വിദേശത്തു നിന്നെത്തിയ യുവതിയില്‍ നിന്ന് 20 കോടി രൂപ വിലമതിയ്ക്കുന്ന കൊക്കൈൻ പിടികൂടി. പരിശോധനയില്‍ പിടിപ്പെട്ടാതിരിക്കാൻ ഷാമ്ബൂ, ലോഷൻ ബോട്ടിലുകളില്‍ നിറച്ചാണ് മയക്കുമരുന്ന് കൊണ്ടുവന്നത്.ഇതിന് പുറമെ ഷാമ്ബൂവും ലോഷനും പോലെ തോന്നിക്കുന്ന ദ്രാവക രൂപത്തിലാക്കി മാറ്റിയായിരുന്നു നിരോധിത മയക്കുമരുന്ന് എത്തിച്ചതും.
കെനിയൻ തലസ്ഥാനമായ നെയ്റോബിയില്‍ നിന്ന് മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ യുവതിയെയാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. കെനിയൻ പാസ്പോർട്ടാണ് യുവതിക്ക് ഉണ്ടായിരുന്നത്. ഇന്റലിജൻസ് വിവരം ലഭിച്ചതിന്റ അടിസ്ഥാനത്തില്‍ യുവതിയെ ഉദ്യോഗസ്ഥർ വിമാനത്താവളത്തില്‍ തടഞ്ഞ് വിശദമായ പരിശോധന നടത്തി.
യുവതി കൊണ്ടുവന്ന ബാഗ് പരിശോധിച്ചപ്പോള്‍ അതിനുള്ളിലായിരുന്നു സംശയകരമായ രണ്ട് ഷാമ്ബൂ, ലോഷൻ ബോട്ടിലുകള്‍ ഉണ്ടായിരുന്നത്. ഇതിനുള്ളില്‍ 1983 ഗ്രാം ദ്രാവകമായിരുന്നു നിറച്ചിരുന്നത്. ശാസ്ത്രീയ പരിശോധനയില്‍ ഇതില്‍ കൊക്കൈൻ അടങ്ങിയിരിക്കുന്നതായി കണ്ടെത്തുകയായിരുന്നു. പിടിക്കപ്പെടാനുള്ള സാധ്യത തീരെ ഇല്ലാതാക്കാൻ വേണ്ടിയായിരുന്നു മയക്കുമരുന്ന് ദ്രാവക രൂപത്തിലാക്കി ഷാമ്ബൂ, ലോഷൻ ബോട്ടിലിലാക്കി കൊണ്ടുവന്നതെന്ന് ഡിആർഐ അധികൃതർ പറഞ്ഞു.
യുവതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. ഇവരെ പിന്നീട് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാൻഡ് ചെയ്തു. യുവതിക്ക് ആരാണ് മയക്കുമരുന്ന് നല്‍കിയതെന്നും ഇവിടെ ആർക്ക് വിതരണം ചെയ്യാനാണ് കൊണ്ടുവന്നതെന്നും അധികൃതർ അന്വേഷിക്കുന്നുണ്ട്. നേരത്തെയും വിദേശത്തു നിന്ന് മുംബൈ വിമാനത്താവളം വഴി കൊക്കൈൻ കടത്താനുള്ള ശ്രമം നടന്നിട്ടുണ്ട്.
2022ല്‍ ബൊളിവിയൻ സ്വദേശിനിയായ ഒരു യുവതി 13 കോടി രൂപ വിലമതിക്കുന്ന ബ്ലാക്ക് കൊക്കൈനുമായി മുംബൈ വിമാനത്താവളത്തില്‍ പിടിയിലായിരുന്നു. പരിശോധനയില്‍ പിടിക്കപ്പെടാതിരിക്കാൻ വിദഗ്ധമായി ഒളിപ്പിച്ചാണ് അന്നും മയക്കുമരുന്ന് കടത്താൻ ശ്രമം നടന്നത്.