വിവാഹം എന്നത് ഒരു കൂട്ടുത്തരവാദിത്തമാണ്. ചുമതലകൾ പങ്ക് വക്കപ്പെടണം, ചർച്ചകൾ, തുറന്ന സമീപനങ്ങൾ ഉണ്ടായിരിക്കണം. വിവാഹം കഴിച്ചിട്ടും സ്വയം ഒറ്റക്ക് ആകാനും ജീവിതത്തിൽ കൂടെ കൂട്ടിയ വ്യക്തിയെ ഒറ്റക്ക് വിടാനുമാണ് ആഗ്രഹമെങ്കിൽ വിവാഹം കഴിക്കാതെ ഇരിക്കുന്നതാണ് നല്ലത്. നിങ്ങൾക്ക് ഭാര്യയെയോ ഭർത്താവിനെയോ കിട്ടാൻ വേണ്ടിയല്ല, ഒരു ജീവിത പങ്കാളിയെ കിട്ടാൻ ആണ് വിവാഹം കഴിക്കേണ്ടത്...
ഒരാൾ വിവാഹം കഴിച്ചത് കൊണ്ട് മാത്രം അയാൾക്ക് ജീവിതപങ്കാളിയെ ലഭിക്കണം എന്നില്ല. നമുക്ക് ചുറ്റും ഒരുപാട് പേർ കല്യാണം കഴിച്ചിട്ടുണ്ട് എന്നാൽ വളരെ കുറച്ചു പേർക്ക് മാത്രമേ ഇതിൽ ജീവിതപങ്കാളിയെ ലഭിച്ചിട്ടുള്ളൂ...
ചുറ്റുമുള്ളവരുടെ ജീവിതത്തിലേക്ക് ഒന്നു കണ്ണോടിച്ചാൽ മതി,നമുക്ക് മനസ്സിലാവും എത്ര പേർക്ക് ജീവിത പങ്കാളിയെ ലഭിച്ചിട്ടുണ്ട് എന്ന്. കല്യാണം കഴിച്ചു എന്നത് എന്തോ വലിയ മഹത്തരമായി പറയുന്നവർക്ക് ഉറപ്പിച്ചു പറയാൻ കഴിയുമോ നിങ്ങൾക്ക് ഒരു 'ജീവിത പങ്കാളിയെ ' ലഭിച്ചു എന്ന്?
കുറച്ചു നാൾ മുൻപ് പ്രിയപ്പെട്ട കലാകാരി മേതിൽ ദേവിക ഒരു ഇന്റർവ്യൂവിൽ പറയുകയുണ്ടായി, കൂടെ ആളുകൾ ഉണ്ടെന്നേ ഉള്ളൂ, പലരും ഒറ്റക്ക് തന്നെയാണ് എന്ന്. വിവാഹം കഴിച്ചിട്ടും എല്ലാ കാര്യങ്ങളും ഒറ്റക്ക് തന്നെ ചെയ്യേണ്ടി വരുന്നവർ നിരവധിയാണ്. ഒറ്റക്ക് തന്നെ അടുക്കളയിൽ കഷ്ടപ്പെടുക, ഒറ്റക്ക് തന്നെ യാത്ര പോവുക, പേരിനു മാത്രം ഒരു ഭാര്യ/ഭർത്താവ്. ഓരോരുത്തരും അവരവർക്ക് തോന്നുന്ന വഴിയിൽ. ഇവിടെ പങ്കു വക്കപ്പെടുന്ന ഒന്നും തന്നെയില്ല എന്ന് വ്യക്തമാകും.
കുട്ടികളുടെ കാര്യം നോക്കാനും അവരെ രാവിലെ എഴുന്നേൽപ്പിച്ചു റെഡി ആക്കി സ്കൂളിൽ വിടാനും വൈകീട്ട് ഹോംവർക്ക് ചെയ്യിക്കാനും എല്ലാം ചെയ്യുന്നത് ഒരാൾ മാത്രം.
