മോട്ടിവേഷൻ ചിന്തകൾ; നമുക്ക് എന്തൊക്കെ കഴിവുകൾ ഇല്ല എന്നല്ല, ഉള്ള കഴിവുകൾ എന്തൊക്കെയാണ്, അവ പരമാവധി എങ്ങനെ പ്രയോജനപ്പെടുത്താം എന്നാണ് നമ്മൾ ചിന്തിക്കേണ്ടത്.
എല്ലാവരുടെയും ഉള്ളിൽ അനന്തമായ ശക്തിയുണ്ട്. അതിനെ നമ്മൾ വേണ്ടവിധം പ്രയോജനപ്പെടുത്തണം.
നമുക്ക് എന്തൊക്കെ കഴിവുകൾ ഇല്ല എന്നല്ല, ഉള്ള കഴിവുകൾ എന്തൊക്കെയാണ്, അവ പരമാവധി എങ്ങനെ പ്രയോജനപ്പെടുത്താം എന്നാണ് നമ്മൾ ചിന്തിക്കേണ്ടത്. ബുദ്ധിയും കഴിവുകളും വളർത്തിയെടുത്താൽ ക്രമേണ നമ്മുടെ ദൗർബല്യങ്ങളെ ഇല്ലാതാക്കാനും നമ്മുടെ ജീവിതത്തിൽ വന്നുചേരുന്ന പ്രതികൂല സാഹചര്യങ്ങളെ വിജയപൂർവം അതിജീവിക്കാനും നമുക്ക് സാധിക്കും.
നാം നമ്മുടെ കഴിവുകൾ തിരിച്ചറിഞ്ഞില്ലെങ്കിൽ മറ്റുള്ളവർ നമ്മുടെ ദുർബലതകളെ മുതലെടുത്തു എന്നും വരാം...
നമുക്ക് ഓരോരുത്തർക്കും അനേകം കഴിവുകളുണ്ട്. അതേസമയം, അനേകം പോരായ്മകളും ദൗർബല്യങ്ങളുമുണ്ട്. ചിലർ തങ്ങൾക്കു ലഭിക്കാതെപോയ കഴിവുകളെ ഓർത്ത് നിരാശയിൽ മുഴുകുന്നു. അതുകാരണം ഉള്ള കഴിവുകൾകൂടി തുരുമ്പെടുത്ത് പോകുന്നു. അവർ തങ്ങളുടെ ഉള്ളിലിരിക്കുന്ന മഹത്തായ നിധിയെ പ്രയോജനപ്പെടുത്താതെ പാഴാക്കിക്കളയുന്നു.
വിവാഹം നടക്കുന്ന ഒരു വീട്ടിൽ നൂറുപേർക്കുള്ള ചോറ് അധികം വെച്ചിട്ടുണ്ട് എന്നു കരുതുക. ആ വീട്ടിൽ സദ്യ നടക്കുന്നതുകണ്ട് ഒരു ഭിക്ഷക്കാരൻ വന്ന് ''വിശക്കുന്നു എന്തെങ്കിലും തരണമേ'' എന്നു പറഞ്ഞു യാചിച്ചിട്ടും അയാൾക്ക് ഒരുപിടി ചോറുപോലും നൽകാതെ, പിറ്റേദിവസം ആ ഭക്ഷണം മുഴുവൻ പാഴാക്കിക്കളയുന്നതുപോലെയാണ് നമ്മളിലുള്ള കഴിവ് പ്രകടിപ്പിക്കാതെയും പ്രയോജനപ്പെടുത്താതെയും ഇരിക്കുന്നത്.
ഒരു കഥ പറയാം ;ഒരു ഗ്രാമത്തിലെ വിശാലമായ പാടങ്ങൾക്കപ്പുറം ഗ്രാമ പാതക്കരികിൽ ഒരു വന്മരം ഉണ്ടായിരുന്നു. മരത്തിന്റെ പൊത്തിൽ ഉഗ്രവിഷമുള്ള ഒരു പാമ്പ് താമസിച്ചിരുന്നു. മരത്തിനരികിൽ കൂടി നടന്നുപോയിരുന്ന ഗ്രാമീണരെ യാതൊരു പ്രകോപനവുമില്ലാതെ തന്നെ പാമ്പ് കടിച്ചിരുന്നു. അതിന്റെ കടിയേറ്റ് ചില ഗ്രാമീണർ മരിച്ചു പോവുകയും ചെയ്തിരുന്നു. പതിയെ പതിയെ ആ പാമ്പിനെ പേടിച്ച് ഗ്രാമീണർ ആരും തന്നെ ആ മരത്തിനരികിൽ കൂടി പോവാതെയായി.
