തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ യുവതി പ്രസവിച്ചു; ജന്മം നല്‍കിയത് പെണ്‍കുഞ്ഞിന്, ആശുപത്രിയിലേക്ക് മാറ്റി
തൃശൂർ: റെയില്‍വേ സ്റ്റേഷനില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ഇതര സംസ്ഥാന യുവതി. തൃശൂർ റെയില്‍വേ സ്റ്റേഷനില്‍ ഇന്നു രാവിലെ 10.30 ഓടെയാണ് സംഭം.
ജന്മനാടായ സെക്കന്ദരാബാദിലേക്ക് പോകാനായി എത്തിയ ജിസ്മി ബീഗമാണ് റെയില്‍വേ സ്റ്റേഷനില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. സ്റ്റേഷന്‍റെ പിൻഭാഗത്ത് രണ്ടാം ഗേറ്റിലൂടെ അകത്തേക്ക് പ്രവേശിക്കുന്നതിനിടെയാണ് യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടത് സംഭവം കണ്ട നാട്ടുകാർ 108 ആംബുലൻസ് വിളിച്ചുവരുത്തി എങ്കിലും പ്രസവം പൂർത്തിയായിരുന്നു
അസം സ്വദേശിയാണ് ജിസ്‌നി, 25കാരിയായ യുവതിക്കൊപ്പം മൂന്ന് വയസുള്ള മൂത്ത കുട്ടിയുമുണ്ടായിരുന്നു. ഇന്ന് രാവിലെ 10: 30 മണിയോടെ റെയില്‍വേ സ്റ്റേഷനില്‍ പ്ലാറ്റ്ഫോം നമ്ബർ ഒന്നില്‍ എക്സലേറ്ററിന്റെ സമീപത്തുവെച്ചാണ് പൂർണ ഗർഭിണിയായ സ്ത്രീയെ അവശനിലയില്‍ യാത്രക്കാരും റെയില്‍വേ ജീവനക്കാരും കാണുന്നത്. ജിസ്മി ഗർഭിണിയാണെന്നും പ്രസവ വേദനയാണെന്നും തിരിച്ചറിഞ്ഞതോടെ ആശുപത്രിയിലെത്തിക്കാനായി ആംബുലൻസ് സേവനം തേടി. എന്നാല്‍ ആംബുലൻസ് എത്തുന്നതിന് മുമ്ബ് യുവതി പ്രസവിച്ചു.
ഒരു യുവതി പ്രസവ വേദനയോടെ കിടക്കുന്നു എന്ന് ക്ലീനിങ്ങ് സ്റ്റാഫ് അറിയിച്ചതിന് പിന്നാലെയാണ് തൃശൂര്‍ പൊലീസ് സ്റ്റേഷനിലെ എഐസ്‌ഐ അജിതകുമാരിയുടെ നേതൃത്വത്തില്‍ ആര്‍പിഎഫ് എസ്‌ഐ ഗീതു കൃഷ്ണനും പൊലീസുകാരായ രേഷ്മയും അര്‍ഥനയും അങ്ങോട്ട് പാഞ്ഞത്. റെയില്‍വേ പൊലീസ് എസ് ഐമാരായ മനോജ്, സജി ശ്രീരാജ് എന്നിവരും സഹായത്തിനെത്തി.
ഓട്ടത്തിനിടയില്‍ പൊലീസുകാർ ആംബുലന്‍സും വിളിച്ചിരുന്നു. യുവതിക്കരികിലെത്തി കൂടിനിന്ന ആളുകളെ മാറ്റുമ്ബോഴേക്കും പ്രസവം തുടങ്ങിയിരുന്നു. ക്ലീനിങ് സ്റ്റാഫിലെ വിജിതകുമാരിയുടെ നേതൃത്വത്തില്‍ കുഞ്ഞിനെ പുറത്തെടുത്തു. മലപ്പുറം ജില്ലയില്‍ ജോലി ചെയ്യുന്ന ജിസ്മിയുടെ ഭര്‍ത്താവിനെ ആസുപത്രിയിലേക്ക് വിളിച്ചുവരുത്തി. അമ്മയും കുഞ്ഞും ജില്ലാ ആശുപത്രിയില്‍ സുഖമായിരിക്കുന്നു.
കഴിഞ്ഞ ദിവസം തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻറെ (ടിജിഎസ്‌ആർടിസി) ബസില്‍ ഗഡ്വാളില്‍ നിന്നും വനപർത്തിയിലേക്കുള്ള യാത്രയ്ക്കിടെയാണ് യുവതി പ്രസവിച്ചത്.
തെലങ്കാനയിലെ ഗഡ്‌വാള്‍ സ്വദേശിനിയായ സന്ധ്യ എന്ന യുവതിയാണ് ബസിനുള്ളില്‍ യാത്ര ചെയ്യവെ സുഖമായി പ്രസവിച്ചത്.
ബസിലെ വനിതാ കണ്ടക്ടർ ഭാരതിയും ബസിലുണ്ടായിരുന്ന നഴ്സായ യുവതിയും ചേർന്നാണ് പ്രസവം എടുത്തത്. തുടർന്ന് യുവതിയേയും കുഞ്ഞിനെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
അടുത്തിടെ തൃശൂരില്‍ തന്നെ കെഎസ്‌ആർടിസി ബസില്‍ വച്ച് യുവതി പ്രസവിച്ചത് വാർത്തകളില്‍ ഇടം നേടിയിരുന്നു. അങ്കമാലിയില്‍ നിന്നും തൊട്ടില്‍ പാലത്തേക്ക് പോവുകയായിരുന്ന കെഎസ്‌ആര്‍ടി ബസിലായിരുന്നു തിരുനാവായ സ്വദേശിനിയായ 36കാരി പ്രസവിച്ചത്. പെട്ടെന്ന് പ്രസവ വേദന അനുഭവപ്പെടുകയായിരുന്നു യുവതിക്ക്.
തുടർന്ന് ബസ് ഏറ്റവും അടുത്തുള്ള ആശുപത്രിയിലേക്ക് എത്തിക്കാൻ തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് അമല മെഡിക്കല്‍ കോളേജിലേക്ക് പുറപ്പെട്ടത്. ആശുപത്രിയിലേക്ക് മാറ്റുന്നതിന് മുമ്ബ് തന്നെ ബസില്‍ വെച്ചുള്ള പരിശോധനയില്‍ പ്രസവം തുടങ്ങിയതായി കണ്ടെത്തിയിരുന്നു. ഇതോടെ യാത്രക്കാരെ മുഴുവൻ ഇറക്കി പെട്ടന്ന് തന്നെ ബസ് പ്രവസ മുറിയാക്കുകയായിരുന്നു.