ഒക്ടോബര്‍ ഒന്നുമുതല്‍ ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം ; മരണ രജിസ്‌ട്രേഷനും നിര്‍ബന്ധമാക്കി
ന്യൂഡല്‍ഹി ഒക്ടോബര്‍ ഒന്നുമുതല്‍ ജനിക്കുന്നവരുടെ സ്കൂള്‍ പ്രവേശം, ആധാര്‍ രജിസ്ട്രേഷൻ, പാസ്പോര്‍ട്ട്, ഡ്രൈവിങ് ലൈസൻസ് തുടങ്ങിയവയ്ക്ക് ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാകും.
വോട്ടര്‍പട്ടികയില്‍ രജിസ്റ്റര്‍ ചെയ്യാനും സര്‍ക്കാര്‍ ജോലികള്‍ക്കും ജനന സര്‍ട്ടിഫിക്കറ്റ് തന്നെ വേണ്ടിവരും.
കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ പാസാക്കിയ ജനന–-മരണ രജിസ്ട്രേഷൻ നിയമഭേദഗതി നിലവില്‍ വരുന്നതോടെയാണിത്. രാജ്യത്തെ എല്ലാ ജനന–-മരണ രജിസ്ട്രേഷൻ രേഖകളും രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ ഡാറ്റാശേഖരത്തിന്റെ ഭാഗമാകും. സംസ്ഥാനതലത്തിലും തദ്ദേശസ്ഥാപന തലത്തിലും ലഭ്യമാകുന്ന വിവരങ്ങള്‍ കേന്ദ്രവുമായി പങ്കിടേണ്ടത് നിര്‍ബന്ധമാക്കുന്ന നിയമമാണ് നിലവില്‍വരിക.
ജനനം രക്ഷിതാക്കളുടെ ആധാര്‍ നമ്ബര്‍ സഹിതം 21 ദിവസത്തിനകം മെഡിക്കല്‍ ഓഫീസര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്യണം. ജയിലുകള്‍, സര്‍ക്കാര്‍ മന്ദിരങ്ങള്‍, സ്വകാര്യസ്ഥാപനങ്ങള്‍, ലോഡ്ജുകള്‍ എന്നിവിടങ്ങളില്‍ നടക്കുന്ന ജനനങ്ങളും അതത് മാനേജര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്യണം. ദത്തെടുക്കുന്നവര്‍, ഏക രക്ഷിതാവ് എന്നിവരുടെ ആധാര്‍ ഉപയോഗിച്ചും കുട്ടിയുടെ ജനനം രജിസ്റ്റര്‍ ചെയ്യാം. യഥാസമയം രജിസ്റ്റര്‍ ചെയ്യാൻ കഴിയാതെ വന്നാല്‍ ഒരു വര്‍ഷത്തിനകം പിഴ അടച്ച് ജില്ലാ രജിസ്ട്രാറുടെ അനുമതിയോടെ രജിസ്റ്റര്‍ ചെയ്യാം. ഒരു വര്‍ഷത്തിനുശേഷം രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ ജില്ലാ കലക്ടറുടെ പ്രത്യേക അനുമതി വേണ്ടിവരും. മരണ രജിസ്ട്രേഷനും ഒക്ടോബര്‍ ഒന്നുമുതല്‍ നിര്‍ബന്ധമാക്കി.