അങ്ങനെയിരിക്കെ ഒരു ദിവ്യൻ ആ ഗ്രാമപാതയിലൂടെ സഞ്ചരിക്കുവാനിടയായി. വഴിയരികിലെ തണൽമരം കണ്ട് ഒന്ന് വിശ്രമിക്കുവാനായി അതിന്റെ ചുവട്ടിലേക്ക് നടന്നു. കാലി മേച്ച് നടന്നിരുന്ന ഗ്രാമീണർ ആ പാമ്പിനെക്കുറിച്ച് ദിവ്യനോട് മുന്നറിയിപ്പ് നൽകി. ആ മരത്തിനടുത്തേക്ക് പോകരുതെന്നും പോയാൽ പാമ്പുകടി ഏൽക്കേണ്ടിവരുമെന്നും അവർ ദിവ്യനോട്പറഞ്ഞു. എന്നാൽ അദ്ദേഹം ഒന്നു പുഞ്ചിരിക്കുക മാത്രം ചെയ്ത് മരത്തിനടുത്തേക്ക് ചെന്നു.
അദ്ദേഹം വിശ്രമിക്കാനായി മരത്തണലിൽ ഇരുന്ന ഉടനെ പാമ്പ് അദ്ദേഹത്തെ കടിക്കാനായി തന്റെ മാളത്തിൽ നിന്ന് സീൽക്കാരത്തോടെ പുറത്തിറങ്ങി വന്നു. എന്നാൽ അദ്ദേഹം പാമ്പിനെ കണ്ട മാത്രയിൽ തന്റെ ദിവ്യശക്തിയാൽ പാമ്പിനെ ശാന്തനാക്കി. പാമ്പ് ചോദിച്ചു:
"ഇതെന്റെ സാമ്രാജ്യമാണ്. ഇതിനടുത്തേക്ക് വരാൻ താങ്കൾക്ക് എങ്ങനെ ധൈര്യം വന്നു? താങ്കൾക്ക് എന്നെ പേടിയില്ലേ?"
അദ്ദേഹം പറഞ്ഞു:
"അല്ലയോ നാഗമേ, എനിക്ക് ഒന്നിനെയും ഭയമില്ല. മരിക്കാനും ഭയമില്ല. അങ്ങനെയുള്ള ഞാനെന്തിന് നിന്നെ ഭയപ്പെടണം? എന്നാൽ നിന്റെ സ്ഥിതി അതാണോ? മറ്റുള്ളവർ നിന്നെ കൊന്നുകളയുമെന്ന് നീ ഭയപ്പെടുന്നു. ആ ഭയം മൂലം നിന്നരികിൽ ആര് വന്നാലും നീ അവരെ കടിക്കുന്നു. അതല്ലേ വാസ്തവം?"
അദ്ദേഹത്തിന്റെ ഈ വാക്കുകൾ കേട്ട് പാമ്പ് അത്ഭുതം കൂറി. പേടി കൊണ്ട് തന്നിൽ നിന്ന് ഓടി മറയുന്നവരെ മാത്രമേ താനിതുവരെ കണ്ടിട്ടുള്ളൂ. എന്നാൽ ഇപ്പോഴിതാ തന്നെ പേടിയില്ലാത്ത ഒരാൾ തന്റെ മുന്നിൽ നിൽക്കുന്നു. പാമ്പ് വിനീതനായി. അത് അദ്ദേഹത്തോട്പറഞ്ഞു:
"അല്ലയോ മഹാത്മാവേ , താങ്കൾ പറഞ്ഞത് ശരിയാണ്. ഞാൻ ജീവിതത്തിൽ എന്തൊക്കെ ക്രൂരതകൾ ചെയ്തിട്ടുണ്ടോ, അതൊക്കെ എന്റെ ജീവൻ രക്ഷിക്കാൻ വേണ്ടിയുള്ള ഉപായങ്ങളായിരുന്നു. എന്നാൽ ഞാൻ അത് ചെയ്തില്ലായിരുന്നുവെങ്കിൽ ഞാൻ ആരുടെയെങ്കിലും അടിയേറ്റ് മരിച്ചുപോകുമായിരുന്നു."