എല്ലാ ജോലിയും ഒരാളുടെ മാത്രം ഉത്തരവാദിത്തമായി മാറുന്നു. പല പെൺകുട്ടികളും വിവാഹം കഴിക്കാൻ മടിക്കുന്നതും ഇത് കൊണ്ടൊക്കെ തന്നെയാണ്. ഒരു തരത്തിലും സപ്പോർട്ട് ചെയ്യാൻ തയ്യാറാകാത്ത ഒരു വ്യക്തി എന്തിനാണ് നമ്മുടെ ജീവിതത്തിൽ?
ഉറൂബിന്റെ കഥകൾ വായിച്ചിട്ടില്ലേ ..? പെണ്ണിന്റെ തിളക്കമില്ലാതെ ഈ ഭൂമിയിലുള്ള യാതൊന്നും ഫലപ്രാപ്തിയില്‍ എത്തില്ലെന്ന് വിശ്വസിപ്പിച്ച പെണ്ണുങ്ങളാണ് ഉറൂബിന്റേത് .ബീരാന്റെ സ്നേഹപ്രകടനങ്ങള്‍ അനാസക്തവും പരുഷവുമായാണ് അനുഭവപ്പെടുന്നതെങ്കിലും ഉമ്മാച്ചു ഭാര്യയുടെ കടമകള്‍ മുറ പോലെ നിര്‍വ്വഹിക്കുന്നുണ്ട്. വിവാഹം കഴിഞ്ഞു ചെല്ലുമ്പോള്‍ ബീരാന്‍റെ വലിയ വീടിന്‍റെ കയ്യാലയും പടിപ്പുരയും ഒക്കെ അവളെ അമ്പരപ്പിക്കേണ്ടതാണ്. എന്നാല്‍ അങ്ങനെയൊന്നുമുണ്ടായില്ല. ‘അപ്പൊ ഇബ്ടെ ഇങ്ങനാ’ എന്നൊരു നിസ്സംഗത മാത്രം.
അയാളുടെ കൂര്‍ക്കം വലി അസഹ്യമാകുമ്പോള്‍ അവള്‍ പണ്ട് മായന്‍ പാടുന്ന പാട്ടുകള്‍ ഓര്‍ത്ത് തലയിണയില്‍ മുഖം അമര്‍ത്തി കിടന്നു. എങ്കിലും വിവാഹജീവിതം എന്നൊക്കെ പറഞ്ഞാല്‍ ഇത്രയൊക്കെയേയുള്ളൂ എന്നൊരു ബോധത്തിലേക്ക് അവള്‍ വളരെ പെട്ടെന്ന് രക്ഷപ്പെടുന്നുണ്ട്.. ഉമ്മാച്ചു ഭരിച്ചു നടന്നു. ഒന്നിലും വലിയ ആസക്തി പ്രകടിപ്പിച്ചില്ല. ഇതൊന്നുമില്ലെങ്കിലും താന്‍ സംതൃപ്തയാണെന്നൊരു ഭാവം.
അവളുടെ അടുത്തിരിക്കാനും അവള്‍ ചിരിക്കുന്നതും കൊഞ്ചുന്നതും ഒക്കെ കാണാനും ഉല്ലസിക്കാനും ബീരാന്‍ ആഗ്രഹിച്ചു. പക്ഷെ അവള്‍ വലിയ കാര്യസ്ഥയായി നടന്നു. ഭാര്യയിൽ അത്രക്ക് സാമര്‍ഥ്യമൊന്നും ബീരാന്‍ ആഗ്രഹിച്ചില്ല. പക്ഷെ അവളോട് ഒന്നും പറയാനുള്ള ധൈര്യമയാൾക്കില്ല. അവളൊന്ന് ഉറക്കെ തുമ്മിയാല്‍ അയാള്‍ തെള്ളിപ്പോകും. ‘അനക്ക് എന്നെ പുടിച്ചില്ലേ’ എന്ന ബീരാന്‍റെ ചോദ്യത്തിന് “ഞ്ഞ് അതിപ്ലാ ചോദിക്കണേ” എന്നൊരു നിസ്സാരമായ മറുപടി മാത്രമാണ് അവള്‍ കൊടുക്കുന്നത്.
