ തെല്ലും അധ്വാനിക്കാതെ ധാരാളം ഭക്ഷണം കഴിക്കാമല്ലോ.കുളക്കോഴി അവിടെ താമസമാക്കി. ഏതാനും ദിവസങ്ങൾ കൊണ്ടുതന്നെ അത് ആകെ തടിച്ചു കൊഴുത്തു.
ഒരു ദിവസം ഭക്ഷണമൊക്കെ കഴിച്ചു വിശ്രമിച്ചുകൊണ്ടിരുന്ന കുളക്കോഴി വെറുതെ ആകാശത്തേക്കൊന്ന് നോക്കിയപ്പോൾ തന്റെ കൂട്ടുകാരൊക്കെ അനായാസം ആകാശത്തുകൂടെ പറന്നു നടക്കുന്നത് കണ്ടു. അപ്പോൾ അതിന് വല്ലാത്ത വിഷമം തോന്നി. തനിക്കും പറക്കാമല്ലോ എന്ന് ചിന്തിച്ചു തന്റെ ചിറകടിച്ച് അവരോടൊപ്പം എത്താൻ ശ്രമിച്ചുനോക്കി. പക്ഷേ ശരീരത്തിന്റെ ഭാരം അമിതമായതുകൊണ്ടുതന്നെ ചിറകടിക്കാനല്ലാതെ പറക്കാൻ കുളക്കോഴിക്ക് സാധിച്ചില്ല. അത് വീണ്ടും വീണ്ടും ചിറകടിച്ച് ശ്രമിച്ചു കൊണ്ടേയിരുന്നു. പക്ഷേ തറയിൽനിന്നും അല്പം പോലും ഉയരുവാൻ അതിന് സാധിച്ചില്ല.
തുടർച്ചയായിട്ടുള്ള ഈ ചിറകടി ശബ്ദം കേട്ട് ഒരു നായ ഓടിവന്നു. തന്റെ നേർക്ക് പാഞ്ഞടുക്കുന്ന നായയെ കണ്ട മാത്രയിൽ തന്നെ തന്റെ മരണം മുന്നിൽ കണ്ട് കുളക്കോഴി നടുങ്ങി.
അവിചാരിതമായോ അനർഹമായോ നമുക്ക് ലഭിക്കുന്ന സുഖഭോഗങ്ങൾ പലപ്പോഴും നമ്മെത്തന്നെ ഇല്ലാതാക്കും. ഭൗതിക ലോകസുഖങ്ങൾ കൂടുതലാകുമ്പോൾ ഒരു പക്ഷേ നമ്മുടെ ആത്മാവിനു പറന്നുയരാനുള്ള ശേഷി ഇല്ലാതായിപ്പോയെന്ന് വരും. എത്രയധികം സുഖ സൗകര്യങ്ങൾ നമുക്കുണ്ടെങ്കിലും അമിതാസക്തി ആപത്ത് ക്ഷണിച്ചുവരുത്തുക തന്നെ ചെയ്യും.
സുഖഭോഗങ്ങളൊക്കെ ആവശ്യത്തിന് ആസ്വദിച്ച് ജീവിക്കുമ്പോൾ ക്രമേണ അതിനോടുള്ള ആസക്തി കുറയുമെന്ന് നാം ഒരിക്കലും വിചാരിക്കരുത്. എത്രയേറെ സുഖഭോഗങ്ങളിൽ നാം മുഴുകുന്നുവോ അത്രയേറെ ആസക്തിയും ആഗ്രഹങ്ങളും നമുക്ക് കൂടിവരികയേ ഉള്ളൂ.
സുഖഭോഗങ്ങൾ ഏറെ അനുഭവിക്കുമ്പോൾ അതിനോടുള്ള ആസക്തി ക്രമേണ ഇല്ലാതാകുമെന്നത് ഒരു വ്യാമോഹം മാത്രമാണ്. അഗ്നിയെ കെടുത്താൻ വെള്ളത്തിനു പകരം നെയ്യൊഴിക്കുമ്പോലെയാണത്. ആത്മ നിയന്ത്രണവും മിതത്വവും കൊണ്ട് മാത്രമേ സുഖഭോഗങ്ങളിൽനിന്നും ആർഭാടങ്ങളിൽ നിന്നുമെല്ലാം അകലം പാലിക്കാൻ നമുക്ക് സാധിക്കുകയുള്ളൂ.