അദ്ദേഹം പറഞ്ഞു:
"നീ പറഞ്ഞതും ശരിയാണ്. പക്ഷേ ഒന്ന് ഓർക്കുക. നിന്റെ ജീവിതവും ഒരുനാൾ അവസാനിക്കും. അങ്ങനെയുള്ള ഒരു ജീവിതം സംരക്ഷിക്കാൻ നീ മറ്റുള്ളവരെ കൊല്ലുന്നത് ശരിയല്ല. അതിനാൽ ജീവിതത്തോടുള്ള നിന്റെ അടങ്ങാത്ത ആഗ്രഹം ഉപേക്ഷിക്കുക. മറ്റുള്ളവരോട് ദയ കാണിക്കുക"
അദ്ദേഹം അവിടെ നിന്നും പോയിക്കഴിഞ്ഞതിനു ശേഷം പാമ്പ് ആരെയും ഉപദ്രവിക്കാതെയായി. അത് അതിന്റെ ദേഷ്യമെല്ലാം ഉപേക്ഷിച്ചു ശാന്തനായി. എന്നാൽ ഇത് വിപരീതഫലമാണ് ഉണ്ടാക്കിയത്. പാമ്പ് ആരെയും കടിക്കുന്നില്ലെന്ന് മനസ്സിലാക്കിയ ഗ്രാമീണർ പാമ്പിന്റെ ഈ സ്വഭാവത്തെ മുതലെടുക്കാൻ തുടങ്ങി. മുമ്പൊക്കെ അതിനെ ഭയപ്പെട്ടിരുന്ന അവർ അടുത്തുചെന്ന് അതിനെ ഉപദ്രവിക്കാനും മുറിവേൽപ്പിക്കാനും തുടങ്ങി. പാമ്പ് എല്ലാം സഹിച്ചു കഴിഞ്ഞുകൂടി.
ഒരു ദിവസം ആ ദിവ്യൻ മടക്ക യാത്രയിൽ ആ മരച്ചുവട്ടിൽ വീണ്ടും എത്തിച്ചേർന്നു. അദ്ദേഹം ആ പാമ്പിനെയും കണ്ടു. അതിന്റെ ദയനീയ സ്ഥിതി കണ്ട് കാര്യം തിരക്കി. പാമ്പ് പറഞ്ഞു:
"മഹാത്മൻ, എന്റെ ദേഷ്യ സ്വഭാവം ഉപേക്ഷിച്ച് ആരെയും ഉപദ്രവിക്കാതെ കഴിഞ്ഞുകൂടാൻ താങ്കൾ എന്നെ ഉപദേശിച്ചു. ഞാൻ അങ്ങനെതന്നെ ചെയ്തു. എന്നാൽ ഗ്രാമീണർ എന്നെ ഭയപ്പെടാതെ എന്നരികിൽ വന്നെങ്കിലും അവർ എന്റെ മാറ്റം മുതലെടുത്ത് എന്നെ ഉപദ്രവിക്കാൻ തുടങ്ങി. അതോടെ എന്റെ ജീവിതം വല്ലാത്ത ദുരിതത്തിലുമായി."
ഇതു കേട്ട് അദ്ദേഹം പറഞ്ഞു:
"പ്രിയ സുഹൃത്തേ താങ്കൾ എന്റെ വാക്കുകളെ തെറ്റിദ്ധരിച്ചു. ആരെയും കൊല്ലരുതെന്ന് മാത്രമേ ഞാൻ നിന്നോട് പറഞ്ഞുള്ളൂ. എന്നാൽ സ്വയരക്ഷക്കായി ആരെയും പേടിപ്പിക്കാതിരിക്കാൻ ഞാൻ പറഞ്ഞില്ലല്ലോ..."
മറ്റുള്ളവർക്ക് നന്മ ചെയ്യുന്ന നല്ല മനുഷ്യർക്ക് ഇത്തരം അനുഭവങ്ങൾ ഉണ്ടാകുന്നതായി നമുക്ക് കാണാൻ സാധിക്കും. പലരും നമ്മിലെ നന്മയെ മുതലെടുക്കുന്നതായി നമുക്കൊക്കെ അനുഭവ വേദ്യമാകാറുണ്ട്. നന്മ ചെയ്തിട്ടും ഉപദ്രവിക്കുന്നവരെ സന്ദർഭോചിതമായി അകറ്റി നിർത്തേണ്ടതാണ്. അവരോട് അപ്പോഴത്തെ ചുറ്റുപാടുകൾക്കനുസരിച്ച് മാത്രമേ സ്നേഹം കാണിക്കാൻ പാടുള്ളൂ.
