നമ്മുടെ ജീവിതം യാത്രയാണ്; അതിന് അതിന്റേതായ സാഹചര്യങ്ങളും സമയവുമൊക്കെയുണ്ട്. അത് മറ്റുള്ളവരുടെ ജീവിതത്തിൽ നിന്ന് വ്യത്യസ്‌തമാണ്. അതിനാൽ കാര്യങ്ങളിൽ അമിതമായി തിരക്കുകൂട്ടാതിരിക്കാൻ നാമോരുത്തരും ശ്രദ്ധിക്കുക. നിങ്ങളുടെ ജീവിതത്തിലെ ഓരോ നിമിഷവും കൃത്യമായ സമയത്തോടെയും അളവുകളോടും കൂടിയാണ് ദൈവം തയ്യാറാക്കിയിരിക്കുന്നത്. ആരും മുന്നിലല്ല, ആരും പിന്നിലല്ല .ഓരോരുത്തർക്കും അവരവരുടേതായ വഴിയും വഴിദൂരവും സമയവുമുണ്ട്..
ഒരു സുഹൃത്ത് പറഞ്ഞ ജീവിത കഥ ഇങ്ങനെ :യുഎഇയിൽ ജീവിക്കുന്ന പലരെയും അലോസരപ്പെടുത്തുന്ന ഒരു കാര്യമാണ്, നമ്മൾ പാർക്ക് ചെയ്തു പോയവാഹനങ്ങളിലേക്കു തിരികെ എത്തുമ്പോൾ ഏതെങ്കിലുമൊക്കെ മസാജ് സെന്ററുകളുടെ വിസിറ്റിംഗ് കാർഡ് നമ്മുടെ വാഹനങ്ങളിൽ വച്ചിരിക്കുന്നത് കാണുന്നത്; സൈഡ് വിൻഡോ ഗ്ലാസിൽ ഇറക്കി വെച്ചിരിക്കുന്നതാവും പതിവ്, കുറച്ചു നേരം അധികം സമയം പാർക്ക് ചെയ്താൽ കാർഡുകളുടെ എണ്ണം കൂടും. ഈ ഒരു ബുദ്ധിമുട്ടുനേരിടാത്ത വാഹനമോടിക്കുന്നവർ യുഎഇയിൽ കുറവായിരിക്കും.
ചിലയിടങ്ങളിൽ നിലത്തു അത്തമിട്ടപോലെ ഇത്തരം കാർഡുകൾ കിടക്കുന്നതും കണ്ണിൽ പെടാറുണ്ട്. സത്യത്തിൽ ഇത്തരം അംഗീകൃതമല്ലാത്ത മസാജ്പാർലറുകളിൽ മസാജിന് പോയി പണവും, മറ്റു പലതും നഷ്ടപെട്ട ഒത്തിരി കേസുകൾ യുഎയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്, അധികൃതർ തക്ക നടപടികൾ എടുത്തിട്ടുമുണ്ട്. എങ്കിലും ഈ കാർഡുകൾ ഇന്നുംനിരത്തുകളിലും,
നിർത്തിയിട്ട വാഹനങ്ങളിലും ആരൊക്കയോ കൊണ്ട് വന്നു ഇട്ടു ജനങ്ങളെ ഇപ്പോഴും ആകർഷിക്കാൻ ശ്രമിക്കാറുണ്ട്, പലരും ആ ആകർഷണത്തിൽ വീണു പോകാറുമുണ്ട്. അത് എന്തെങ്കിലുമാകട്ടെ, ഞാൻ പറയാൻ ഉദ്ദേശിച്ച കാര്യത്തിലേക്കു വരാം.