നമ്മുടെ ഈ ആയുസ്സും ആഘോഷവും ഒരിക്കലും അവസാനിക്കരുത് എന്നാകും, എല്ലാവരുടെയും ആഗ്രഹം? ആയുർ ദൈർഘ്യം കൂടുന്നതിന് അനുസരിച്ചു ജീവിതത്തിന്റെ ആനന്ദാനുഭൂതിയും കൂടും എന്ന ധാരണയിൽ നിന്നാണ്, ആളുകൾ ദീർഘായുസ് ആശംസിക്കുന്നതു തന്നെ? എക്കാലവും, ശൈശവത്തിലോ, കൗമാരത്തിലോ, യൗവനത്തിലോ കഴിയണം എന്നാണ്, എല്ലാവരും ആഗ്രഹിക്കുക? പക്ഷെ, അതു നടക്കാത്ത കാര്യം ആണെന്നു മാത്രം!
വാർദ്ധക്യം നീണ്ടാലും, അതിനു പൂർവ്വ അവസ്ഥകളുടെ സവിശേഷ ഊർജ്ജമോ,ഉണർവ്വോ ഉണ്ടാകണം എന്നില്ല? ഏതെങ്കിലും അവസ്ഥയോടുള്ള അഭിനിവേശം മൂലം, അതു ആയുസ്സു മുഴുവൻ നീണ്ടു നിൽക്കണം എന്നു മോഹിക്കുന്നതു ദുരാഗ്രഹം ആണ്! ഓരോ കാലവും, നിശ്ചിത സമയത്തിനുള്ളിൽ മറയുന്നു എന്നതിലാണ്, ആ കാലത്തിന്റെ ഭംഗി പോലും,അടിസ്ഥാനപ്പെട്ടിരിക്കുന്നത്?
എല്ലാറ്റിനും ഒരു സമയ പരിധി ഉണ്ടായിരിക്കണം:കാണുന്ന കാഴ്ചകൾക്കും, കേൾക്കുന്ന പാട്ടുകൾക്കും, ആഘോഷിക്കുന്ന ഉത്സവങ്ങൾക്കും, കടന്നു പോകുന്ന സുഖാനുഭവങ്ങൾക്കുംഎല്ലാം.
എത്ര മനോഹരമായ പാട്ടും, മടുപ്പില്ലാതെ, എത്ര തവണ തുടർച്ചയായി കേൾക്കാൻ ആകും? പരിധിയിലാണ്, പരമാനന്ദം! എല്ലാം അതു അർഹിക്കുന്ന സമയത്തിനുള്ളിൽ അവസാനിക്കുന്നു എന്നതാണ്, എല്ലാ തുടക്കങ്ങളുടെയും ആകർഷണീയത?
നിലവിലുള്ള പലതും അവസാനിക്കുന്നതിനാലാണു പല പുതിയ തുടക്കങ്ങൾക്കും കാരണം ആകുന്നത്? ഒന്നിനും ഒരവസാനവും ഇല്ലാ എങ്കിൽ, അതൊരു ദുരനുഭവം തന്നെ ആയിരിക്കും?
പകൽ തീരാതെ, എങ്ങനെ രാത്രി വരും? രാത്രിയിൽ മാത്രം തെളിയുന്നവയെ കാണാൻ ആകും? രാത്രി അവസാനിക്കുന്നില്ല എങ്കിൽ, പ്രപഞ്ചഘടന പോലും, മാറിപ്പോകില്ലെ?വീണ പൂവിനും, കൊഴിഞ്ഞ ഇതളുകൾക്കും പറയാനുള്ളത്, ഓരോ അവസാനവും, മറ്റൊരു തുടക്കമാണ്, എന്നു തന്നെയാണ്!
ഒരിക്കലും അവസാനിക്കാതിരിക്കുന്നതിൽ അല്ല, എത്ര നന്നായി അവസാനിപ്പിക്കാൻ കഴിയുന്നു എന്നതിലാണു കാര്യം? തുടക്കത്തേക്കാൾ കൃത്യതയോടെയും, കണിശതയോടെയും ചെയ്യേണ്ട കാര്യമാണ്, അവസാനിപ്പിക്കുക എന്നത്? എത്ര പൂർണ്ണ ചന്ദ്രന്മാരെ കണ്ടു എന്നതിനേക്കാൾ, എത്ര അർത്ഥപൂർണ്ണമായി ജീവിച്ചു എന്നതല്ലെ, ഗുണനിലവാര സൂചിക?