സ്വയം വളര്‍ന്ന ഒരു ചെടിയെ തടസ്സപ്പെടുത്തുന്നതുപോലെയാണ് കുട്ടികളെ ഉപദേശിച്ചു നശിപ്പിക്കുക എന്നുള്ളത്. എങ്കിലും അങ്ങനെ ചെയ്താലേ മുതിര്‍ന്നവര്‍ക്കു സമാധാനമാവൂ. അതുകൊണ്ടാണ് ഏത് നിരത്തില്‍ കൂടി പോകുമ്പോഴും നാം കുട്ടിയുടെ വിരല്‍ കയറിപ്പിടിക്കുന്നത്. കാരണം, അവനിഷ്ടപ്പെട്ടയിടത്തേക്ക് പോകാന്‍ പാടില്ല. നമുക്ക് ഇഷ്ടമുള്ളയിടത്തേക്ക് പോകണം എന്നതാണ് നമ്മുടെ ഇഷ്ടം. അതുകൊണ്ട് നാട്ടില്‍ എന്തെല്ലാം കാണണം എന്ന് കുട്ടിക്ക് ആഗ്രഹമുണ്ടെങ്കിലും, നാട്ടില്‍ ഒന്നും നിനക്ക് കാണാനുള്ളതല്ല എന്നാണ് അച്ഛനും അമ്മയും അമ്മാവനും ഏട്ടന്മാരുമൊക്കെ പറയുന്നത്.
അങ്ങോട്ടു തിരിയണം, ഇങ്ങോട്ട് തിരിയരുത് എന്നു പറഞ്ഞുകൊണ്ട് കുട്ടികളെ മുന്നോട്ട് കൊണ്ടുപോകുന്നതിനെയാണ് നാം മാര്‍ഗദര്‍ശനം എന്നു പറയുന്നത്.എന്തു കാണണം, എന്തു കാണാതിരിക്കണം എന്നു പറഞ്ഞുകൊണ്ട് കുട്ടികളെ കണ്‍കെട്ടു വിദ്യയില്‍ നിലനിര്‍ത്തുകയാണ് വാസ്തവത്തില്‍ എപ്പോഴും മുതിര്‍ന്നവര്‍ ചെയ്യുന്നത്. ഇന്ന് ആ കെട്ടുകള്‍ അഴിയുകയാണ്..
സ്വന്തം ചിന്തകളുടെ അതിർത്തിക്കുള്ളിൽ മറ്റുള്ളവരുടെ ലോകം തളച്ചിടുന്നവരാണ് യഥാർഥ ചൂഷകർ. സ്വന്തം വഴികളും സ്വപ്നങ്ങളും എല്ലാവരുടെയും ജന്മാവകാശമാണ്. ഒരേ കുടുംബത്തിലോ സൗഹൃദക്കൂട്ടത്തിലോ ഉള്ളവർക്ക് ഒരേ ആഗ്രഹങ്ങളോ ലക്ഷ്യങ്ങളോ ഉണ്ടാകണമെന്നു നിർബന്ധമില്ല. ഒരാളുടെ സ്വപ്നങ്ങൾക്കും സന്തോഷങ്ങൾക്കും വിലയിടാൻ മറ്റാർക്കാണ് അവകാശം? കുട്ടികൾ ആണെങ്കിലും ...
പുനർവിചിന്തനങ്ങളും തിരുത്തലുകളും ആവശ്യമെങ്കിൽ അതിനു വഴിയൊരുക്കിയാൽ പോരേ? എല്ലാ വെട്ടിയൊരുക്കലും വളർച്ചക്കു വേണ്ടിയല്ല; ചിലതെങ്കിലും പൂർണനാശത്തിലേക്കു നയിക്കുന്നവയാണ്. ഒരു മതിൽ നിർമിച്ച് അതിനുള്ളിൽ ഇഴഞ്ഞു നടക്കാൻ തക്കവണ്ണം അപരന്റെ ചിറകുകൾ അരിയുന്നവർ അവരുടെ കഴിവും അവകാശവും നിഷേധിക്കുകയാണ്.
