വാട്സാപ്പിൽ പുതിയ തട്ടിപ്പ്, ഇത്തവണ സൂക്ഷിക്കേണ്ടത് യു.എസ്.കോഡ്
വാട്സ്ആപ്പ് ഉപഭോക്താവിന്റെ ആശങ്കയിലാഴ്ത്തി രാജ്യാന്തര നമ്പറുകൾ ഉപയോഗിച്ചുകൊണ്ടുള്ള സ്പാം കോൾ തട്ടിപ്പ് പുതിയ രൂപത്തിൽ വീണ്ടും സജീവമാകുന്നു. രണ്ട് മാസം മുൻപ് വരെ രാജ്യാന്തര നമ്പറുകളിൽനിന്നുള്ള സ്പാം കോളുകൾ ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ഉറക്കം കെടുത്തിയിരുന്നു. ഇത് സമാനമായ തട്ടിപ്പാണ് ഇപ്പോൾ വീണ്ടും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
അമേരിക്കൻ കോഡുകളുള്ള നമ്പറുകളിൽനിന്നാണ് കോളുകളും മെസേജുകളും എത്തുന്നത് ഇത്തവണത്തെ വ്യത്യാസം. ഉന്നത ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ് ഈ നമ്പറുകളിൽനിന്ന് വിളിക്കുന്ന ആളുകൾ സംസാരിക്കുന്നതെന്ന് IANS റിപ്പോർട്ട് ചെയ്യുന്നു. ''ഈ മെസേജ് കണ്ടാൽ ഉടൻ എനിക്ക് മറുപടി നൽകുക, നന്ദി'' തുടങ്ങിയ രീതിയിലുള്ള സന്ദേശങ്ങളും ആളുകൾക്ക് എത്തുന്നുണ്ട്. തന്റെ മേലധികാരിയാണ് എന്ന് ആളുകളെ വിശ്വസിപ്പിക്കുന്ന വിധത്തിൽ ജോലിക്കാർക്കാണ് ഇത്തരം മെസേജുകൾ എത്തുന്നത് ഇതിൽ ശ്രദ്ധേയമായിട്ടുള്ള കാര്യം. ജോർജിയയിലെ അറ്റ്‌ലാന്റയുടെ +1 (404), ഇല്ലിനോയിയിലെ ചിക്കാഗോയുടെ +1 (773) എന്നീ കോഡുകളുള്ള അമേരിക്കൻ നമ്പറുകളിൽ നിന്നാണ് വ്യാജ കോളുകളും മെസേജുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. അടുത്തയിടെ ഇന്ത്യയിൽ അനുഭവപ്പെട്ട സ്പാം കോൾ സ്കാമിന്റെ മറ്റൊരു പതിപ്പാണ് ഇത് എന്നാണ് കരുതപ്പെടുന്നത്. നിലവിൽ ഇന്ത്യയിലെ വാട്സാപ്പ് ഉപയോക്താക്കൾക്ക് ഈ നമ്പറുകളുള്ള സ്പാം കോളുകൾ എത്തിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. എങ്കിലും ഓൺലൈൻ തട്ടിപ്പുകളുടെ വിളനിലമായ ഇന്ത്യയിലെ വാട്സാപ്പ് ഉപഭോക്താക്കൾക്കും ഇത്തരം രാജ്യാന്തര നമ്പറുകളിൽനിന്നുള്ള കോളുകൾ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്.
രാജ്യാന്തര നമ്പറുകളില്‍നിന്നുള്ള കോളുകള്‍ സ്വീകരിക്കുമ്പോള്‍ ജാഗ്രത പാലിക്കണം എന്ന കേന്ദ്ര നിര്‍ദ്ദേശം ഇപ്പോഴും പ്രസക്തമാണ് എന്ന് ഈ വാട്സാപ്പ് സ്പാം കോള്‍ തട്ടിപ്പ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇത്തരം വ്യാജ നമ്പറുകളില്‍നിന്നുള്ള സ്പാം കോളുകള്‍ ആളുകളുടെ അക്കൗണ്ടിലെ പണം മോഷ്ടിക്കുകയോ, സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തിയെടുത്ത് പണം തട്ടുകയോ, വില്‍ക്കുകയോ ചെയ്യുന്നതിലേക്ക് നയിക്കുന്നു. അജ്ഞാത നമ്പറുകളില്‍നിന്നുള്ള കോളുകളും മെസേജുകളും കൈകാര്യം ചെയ്യുമ്പോള്‍ സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കള്‍, പ്രത്യേകിച്ച് വാട്സാപ്പ് ഉപയോക്താക്കള്‍ ഏറെ ജാഗ്രത പുലര്‍ത്തണം. മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്സാപ്പ് ഇന്ത്യയില്‍ ഏകദേശം 500 ദശലക്ഷത്തിലധികം ആളുകള്‍ ഉപയോഗിക്കുന്നുണ്ട് എന്നാണ് കണക്ക്. ഉപയോക്താക്കളുടെ ഈ ബാഹുല്യം തട്ടിപ്പുകാര്‍ക്ക് ചാകരയാകാറുണ്ട്.