ജീവിതത്തിൽ നമ്മളെ അലോസരപ്പെടുത്തുന്ന, ബുദ്ധിമുട്ടുണ്ടാക്കുന്ന പല കാര്യങ്ങളും ഏതെങ്കിലുമൊക്കെ അവസരത്തിൽ നമുക്ക് ഗുണങ്ങൾക്കായി നാമറിയാതെ തന്നെ പരിണമിക്കാറുണ്ട്; ചിലപ്പോൾ നമ്മൾ ശ്രദ്ധിക്കുക പോലുമില്ല അത്തരം കാര്യങ്ങൾ. നെഗറ്റീവ് വൈബ്‌സ് ഉള്ള പലകാര്യങ്ങളും പോസിറ്റീവ് വൈബ്‌സ് ആയി മാറുന്ന അവസ്ഥ. സമൂഹത്തിനു മൊത്തത്തിൽ ദോഷമാകുന്ന ചിലരുടെ പ്രവർത്തികൾ ചിലസന്ദർഭങ്ങളിൽ ചിലർക്ക് പുതുജീവൻ നൽകുന്ന അവസ്ഥകൾ.
ഒരു ഉദാഹരണത്തിന് സിനിമകളിലെ ഒരു സ്ഥിരം ക്ലിഷേ സീനിലേക്കു നോക്കിയാൽ രാത്രിയിൽ ആത്മഹത്യക്ക് ശ്രമിക്കുന്ന പെൺകുട്ടിയുടെ വീട്ടിലേക്കു കള്ളൻ കക്കാൻ കയറുന്നതും, യുവതിയുടെ ആത്മഹത്യാ ശ്രമം കാണുന്നതും അയാൾ അവളെ രക്ഷിക്കുന്നതുമൊക്കെ നമ്മൾ പല സിനിമകളിലും കണ്ടിട്ടുണ്ട്, സത്യത്തിൽ കള്ളൻ ആ വീട്ടിൽ നിന്നും പണവുംമറ്റു വിലപിടിപ്പുള്ള സാധന സാമഗ്രികളും മോഷ്ടിക്കാൻ കയറിയതാണെങ്കിലും ആ കുടുംബത്തിന് വിലമതിക്കാനാകാത്ത ഒരുജീവൻ തിരിച്ചു കിട്ടുന്നു. അയാളുടെ പ്രവർത്തിയിലൂടെ. ഇവിടെ ഒരു കള്ളന്റെ ഒരു മോഷണശ്രമം പോലും പോസറ്റീവ് ആയി മാറുന്നത് നാം കാണുന്നു.
ഇതിൽ നിന്ന് ഒരു കാര്യം വ്യക്തമാണ്; ഈപ്രപഞ്ചത്തിലെ എല്ലാ ജീവജാലങ്ങളുടെയും ഓരോ പ്രവർത്തിയിലും, ഓരോ അവസ്ഥകളിലും ചില നന്മകളും ചിലതിന്മകളും സംഭവിക്കുന്നു. നന്മയും തിന്മയും ആപേക്ഷികമാണ്, വ്യക്തിപരവുമാണ്. അതുകൊണ്ടു തന്നെവേർതിരിച്ചെടുക്കൽ ശ്രമകരമാണ്...
എന്നിട്ട് അവൻ പറഞ്ഞു.ഇനി എന്റെ ജീവിതത്തിൽ ഗുണകരമായി മാറിയ ഒരു സംഭവം പറയാം. ഒന്ന് രണ്ട് വർഷം മുമ്പ് കൊറോണ കൊടികുത്തി വാഴുന്ന ഇന്നത്തെ ലോകത്തിൽ ജീവിക്കുന്ന നമ്മൾ ഓരോരുത്തരിലും ഒരുപാട്മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്, ഒരുപാട് പുതിയ പാഠങ്ങൾ പഠിച്ചിട്ടുണ്ട് നാമോരുത്തരും. അതിപ്പോൾ മാസ്കുകളുടെയും, സാനിറ്റായിസറുകളുടെ നിത്യ ഉപയോഗം മുതൽ ജീവിതചര്യയിൽ ഉള്ള നിരവധി മാറ്റങ്ങൾ, ഓൺലൈൻ പർച്ചയ്‌സുകളും, വർക്ക് ഫ്രം ഹോം രീതികളും എന്തിനേറെ പറയുന്നു മൂക്കിലുടെ ഒരു സ്റ്റിക് കയറ്റിവിട്ടു സ്വാബ് എടുത്തുള്ള പരിശോധന പോലും നമുക്ക് പുതുമയുള്ളത്.