തനിക്കു ഭരിക്കാന്‍ ഇത്ര സാമ്രാജ്യവിസ്തൃതിയൊന്നും പോരാ എന്നാണ് ഉമ്മാച്ചുവിലെ ഭാര്യ ഭാവിച്ചത്.വിവാഹം ഒരു സാമ്പത്തിക ഇടപാട് മാത്രമാകുമ്പോള്‍ ഇങ്ങനെയൊക്കെയാകും എന്നാണവളുടെ മട്ട്. ’കായീന്റെ ഊറ്റം കൊണ്ടല്ലേ ഓന്‍ കെട്ടീത്, നടക്കട്ടെ” എന്നൊരു ഭാവം. ഇഷ്ടമില്ലാത്ത കല്യാണം ഉപ്പില്ലാത്ത കറി പോലെയാണെന്നും ഇട്ടു കഴിഞ്ഞാല്‍ ഊരാനാകാത്ത ഇറുകിയ കുപ്പായം പോലെയാണെന്നും ഉമ്മാച്ചു തരം കിട്ടിയപ്പോഴെല്ലാം പ്രകടിപ്പിച്ചു.
അവള്‍ ഭൂതകാലത്തെ അയവിറക്കിക്കൊണ്ട് വർത്തമാനകാലത്തോട് സമരം ചെയ്തു. തന്‍റെ ഉള്ളിലേക്ക് ഒന്നിനെയും ആരെയും കടത്തി വിട്ടില്ല.അവളുടെ ആന്തരിക സ്വത്വത്തിനുള്ളിലേക്ക് ഒരു നോട്ടമോ, ഒരു പുരുഷന്‍റെ സ്പര്‍ശമോ ഒരു മാലാഖയോ പ്രവേശിക്കാൻ ധൈര്യപ്പെട്ടില്ല. സഹജമായ ഒരു ആത്മീയതയുടെ ശക്തിയുണ്ടിവർക്ക്, പതറാതെ നില്‍ക്കുന്ന അവരുടെ ജീവിതാസക്തി വിസ്മയിപ്പിക്കുന്നതാണ്.ജീവിതം ജീവിക്കാനുള്ളത് കൂടിയാണ്, തെറ്റും ശരിയും നിര്‍ണ്ണയിച്ചു നില്‍ക്കലല്ല അതിന്‍റെ ലക്ഷ്യം എന്ന് അവര്‍ തെളിയിക്കുന്നു..
"ഞങ്ങൾ സാധാരണക്കാരാണ്... മകൾക്ക് വേണ്ട വിദ്യാഭ്യാസം കൊടുത്തിട്ടുണ്ട്...ജോലിയുമുണ്ട്... സ്ത്രീധനത്തിന്റെ കാര്യത്തിൽ നിങ്ങൾക്ക് ഡിമാൻഡ് എന്തെങ്കിലും ഉണ്ടെങ്കിൽ ഇപ്പോൾ പറയണം... വിവാഹശേഷം സ്ത്രീധനം കുറഞ്ഞുപോയി എന്നുപറഞ്ഞു എന്റെ മോൾക്കൊരു പ്രശ്നം വരരുത്," എന്ന് പറഞ്ഞ എം.ടെക് വരെ പഠിച്ച ഉദ്യോഗസ്ഥയായ പെൺകുട്ടിയുടെ അച്ഛനോട് ജർമ്മനിയിൽ എഞ്ചിനീയർ ആയ പയ്യനും വീട്ടുകാരും പറഞ്ഞത് "പൊന്നും പണവും ഒന്നുമല്ല ഞങ്ങൾക്ക് വേണ്ടത് പെൺകുട്ടിയെയാണ്,"എന്നായിരുന്നു.
