ഓട്ടോമാറ്റിക് ഗേറ്റിനടിയിൽപ്പെട്ട് കുട്ടി മരിച്ച വാർത്ത നമ്മളെല്ലാം വളരെ വേദനയോടെയാണ് അറിഞ്ഞത്. ഓട്ടോമാറ്റിക് ഗേറ്റ് ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അറിയാം.
ഗേറ്റിനരികില്‍ കളിക്കുന്നതിനിടെ അറിയാതെ സ്വിച്ചമർത്തിയതോടെയാണ് സിനാൻ അപകടത്തില്‍ പെട്ടത്. നമ്മുടെ ജീവിതം ആയാസ രഹിതമാക്കാൻ കണ്ടെത്തിയ പലവിധ ഉപകരണങ്ങളില്‍ ഒന്നാണ് ഓട്ടോമാറ്റിക് ഗേറ്റുകള്‍. വാഹനത്തിലിരുന്നും വീട്ടിനുള്ളിലിരുന്നും ഇവ അടയ്‌ക്കുകയും തുറക്കുകയും ചെയ്യാം എന്നതാണ് പ്രധാന സൗകര്യം. എന്നാല്‍ ഏതൊരു കണ്ടെത്തലും പോലെ കരുതലോടെ ഉപയോഗിച്ചില്ലെങ്കില്‍ ഇവ വലിയ പ്രശ്‌നങ്ങളും ചിലപ്പോള്‍ ഇത്തരത്തില്‍ ദുരന്തമായും മാറാം.
വൈദ്യുതി, മോട്ടോർ ,റിമോട്ട് കണ്‍ട്രോള്‍ എന്നിവ ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്നതാണ് ഓട്ടോമാറ്റിക് ഗേറ്റുകള്‍. ഇവ ഉപയോഗിക്കുമ്ബോള്‍ കുട്ടികള്‍ക്കും മുതിർന്നവർക്കും പുറമെ വീട്ടിലെ മൃഗങ്ങള്‍ക്കും വരെ അപകടമുണ്ടാകാം. സുരക്ഷിതത്വം ഉറപ്പാക്കാൻ നല്ലശ്രദ്ധ വേണം.
ഓട്ടോമാറ്റിക് ഗേറ്റുകള്‍ക്ക് പൊതുവായി സാങ്കേതിക തകരാറോ, ഷോക്കോ, ഗേറ്റ് നീങ്ങേണ്ട ട്രാക്കിലെ പ്രശ്‌നമോ,എന്തിന് പറയുന്നു ഇതിലെ സെൻസറില്‍ വരുന്ന പ്രാണികള്‍ വരെ വലിയ പ്രശ്‌നങ്ങളുണ്ടാക്കിയേക്കാം. ഇവ കൃത്യമായി നിരീക്ഷിച്ച് ശരിയാക്കേണ്ടത് ഉപഭോക്താക്കളാണ്.
ഹാക്ക് ചെയ്യപ്പെടാൻ സാദ്ധ്യതയുണ്ട്
ആപ്പുകളിലൂടെയോ മറ്റോ നിയന്ത്രിക്കാവുന്ന ഗേറ്റുകള്‍ ഹാക്ക് ചെയ്യപ്പെടാം. അതായത് ഇതിന്റെ നിയന്ത്രണം കൈയാളുന്ന മറ്റൊരാള്‍ക്ക് ഗേറ്റ് പ്രവർത്തിപ്പിക്കാൻ കഴിയും. ഇങ്ങനെ സംശയം തോന്നിയാല്‍ കൃത്യമായി ഓട്ടോമാറ്റിക് ഗേറ്റ് റിപ്പയർ ചെയ്യുന്നവരുടെ സഹായം തേടാൻ മടിക്കരുത്.
സുരക്ഷാ മുന്നറിയിപ്പില്ലാത്ത ഗേറ്റുകള്‍
സെൻസറുകള്‍ ഘടിപ്പിച്ച ഓട്ടോമാറ്റിക് ഗേറ്റുകള്‍ എന്തെങ്കിലും സുരക്ഷാ പ്രശ്‌നമുണ്ടെങ്കില്‍ അവ ഉടമയ്‌ക്ക് അറിയിക്കാൻ കഴിയും. എന്നാല്‍ അടയ്‌ക്കാനും തുറക്കാനും മാത്രം റിമോട്ടോ സ്വിച്ചോ ഉപയോഗിച്ച് ചെയ്യാവുന്ന ഗേറ്റുകളില്‍ ഇതുണ്ടാകണമെന്നില്ല. ഇവ വലിയ അപകടം ക്ഷണിച്ചുവരുത്താം. സെൻസറുകളുണ്ടെങ്കില്‍ അവ ഓട്ടോ റിവേഴ്‌സ് പ്രവർത്തിപ്പിച്ച് ഗേറ്റ് തിരികെ തുറന്നിടുന്നതിന് ഉപകരിക്കും.
