തമിഴ്നാട്ടില്‍ നിന്ന് രാസവസ്തുക്കള്‍ ചേര്‍ത്ത് എത്തിക്കുന്നു, വാങ്ങി ഉപയോഗിക്കുന്നത് മലയാളികള്‍, ക്യാൻസറിനടക്കം സാദ്ധ്യത
തമിഴ്നാട്ടില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് പാല്‍ വാങ്ങി രാസവസ്തുക്കള്‍ ചേർത്ത് കവറിലാക്കി വില്‍ക്കുന്ന കമ്പനികള്‍ ധാരാളമുണ്ട്. പച്ചപ്പാല്‍ കട്ടയാക്കിയാണ് ഷേയ്ക്കുണ്ടാക്കുന്നത്. ഇതോടെ മുഴുവൻ രാസവസ്തുക്കളും ശരീരത്തിലെത്തും. മില്‍മ പാലിന് അരലിറ്ററിന്റെ കവറിന് 28 രൂപയാണ്. ഇതിലും താഴ്ന്ന നിരക്കില്‍ വരവ് പാല്‍ ലഭിക്കും. രാസവസ്തുക്കള്‍ ചേർത്ത പാല്‍ കണ്ടെത്തി നടപടിയെടുത്താല്‍ കമ്പനിയുടെ പേര് മാറും. അടുത്ത ദിവസം അതേ പാല്‍ മറ്റൊരു കമ്പനിയുടെ കവറിലാക്കിയെത്തും.
ഇ - കോളി ബാക്ടീരിയയുടെ സാന്നിദ്ധ്യം
ക്ഷീരവകുപ്പിന്റെ ലാബിലെ പരിശോധനയില്‍ പാലില്‍ നിന്ന് ഇ - കോളി ബാക്ടീരിയയുടെ സാന്നിദ്ധ്യം വരെ കണ്ടെത്തിയിരുന്നു. ഷേയ്ക്കിനായി ഏത് പാലാണ് ഉപയോഗിക്കുന്നതെന്ന് സാധാരണക്കാരന് അറിയാനാകില്ല.
ഒരു പായ്ക്കറ്റിന് രണ്ട് ദിവസത്തെ കാലാവധിയാണ് നിയമപ്രകാരമുള്ളത്. എന്നാല്‍ മറുനാടൻ കമ്പനികള്‍ അഞ്ച് ദിവസം വരെ കാലാവധി പായ്ക്കറ്റില്‍ രേഖപ്പെടുത്തും. രാജ്യത്തെവിടെയും പശുവിന്റെ പാല്‍ വില്‍ക്കുമ്പോള്‍ ചുരുങ്ങിയത് 3.2 ശതമാനം കൊഴുപ്പും 8.3 ശതമാനം കൊഴുപ്പിതര ഖരപദാർത്ഥങ്ങളും അടങ്ങണമെന്നാണ് നിയമം.