എന്നാൽ അവരുടെ വാക്കുകൾ വിശ്വസിച്ചു മകളുടെ വിവാഹം നടത്തിയ അച്ഛനമ്മമാരേയും, ശുഭപ്രതീക്ഷകളോടെ നല്ലൊരു വിവാഹജീവിതം സ്വപ്നം കണ്ടു വിവാഹജീവിതത്തിലേക്ക് കടന്ന ആ പെൺകുട്ടിയെയും കാത്തിരുന്നത് ഒട്ടും ശുഭമല്ലാത്തൊരു ജീവിതമായിരുന്നു. "സ്ത്രീധനം തീരെ കുറഞ്ഞുപോയി... ഞങ്ങളുടെ മകന് ഇതിലും അധികം സ്ത്രീധനം കിട്ടിയേനെ," എന്നുപറഞ്ഞു പയ്യന്റെ അമ്മയും പെങ്ങളും കൂടി വിവാഹപ്പിറ്റേന്ന് മുതൽ പെൺകുട്ടിയോട് അടുക്കളയിൽ തുടങ്ങിയ കുത്തുവാക്കുകൾ ചെന്നെത്തിയത് വിവാഹം കഴിഞ്ഞതിന്റെ ആറാംനാൾ ഭർത്താവ് എന്ന വ്യക്തി ആ പെൺകുട്ടിയെ ക്രൂരമായി ഉപദ്രവിക്കുന്നിടത്തേക്കാണ്...
"ജീവിതം ഇങ്ങനെയൊക്കെയാണ്... മോള് അഡ്ജസ്റ്റ് ചെയ്യണം" എന്ന് പറയാതെ മാതാപിതാക്കൾ ധൈര്യം കൊടുത്ത് തങ്ങളുടെ മകൾക്കൊപ്പം നിന്നു ആ മാതാപിതാക്കൾ.
വിവാഹം എന്നത് ഒരു പെൺകുട്ടിയുടെ ജീവിതത്തിലെ ഏറ്റവും വലിയ ലക്ഷ്യം ഒന്നുമാവരുത്... ഏതൊരു പുരുഷനും പങ്കാളിയോട് നീതിപുലർത്താൻ സാധിക്കും എന്ന് കരുതുന്നു എങ്കിൽ മാത്രം വിവാഹിതർ ആയാൽ മതി... അതിനി ഏത് ജൻഡറിൽ ഉൾപ്പെട്ട വ്യക്തി ആണെങ്കിലും... ഒരു നല്ല ജീവിതം സ്വപ്നം കണ്ടുവരുന്ന വ്യക്തിയുടെ സ്വപ്‌നങ്ങൾ ചവിട്ടിയരക്കരുത്...ദുസ്വഭാവവും, ലഹരിക്ക് അടിമയായി ജീവിക്കുന്ന മക്കളുടെ ദുശീലവുമൊക്കെ വിവാഹത്തോടെ ശരിയായിക്കൊള്ളും എന്നുപറഞ്ഞു നാടിനും വീടിനും ഉപദ്രവമായി നടക്കുന്നവരെ പിടിച്ചു കെട്ടിക്കുന്ന മാതാപിതാക്കളോട് ഒന്നു ചോദിച്ചോട്ടെ ... ജന്മം കൊടുത്ത് വളർത്തിവലുതാക്കിയ മാതാപിതാക്കൾക്ക് നന്നാക്കാൻ സാധിക്കാത്ത മക്കളെ പുതിയതായി കയറിവരുന്ന ഒരു വ്യക്തി നന്നാക്കിയെടുക്കണം എന്നൊക്കെ പറയുന്നത് എവിടത്തെ മര്യാദയാണ്?...