പലരും ആരോഗ്യകാര്യങ്ങളിൽ പോലും കുറച്ചുകൂടെ ശ്രദ്ധാലുകളായി, ഞാനും കുറച്ചു കൂടിയൊക്കെ ശ്രദ്ധ ചെലുത്താൻ തുടങ്ങി അതിന്റെ ഭാഗമായി ദിവസവും ചുരുങ്ങിയത് ഒരു അഞ്ചു കിലോമീറ്റർ നടക്കാൻ തുടങ്ങി, പൊതുവെ വ്യായാമ കാര്യങ്ങളിൽ മടിയുള്ള ഞാൻ ഫോണും കയ്യിൽ വെക്കാറുണ്ട് നടക്കാൻ പോകുമ്പോൾ.നടത്തത്തിന്റെ കൂടെ ആയിരിക്കും നാട്ടിലേക്കുള്ള ഫോൺ വിളികൾ പലപ്പോഴും. വീട്ടിലേക്കും, നാട്ടിലെ കസിൻസിനെയും, കൂട്ടുകാരെയും ഒക്കെ വിളിച്ചു നടന്നുഞാൻ അഞ്ചു കിലോമീറ്റർ തീർക്കും.
ഫോൺ വിളിച്ചു നടന്നിട്ടു കാര്യം ഇല്ല എന്ന് ഭാര്യ പറയാറുണ്ടെങ്കിലും, ഒന്നും ചെയ്യാതെ ഇരിക്കുന്നതിലും നല്ലതല്ലേ ആ നടത്തം എന്നുള്ള രീതിയിൽ ഇന്നും തുടരുന്നു. നടത്തം കഴിഞ്ഞു വരുമ്പോൾ ചിലദിവസങ്ങളിൽ പാൽ, പഴം പോലുള്ള നിത്യയോപയോഗ സാധനങ്ങൾ വാങ്ങാറുണ്ട്, ഫോണിൽ ആപ്പിൾ പേ ഉള്ളതുകൊണ്ട് അതുവഴി പേ ചെയ്യും.
ഒരു ദിവസം മോന് ആറാംമാസത്തിലെ വാക്‌സീൻ എടുത്ത ദിവസം നടക്കാൻ പോയപ്പോൾ പനിക്കുള്ള അഡോൾ സിറപ്പ് കൂടി വാങ്ങാൻ ഭാര്യ പറഞ്ഞപ്പോൾ, എങ്ങാനും ആപ്പിൾ പേ മെഡിക്കൽ ഷോപ്പിൽ വർക്ക് ചെയ്തില്ലെങ്കിലോ എന്ന് കരുതി പേഴ്സിൽ നിന്നും ക്രെഡിറ്റ് കാർഡ് എടുത്ത് ചുമ്മാ ട്രൗസറിന്റെ പോക്കറ്റിൽ ഇട്ടു ഞാൻ നടക്കാൻ ഇറങ്ങി. ചെറുതായി ചൂട് തുടങ്ങിയ സായാഹ്നത്തിൽ പതിവുപോലെ നാട്ടിലേക്കുള്ള ഫോൺവിളികളുമായി എന്നും നടക്കുന്ന ഒരു സ്കൂൾ കോമ്പൗണ്ടിനു ചുറ്റും സ മട്ടിൽ നടന്നു തീർത്തു.