തട്ടിപ്പിലേക്ക് നയിക്കുന്ന വ്യാജ ലിങ്കുകള്‍ വാട്സാപ്പലൂടെ വളരെ വേഗം പ്രചരിപ്പിക്കാനും അതുവഴി ആളുകളുടെ വിവരങ്ങള്‍ ചോര്‍ത്താനും തട്ടിപ്പുകാര്‍ക്ക് കഴിയുന്നു. ഇതിന് പുറമേ ആകര്‍ഷകമായ പാര്‍ട്ട്ടൈം/ഫുള്‍ടൈം ജോലി അവസരങ്ങള്‍ വാഗ്ദാനം ചെയ്തുകൊണ്ടുള്ള തട്ടിപ്പുകളും വാട്സാപ്പില്‍ സജീവമാണ്. അതിനാല്‍ ഉപയോക്താക്കള്‍ ഇവയുടെ അപകടം മനസിലാക്കിക്കൊണ്ടു വേണം വാട്സാപ്പ് കൈകാര്യം ചെയ്യാൻ.
ഇന്ത്യയില്‍ സ്പാം കോള്‍ തട്ടിപ്പുകള്‍ രൂക്ഷമാകുകയും കേന്ദ്ര സര്‍ക്കാര്‍ അടക്കം വിഷയത്തില്‍ ഇടപെടുകയും ചെയ്തപ്പോള്‍, സ്പാം കോളുകള്‍ തടയാൻ എഐ, മെഷീൻ ലേണിങ് എന്നീ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കും എന്ന് വാട്സാപ്പ് പ്രഖ്യാപിച്ചെങ്കിലും കാര്യമായ ഫലം ഉണ്ടായില്ല.
തുടർന്നും നിരവധി പേർക്ക് സ്പാം കോളുകൾ എത്തിയിരുന്നു. മലേഷ്യ (+60), ഇന്തോനേഷ്യ (+62), കെനിയ (+254), എത്യോപ്യ (+251), വിയറ്റ്‌നാം (+84) തുടങ്ങിയ വിവിധ രാജ്യങ്ങളിലെ നമ്പറുകളിൽ നിന്നാണ് ഇന്ത്യയിലെ വാട്‌സ് ആപ്പ് ഉപയോക്താക്കൾക്ക് തട്ടിപ്പ് കോളുകൾ എത്തിയത്. എന്നാൽ ഈ രാജ്യങ്ങളിലെ കോഡുകൾ ഉപയോഗിക്കുന്നു എങ്കിലും ഇത് യഥാർത്ഥത്തിൽ ആ രാജ്യങ്ങളിൽ നിന്ന് എത്തുന്ന കോളുകൾ ആയിരിക്കില്ല എന്നാണ് അധികാരികളുടെ നിഗമനം. ഇത്തരം ഓൺലൈൻ തട്ടിപ്പുകളിൽ ഇരയാകാതിരിക്കാൻ ഓൺലൈൻ പണമിടപാടുകളിലും ഉപയോക്താക്കൾ ഏറെ ശ്രദ്ധിക്കണം എന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. വാട്സാപ്പ് കോൾ വഴിയോ സന്ദേശമായോ വാഗ്ദാനങ്ങൾ എത്തിയാൽ അതിൽ വീഴരുത്. പരിചയമില്ലാത്ത ഇൻറർനാഷണൽ നമ്പറിൽ നിന്ന് തുടർച്ചയായി കോളുകൾ എത്തുന്നുണ്ടെങ്കിൽ അതിനോട് പ്രതികരിക്കാതിരിക്കുന്നതിനൊപ്പം ആ നമ്പർ ബ്ലോക്ക് ചെയ്യുന്നതും നന്നായിരിക്കും.