ജീവിതം ആകുമ്പോൾ അഡ്ജസ്റ്റുമെന്റുകളൊക്കെ അത്യാവശ്യം തന്നെയാണ്... പക്ഷേ മറ്റൊരു വ്യക്തിയെ നന്നാക്കാനുള്ള പ്രൊജക്റ്റ് അല്ല വിവാഹം....വിവാഹജീവിതത്തിലേക്ക് കടക്കുന്ന ഒരു വ്യക്തിക്ക് വേണ്ടത് ഒരു പങ്കാളിയെയാണ്.. അല്ലാതെ തിരുത്തി നന്നാക്കാൻ ഉള്ള സ്വഭാവവൈകല്യമുള്ള ഒരു വ്യക്തിയെ അല്ല... അതുപോലെ ഏത് ജൻഡറിൽ ഉൾപ്പെട്ട വ്യക്തി ആണെങ്കിലും അവനവന്റെ സ്വപ്‌നങ്ങൾ നേടേണ്ടത് അവനവൻ അധ്വാനിച്ചാണ്...
അല്ലാതെ മറ്റൊരാളുടെ വിയർപ്പിന്റെ ഫലത്തിൽ സുഖിച്ചു ജീവിക്കാൻ വിവാഹം കഴിക്കരുത്... ഇനി എന്തിന്റെ പേരിലായാലും, പങ്കാളിയെ ഒട്ടും അഡ്ജസ്റ്റ് ചെയ്യാൻ സാധിക്കുന്നില്ല...ഒത്തുപോകാൻ സാധിക്കുന്നില്ല എങ്കിൽ മാന്യമായി പിരിഞ്ഞുപോകുക...അല്ലാതെ മറ്റൊരു വ്യക്തിയെ ശാരീരികമായി കയ്യേറ്റം ചെയ്യാൻ നിങ്ങൾക്കൊക്കെ ആരാണ് അനുവാദം തന്നത്....
വിവാഹത്തിന് മുൻപ് നോക്കേണ്ടത് കുലമഹിമയും, ജാതിമത സർട്ടിഫിക്കറ്റുകളും ഒന്നുമല്ല... വ്യക്തികൾ മെന്റലി ഫിറ്റ് ആണെന്നുള്ള സൈക്കാട്രിസ്റ്റിന്റെ സർട്ടിഫിക്കറ്റ് ആണ് ആദ്യം തേടേണ്ടത് .... ഞാനിത്ര അർഹിക്കുന്നുണ്ട്, എനിക്കത്രയും പൊന്നും പണവുമൊക്കെ വേണമെന്ന് നിർബന്ധം ഉള്ളവർ വിവാഹത്തിന് മുൻപ് ഇതൊക്കെ തുറന്ന് പറയുക... അതിനോട് യോജിക്കാൻ സാധിക്കുന്നവരെ തേടുക....
അല്ലാതെ പറഞ്ഞു ചതിച്ചു വിവാഹം നടത്തിയിട്ട് വിവാഹശേഷം പങ്കാളിയെ തല്ലിയും പീഡിപ്പിച്ചും പിടിച്ചുപറിക്കാൻ ശ്രമിക്കുകയല്ല വേണ്ടത്....
വിവാഹം ഒരു കൂട്ടുത്തരവാദിത്തമാണ്. ചുമതലകൾ പങ്ക് വക്കപ്പെടണം, ചർച്ചകൾ, തുറന്ന സമീപനങ്ങൾ ഉണ്ടായിരിക്കണം. വിവാഹം കഴിച്ചിട്ടും സ്വയം ഒറ്റക്ക് ആകാനും ജീവിതത്തിൽ കൂടെ കൂട്ടിയ വ്യക്തിയെ ഒറ്റക്ക് വിടാനുമാണ് ആഗ്രഹമെങ്കിൽ വിവാഹം കഴിക്കാതെ ഇരിക്കുന്നതാണ് നല്ലത്. നിങ്ങൾക്ക് ഭാര്യയെയോ ഭർത്താവിനെയോ കിട്ടാൻ വേണ്ടിയല്ല, ഒരു ജീവിത പങ്കാളിയെ കിട്ടാൻ ആണ് വിവാഹം കഴിക്കേണ്ടത്...