സ്ഥിരമായി നടക്കുമ്പോൾ കാണുന്നപല പരിചിത മുഖങ്ങളും കണ്ടു, കൂടാതെ ജോലി കഴിഞ്ഞു വരുന്നവർ, യാത്രക്കായി പോകുന്ന ചിലർ, ഓൺലൈൻ ഡെലിവെറിക്കാർ അങ്ങനെ പലരെയും കാണുന്ന പ്രേദേശത്താണ് എന്റെ നടത്തം.നടത്തമൊക്കെകഴിഞ്ഞു അഡോൾ വാങ്ങാൻ മെഡിക്കൽ ഷോപ്പിനു അടുത്തെത്തിയപ്പോൾ പോക്കറ്റിൽ കയ്യിട്ടു ക്രെഡിറ്റ് കാർഡ്എടുക്കാൻ നോക്കിയപ്പോൾ സംഭവം പോക്കറ്റിൽ ഇല്ല. അഞ്ചു കിലോമീറ്റർ നടന്നു ചെറുതായി വിയർത്ത ഞാൻ നല്ല അസ്സൽ ആയി വിയർക്കാൻ തുടങ്ങി, എവിടെ പോയി എന്ന് ഒരു ഐഡിയയും ഇല്ല; ഇനി വീട്ടിൽ നിന്ന്എടുത്തില്ലേ?? ആകെ കൺഫ്യൂഷൻ, വീട്ടിൽ വിളിച്ചു ഭാര്യയോട് പേഴ്സിലും അവിടെയെല്ലാം നോക്കാൻ പറഞ്ഞു.
ആകെപാടെ ടെൻഷൻ, എന്ത് ചെയ്യണമെന്നറിയാതെ ഒരു നിമിഷം ഞാൻ നിന്നു, ദൈവത്തെ വിളിച്ചു, ക്രെഡിറ്റ് കാർഡ് ആർക്കെങ്കിലും കിട്ടിയാൽ ഇപ്പോൾ ആണേൽ കൊറോണയുടെ വരവിനു ശേഷം ഏതെങ്കിലും ഷോപ്പിൽ പോയാൽ ഒന്ന് ടാപ്പ് ചെയ്താൽ മതി പർച്ചെയ്‌സ് നടത്താൻ..പാസ്‌വേർഡ് പോലും വേണ്ട; ആകെ ടെൻഷൻ ആയി, നടന്ന ഏരിയ മുഴുവൻ വീണ്ടും പോയി നോക്കാം എന്നുള്ള രീതിയിൽ ഞാൻ തിരിഞ്ഞോടി, അപ്പോൾ ഭാര്യയുടെ കാൾ വന്നു പഴ്സിലും വീട്ടിലും ഒന്നും കാർഡ് ഇല്ല, കാർഡ് എവിടെയോ വീണു പോയിരിക്കുന്നു..!
അതുകൂടി കേട്ടപ്പോൾ സാ മട്ടിൽ എന്നും നടക്കുന്ന ഞാൻ താഴേക്ക് നോക്കി നല്ല സ്പീഡിൽ ഓടാൻ തുടങ്ങി, ബാങ്കിൽ വിളിച്ചു കാർഡ് ക്യാൻസൽ ചെയ്താലോ എന്ന് ഓർത്തു എന്നാലു ഒരു വിശ്വാസം അത് തിരികെകിട്ടുമെന്നു. ടെൻഷൻ അടിച്ചു ഞാൻ ഓടുന്ന കണ്ടു എന്നും നടക്കുന്ന ഈ പയ്യൻ എന്താ ഓട്ടമൊക്കെ എന്നുള്ളരീതിയിൽ എന്നെ നോക്കുന്ന ഒരു ചേട്ടനെ ഞാൻ കണ്ടു. ചില പാകിസ്താനികളെയും, മറ്റു പലരെയും കണ്ടു ആവഴികളിൽ. വല്ലാത്ത ഒരു അവസ്ഥ, നഷ്ടപ്പെടുമ്പോൾ മാത്രമേ അതിന്റെ വില അറിയൂ എന്നു പറയാറില്ലേ..?അതുപോലെ, നന്നായി വിയർക്കുന്നുണ്ട്, ടെൻഷൻ ഉണ്ട്. ഒരു കിലോമീറ്റർ ചുറ്റളവുള്ള ആ സ്കൂൾ കോംപൗണ്ടിനു ചുറ്റും ഞാൻ ഓടി ഒരു മുക്കാൽ ഭാഗം ആയപ്പോൾ കുറച്ചു കാർഡുകൾ കിടക്കുന്നത് ഞാൻ കണ്ടു; അതെ ആദ്യം പറഞ്ഞ മസ്സാജ് സെന്ററുകളുടെ മൂന്നാലു കാർഡുകൾ നിലത്തു കിടക്കുന്നു.അതിനിടയിൽചുവന്ന കളർ ഉള്ള എന്റെ ക്രെഡിറ്റ് കാർഡും..!!!