എന്തു ലാഭത്തിന്റെ പേരിലാണെങ്കിലും സ്വന്തം ആലോചനകൾ അന്യരുടെ ലോക്കറുകളിൽ സൂക്ഷിക്കാൻ ഏൽപിക്കുന്നതാണ് ഏറ്റവും വലിയ സ്വയംവഞ്ചന. എത്ര തകർന്നവനും തിരിച്ചുവരുന്നത് ചിന്തകൾ തകരാത്തതുകൊണ്ടാണ് എന്നോർക്കാം. സ്വയം തെളിക്കുന്ന വഴികളിലൂടെ നടക്കുന്നവർ ആരെയും ഭയപ്പെടില്ല. സ്വാഭാവികമായ സ്വയംപ്രതിരോധശേഷി അവർ കൈവരിക്കുകയും ചെയ്യും. എല്ലാം തകർക്കുന്നവർ ഒന്നും പുനർനിർമിക്കാൻ അറിയാത്തവരാണ്. എല്ലാ കൊടുമുടികളും കീഴടക്കുന്നതിനിടെ, മറ്റുള്ളവരുടെ മണൽക്കൊട്ടാരങ്ങളെക്കൂടി ബഹുമാനിക്കണം.
ജന്മം നൽകി എന്നത് കൊണ്ട് മാത്രം ആരും രക്ഷിതാവാകുന്നില്ല.. ജനിപ്പിച്ചു എന്നതിന്റെ പേരിൽ ആരും സ്വയം വളർന്ന് വലുതാവണം എന്നില്ല. ജനിക്കാൻ മാത്രമല്ല വളരാനും ഒരിടം വേണം. തനിയെ നിൽക്കാനുള്ള പ്രാപ്തിയും ധൈര്യവും രൂപപ്പെടുന്നത് വരെ എല്ലാവരും സംരക്ഷിക്കപ്പെടണം.. ജീവൻ നൽകുന്നതിനെക്കാൾ പ്രധാനമാണ് ജീവിതം നൽകുക എന്നത്.. ഇനി വളർത്താൻ കഴിവില്ലെങ്കിൽ സ്വയം വളരാൻ അനുവദിക്കുക എങ്കിലും വേണം.
വളർത്തുക എന്ന് പറഞ്ഞാൽ കിളിയെ കൂട്ടിൽ അടച്ച് വയറ് നിറയെ ഭക്ഷണം നൽകൽ അല്ല. അങ്ങനെയുള്ളവർ ഒരു യഥാർത്ഥ പരിപാലകൻ ആവുന്നില്ല . വളർച്ചയുടെ സ്വാഭാവിക സാധ്യതകളും സാഹചര്യങ്ങളും എന്തെന്ന് വളർത്തുന്നവന് ബോധ്യമുണ്ടാവണം . വളർത്തുന്നതിനൊപ്പം സ്വയം പറക്കാനുള്ള പരിശീലനം കൂടി നൽകിയാലെ അവ സ്വാഭാവികമായി വളർന്ന് വരൂ.
സ്നേഹവും പരിഗണനയും ലാളനയും ഓരോരുത്തരുടെയും ജന്മാവകാശമാണ്.അവ നിഷേധിക്കപ്പെടുന്നവർ പൂർണ്ണ വളർച്ച എത്തില്ല.. ലോകത്തെ കുറിച്ച പ്രത്യാശ നൽകുന്നവർ , വളർത്തുന്നവർ തന്നെയാണ്. ..വളർന്ന് വരുന്ന ഓരോരുത്തരെയും നിരീക്ഷിച്ചാൽ വളർത്തുന്നവരുടെ കരസ്പർശം നമുക്ക് തിരിച്ചറിയാം.