ഈശ്വരൻ തന്നിരിക്കുന്ന കഴിവ് നമുക്കും മറ്റുള്ളവർക്കും വേണ്ടിയുള്ള സമ്പത്താണ്. ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തം മരണമല്ല. ജീവിച്ചിരിക്കുമ്പോൾ നമ്മുടെ കഴിവുകൾ വേണ്ടവിധത്തിൽ ഉപയോഗിക്കാതെ തുരുമ്പെടുത്ത് പോകുന്നതാണ്.സ്വന്തം കഴിവുകളെ തിരിച്ചറിയുകയും അവയെ വേണ്ടവിധം പ്രയോജനപ്പെടുത്തുകയും ചെയ്യുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഒട്ടുമിക്ക ആളുകളും സ്വന്തം കഴിവുകളെക്കുറിച്ച് വേണ്ടത്ര ബോധവാന്മരല്ല. അതുകാരണം പ്രതികൂല സാഹചര്യങ്ങളിൽ അവർ പതറിപ്പോകുന്നു. എന്നാൽ, ധൈര്യം കൈവിടാതെ വിവേകപൂർവം പ്രയത്നിച്ചാൽ ഏതു സാഹചര്യത്തെയും അതിജീവിക്കാൻ കഴിയും. അതിനുള്ള കഴിവ് നമ്മളിൽ ഓരോരുത്തരിലുമുണ്ട്.
പണ്ടുകാലത്ത് നമ്മുടെ നാട്ടിൽ സ്ത്രീകൾ പൊതുവേ സാമ്പത്തികമായി ഭർത്താക്കന്മാരെ ആശ്രയിച്ചാണ് കഴിഞ്ഞിരുന്നത്. ഇന്നും പല കുടുംബങ്ങളിലും നല്ല വിദ്യാഭ്യാസവും കഴിവുമുള്ള സ്ത്രീകൾപോലും വീട്ടുകാര്യങ്ങൾ നോക്കി മറ്റു ജോലിക്കൊന്നും പോകാതെ കഴിയുന്നവരുണ്ട്. അത്തരത്തിലുള്ള ഒരു കുടുംബത്തിലെ കുടുംബനാഥൻ മരിച്ചുപോയി. അതോടെ ആ കുടുംബത്തിന്റെ സാമ്പത്തിക സ്രോതസ്സ് നിലച്ചു. ഭർത്താവ് ജീവിച്ചിരുന്ന സമയത്ത് ഭാര്യ അധികമൊന്നും പുറത്തുപോകുകയോ, ആരോടും ഇടപഴകുകയോ ചെയ്യാറില്ലായിരുന്നു. എങ്കിലും ഭർത്താവിന്റെ മരണശേഷം അവർ ഒരു ജോലി കണ്ടെത്തി. കഠിനമായി പ്രയത്നിച്ച് പണം സമ്പാദിച്ച് തന്റെ മക്കളെ വളർത്തി.
കുടുംബംനോക്കാൻ മറ്റാരുമില്ല എന്ന തിരിച്ചറിവുണ്ടായപ്പോൾ തന്റെയുള്ളിൽ ശക്തി കണ്ടെത്താനും ജീവിതം മുന്നോട്ടു കൊണ്ടുപോകാനും ആ സ്ത്രീക്കു സാധിച്ചു. അതുപോലെ എല്ലാവരുടെയും ഉള്ളിൽ അനന്തമായ ശക്തിയുണ്ട്. അതിനെ നമ്മൾ വേണ്ടവിധം പ്രയോജനപ്പെടുത്തണമെന്നു മാത്രം.
നമുക്ക് എന്തൊക്കെ കഴിവുകൾ ഇല്ല എന്നല്ല, ഉള്ള കഴിവുകൾ എന്തൊക്കെയാണ്, അവ പരമാവധി എങ്ങനെ പ്രയോജനപ്പെടുത്താം എന്നാണ് നമ്മൾ ചിന്തിക്കേണ്ടത്. ബുദ്ധിയും കഴിവുകളും വളർത്തിയെടുത്താൽ ക്രമേണ നമ്മുടെ ദൗർബല്യങ്ങളെ ഇല്ലാതാക്കാനും നമ്മുടെ ജീവിതത്തിൽ വന്നുചേരുന്ന പ്രതികൂല സാഹചര്യങ്ങളെ വിജയപൂർവം അതിജീവിക്കാനും നമുക്ക് സാധിക്കും. ഓരോ വിജയവും ഓരോ പരാജയവും നമ്മുടെ ഉള്ളിലെ ശക്തി വർധിപ്പിക്കാൻ ഉപകരിക്കും.
നാം നമ്മുടെ കഴിവുകൾ തിരിച്ചറിഞ്ഞില്ലെങ്കിൽ മറ്റുള്ളവർ നമ്മുടെ ദുർബലതകളെ മുതലെടുത്തു എന്നും വരാം...