എന്തോ ഭാഗ്യത്തിന് അതിടയിൽ തന്നെ എന്റെ കാർഡ് വീണു. ഞാൻ വേഗം എടുത്തു, സത്യത്തിൽ അതുവഴി കടന്നു പോയ ഒരാളുടെ കണ്ണിൽ പോലും എന്റെ ക്രെഡിറ്റ് കാർഡ് പെടാതെ ഇരുന്നത് ആ മസാജ് സെന്ററിലെ കാർഡുകൾക്കിടയിൽ കിടന്നതു കൊണ്ടാണ്…! അന്ന് ആദ്യമായി ആ കാർഡുകളോട് എനിക്ക് വല്ലാത്ത മതിപ്പ് തോന്നി...ആ കാർഡുകൾ കാരണം എനിക്ക്എന്റെ ക്രെഡിറ്റ് കാർഡ് സുരക്ഷിതമായി തിരിച്ചു കിട്ടി... എല്ലാവരും ഹാപ്പി.. ടെൻഷൻ അടിച്ച കുറച്ചുനിമിഷങ്ങൾക്ക് വിരാമം.
പറഞ്ഞു വന്നത് എന്താണെന്നു വച്ചാൽ, ഒരു പുൽനാമ്പിനു പോലും അതിന്റെ നിയോഗം ഉണ്ട്, അതുകൊണ്ടു ഒന്നിനെയും കുറച്ചു കാണണ്ട. ഒന്നിനെയും പഴിക്കേണ്ട, അതാതു സമയങ്ങളിൽ തന്റേതായകർമങ്ങൾ ഓരോന്നും ചെയ്തു കൊണ്ടിരിക്കും. വളരെ നിസാരമായി ഞാൻ കണ്ട മസ്സാജ് സെന്ററിലെ കാർഡുകൾ പോലും എന്റെ ജീവിതത്തിൽ ഒരു നിമിഷത്തിൽ എനിക്കു ഒരു സഹായമായി വന്നു. ഈ നാളുകളിൽ നമുക്കും ആരുടെയെങ്കിലുമൊക്കെ ജീവിതത്തിൽ അവർ അറിയാതെ തന്നെ തങ്ങാവാം, തണലാവാം. നമ്മുടെ ചുറ്റുമുള്ളവരുടെ മുഖത്തു ഒരു ചെറു പുഞ്ചിരി വിരിയിക്കാൻ നമുക്കായാൽ അതിൽ കൂടുതൽ എന്ത് നേടാനാണ് ഈ കുഞ്ഞു ജീവിതത്തിൽ.
`എല്ലാത്തിനും അതിന്റേതായ സമയം ഉണ്ട്...`
“നിങ്ങൾ വൈകിയിട്ടില്ല.. നിങ്ങൾ ശരിയായ സമയത്താണെത്തിയത് ” ട്രെയിൻ നഷ്ടപ്പെട്ടതിൽ ദുഃഖിക്കുന്ന യാത്രക്കാരനോട് ഗുരു പറഞ്ഞതാണിത്.പിന്നീടാണയാളറിഞ്ഞത് അയാൾ കയറേണ്ടിയിരുന്ന ട്രെയിൻ അപകടത്തിൽ പെട്ടുവെന്ന് . നമ്മുടെ ജീവിതം യാത്രയാണ്; അതിന് അതിന്റേതായ സാഹചര്യങ്ങളും സമയവുമൊക്കെയുണ്ട്. അത് മറ്റുള്ളവരുടെ ജീവിതത്തിൽ നിന്ന് വ്യത്യസ്‌തമാണ്. അതിനാൽ കാര്യങ്ങളിൽ അമിതമായി തിരക്കുകൂട്ടാതിരിക്കാൻ നാമോരുത്തരും ശ്രദ്ധിക്കുക. നിങ്ങളുടെ ജീവിതത്തിലെ ഓരോ നിമിഷവും കൃത്യമായ സമയത്തോടെയും അളവുകളോടും കൂടിയാണ് ദൈവം തയ്യാറാക്കിയിരിക്കുന്നത്. ആരും മുന്നിലല്ല, ആരും പിന്നിലല്ല .ഓരോരുത്തർക്കും അവരവരുടേതായ വഴിയും വഴിദൂരവും സമയവുമുണ്ട്.
എന്റെ സ്നേഹിതരിൽ ഒരുത്തൻ 22-ാം വയസ്സിൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടി. എന്നാലവന് ജോലി ലഭിക്കാൻ 5 വർഷം കാത്തിരിക്കേണ്ടി വന്നു.മറ്റൊരാൾ 27-ാം വയസ്സിലാണ് ഡിഗ്രി പൂർത്തിയാക്കിയത്. അവന്റെ സ്വപ്നമായ പി എസ് സി ഉദ്യോഗം അവനെ കാത്തിരിക്കുന്നുണ്ടായിരുന്നു.
എന്റെ ചങ്ങാതിമാരിൽ ഒരാൾ 25-ാം വയസ്സിൽ ഒരു കമ്പനിയുടെ ഡയറക്ടറായി, 45-ാം വയസ്സിൽ പാവം അവൻ മരിച്ചു.മറ്റൊരു പരിചയക്കാരൻ 50-ആം വയസ്സിൽ താൻ ജോലിചെയ്തിരുന്ന കമ്പനിയുടെ ഡയറക്ടറായി, 90-ആം വയസ്സിലാണദ്ദേഹം മരിച്ചത്. മരിക്കുമ്പോഴും അദ്ദേഹമാ കമ്പനിയുടെ ഡയറക്ടർ ബോർഡിലെ ഉപദേശക സമിതി അംഗമായിരുന്നു.
എന്റെ കൂടെപ്പഠിച്ച പെൺകുട്ടികളിലൊരാൾ 20-ാം വയസ്സിൽ വിവാഹിതയായി. 20 വർഷം കഴിഞ്ഞിട്ടും അവൾക്ക് കുട്ടികളുണ്ടായില്ല. മറ്റൊരുത്തി 30-ാം വയസ്സിൽ വിവാഹിതയായി.അവൾക്കിപ്പോൾ മക്കൾ 5. അവളുടെ മൂത്ത മകളുടെ കല്യാണം അടുത്താഴ്ച .ആ കല്യാണത്തിന് എനിക്കും ക്ഷണമുണ്ട്.
നമ്മുടെ “സമയവും” വരും. ദൈവം നമുക്കായി നിശ്ചയിച്ച “സമയത്ത്” നമുക്ക് പ്രവർത്തിക്കാം എന്ന മനസ്സമാധാനത്തോടെ ജീവിക്കുക.. ജീവിതം മുഴുവൻ ആസ്വദിച്ച് ജീവിക്കാം. സമയം പ്രപഞ്ചനാഥന്റെ കൈയിലാണ്.അവൻ ഉദ്ദേശിക്കുന്നത് പോലെ ഉദ്ദേശിക്കുന്നവർക്ക് അത് സുഗമമാക്കുന്നു.. നമ്മുടെ സമയം വരുമ്പോഴെല്ലാം അവൻ ഉദ്ദേശിക്കുന്നത് അവൻ നമുക്ക് നൽകുന്നു.അവന്റെ പക്കലുള്ളതെല്ലാം കൃത്യമായ അളവിലാണ്...കവി പറഞ്ഞതെത്ര സത്യം !!
ജീവിതത്തിലെ എല്ലാത്തിനും അതിന്റേതായ സമയമുണ്ട് തിരക്കുള്ളവരുടെ പരിണതി അത് നഷ്ടപ്പെടുക മാത്രം.
തന്നെ കാണാനെത്തിയ ശിഷ്യനോടു ഗുരു ചോദിച്ചു. നിനക്ക് എന്താണു വേണ്ടത്? മറുപടി: ‘എനിക്ക് ഈശ്വരനെ കണ്ടെത്തണം’. ഗുരു ചോദിച്ചു – നീ ഇവിടേക്കു വന്നപ്പോൾ ചെരിപ്പ് അഴിച്ചുവച്ചത് വാതിൽപടിയുടെ ഇടത്തോ വലത്തോ? അയാൾ പറഞ്ഞു, എനിക്ക് ഓർമയില്ല. ഗുരു പറഞ്ഞു – ‘ആദ്യം സ്വയം ചെയ്യുന്ന കാര്യങ്ങൾ ബോധപൂർവം ചെയ്യാൻ പഠിക്കുക. അതിനുശേഷം ഈശ്വരനെത്തേടി ഇറങ്ങുക’.
യാന്ത്രികമായ യാത്രകൾ ഒരിക്കലും അനുഭവങ്ങൾ സമ്മാനിക്കില്ല. യന്ത്രങ്ങൾക്ക് സ്വന്തമായ ആഗ്രഹങ്ങളോ വഴികളോ ഇല്ല. നിർമിച്ച ആളുടെ നിബന്ധനകൾക്കും നിയോഗങ്ങൾക്കും വേണ്ടിയുള്ള വിട്ടുവീഴ്‌ചയില്ലാത്ത പ്രവർത്തനമാണതിന്. നിയോഗങ്ങൾ ഇല്ലാത്തവർക്കു നിയതമായ വഴികളുണ്ടാകില്ല. സ്വന്തമായ അഭിലാഷങ്ങളോ ആവശ്യങ്ങളോ ഇല്ലാത്തവർക്ക് എന്തു കാര്യമാണ് ആത്മാർഥതയോടെ ചെയ്യാനാവുക.
അന്യനുവേണ്ടി ജീവിക്കുന്നതിൽ മാത്രം ആത്മസംതൃപ്‌തി കണ്ടെത്തുന്നവർ അപൂർവമായിരിക്കും. അവരുടെ ജീവിതദൗത്യവും അതായിരിക്കും.അപരസേവ ആത്മസേവ എന്നത് എല്ലാവർക്കും ജീവിതനിയോഗമാകില്ല. അവനവന്റെ അഭിലാഷങ്ങളിലേക്കുള്ള യാത്രയാണ് തനിമയും തന്റേടവും തനിവഴികളും രൂപപ്പെടുത്തുന്നത്.
അവബോധത്തോടെ കാര്യങ്ങൾ ചെയ്യുന്നവർക്ക് രണ്ടു ചോദ്യങ്ങൾക്കു വ്യക്തമായ ഉത്തരങ്ങളുണ്ട്; എന്തിനുവേണ്ടി ചെയ്യുന്നു, ചെയ്‌തില്ലെങ്കിലെന്ത്? തിരിച്ചറിവോടെ ചെയ്യുന്ന കാര്യങ്ങളുടെ പട്ടിക നോക്കിയാൽ അവനവന്റെ ജീവിതത്തെ അളന്നു തിട്ടപ്പെടുത്താം. കാര്യവും കാരണവുമറിഞ്ഞു ചെയ്യുന്ന കർമങ്ങൾ കാര്യക്ഷമതയുടെ അടയാളങ്ങളാകും. ദിനചര്യകളുടെ പ്രസക്തിപോലും മനസ്സിലാക്കാത്തവർക്ക്p എങ്ങനെയാണു ദിശാബോധവും ലക്ഷ്യപൂർത്തീകരണവും ഉണ്ടാവുക?