ഗേറ്റിനിടയില്‍ കുടുങ്ങാം
കുട്ടികള്‍ക്ക് മാത്രമല്ല വളർത്തുമൃഗങ്ങള്‍ക്കും ശരീരത്തിന് ബലക്കുറവുള്ള മുതിർന്നവർക്കും ശ്രദ്ധിച്ചില്ലെങ്കില്‍ ഗേറ്റിനിടയില്‍ പെട്ട് അപകടമുണ്ടാകാം. ഇവ പ്രവർത്തിപ്പിക്കുന്ന സമയത്ത് ഇത്തരം ആളുകള്‍ സമീപത്ത് നില്‍ക്കാതെ ശ്രദ്ധിക്കേണ്ടത് വളരെ അത്യാവശ്യമാണ്.
പ്രാണിശല്യങ്ങൾ ഉണ്ടാകാം
ഓട്ടോമാറ്റിക് ഗേറ്റുകളുടെ ഇരുവശവും സെൻസറുകളുണ്ട്. ഇവയില്‍ വരുന്ന സന്ദേശമനുസരിച്ചാണ് ഗേറ്റ് തുറക്കുകയും അടയ്‌ക്കുകയും ചെയ്യുന്നത്. എന്നാല്‍ പ്രാണികള്‍ കൂടുകൂട്ടുകയോ മറ്റോ ചെയ്‌ത് സെൻസറുകള്‍ പ്രവർത്തിക്കാതെ വന്നാല്‍ നിങ്ങളെയോ നിങ്ങളുടെ വാഹനത്തെയോ ഗേറ്റിന് തിരിച്ചറിയാൻ കഴിയില്ല. അതുവഴി പ്രശ്‌നമുണ്ടാകാം. പ്രാണിശല്യം അകറ്റാൻ വിദഗ്ദ്ധരുടെ സഹായം തേടാം. ഇതുവഴി സെൻസറുകള്‍ക്ക് കേടുപാടില്ലാതെ പ്രാണികളെ അകറ്റാം.
ഷോക്കേല്‍ക്കാൻ സാധ്യത
വൈദ്യുതികൊണ്ട് പ്രവർത്തിക്കുന്ന ഓട്ടോമാറ്റിക് ഗേറ്റില്‍ നിന്ന് തീർച്ചയായും വൈദ്യുതാഘാത ഭീഷണിയുണ്ട്. മോശം കാലാവസ്ഥയുള്ള സമയത്ത് ഇക്കാര്യം ശ്രദ്ധിക്കണം. സ്‌പാർക് മുതലായവ ഉണ്ടായി തീപിടിത്ത സാദ്ധ്യതയും അറിയണം. ലോഹനിർമ്മിതമാണ് ഇത്തരം ഗേറ്റുകള്‍ എന്നതിനാലാണിത്.
വൈദ്യുതി തടസം കൊണ്ടുള്ള പ്രശ്‌നങ്ങള്‍
വൈദ്യുതി തടസം നേരിട്ടാല്‍ ഗേറ്റ് ചിലപ്പോള്‍ തുറക്കാനോ ഇനി തുറന്ന ഗേറ്റുകളെങ്കില്‍ അവ അടയ്‌ക്കാനോ കഴിഞ്ഞേക്കില്ല. ഇങ്ങനെ പ്രശ്‌നമുണ്ടാകാതിരിക്കാൻ ഓട്ടോമാറ്റിക് മോഡില്‍ നിന്ന് ഇടയ്‌ക്കിടെ മാനുവല്‍ മോഡിലേക്ക് ഗേറ്റിന്റെ പ്രവർത്തനം മാറ്റണം.
അടയ്‌ക്കുമ്ബോഴും തുറക്കുമ്ബോഴും വലിയ ശബ്ദം
നാളുകളോളം ഗേറ്റ് തുറക്കുകയും അടയ്‌ക്കുകയും ചെയ്യുമ്ബോള്‍ ഇവയ്‌ക്ക് ചെറിയ മാറ്റങ്ങളുണ്ടാകുകയും ശബ്ദം ഉയരുകയോ പ്രവർത്തിക്കാതാകുകയോ ചെയ്യാം. ശബ്‌ദത്തിന്റെ കാരണം ഒരു ടെക്‌നീഷ്യനെ കാണിച്ച് പരിശോധിച്ച് പരിഹരിക്കുന്നതാണ് ഉചിതം. ഗേറ്റിന്റെ സുഗമമായ നീക്കത്തിന് ആവശ്യമെങ്കില്‍ എണ്ണയടക്കം ലേപനങ്ങള്‍ നല്‍കണം.
കൃത്യമായ അറ്റകുറ്റപണി
ഗേറ്റുകള്‍ ഓട്ടോമാറ്റിക് ആയി പ്രവർത്തിക്കുമ്ബോഴുള്ള പ്രശ്‌നമകറ്റാൻ നിശ്ചിത കാലയളവില്‍ പരിശോധനയും എന്തെങ്കിലും പ്രശ്‌നം കണ്ടാല്‍ ഉടനെ അറ്റകുറ്റപണി നടത്തുകയും വേണം. നല്ല കമ്ബനിയുടെ ഉപകരണങ്ങള്‍ വാങ്ങി ഘടിപ്പിച്ച ഗേറ്റാണെങ്കില്‍ കുഴപ്പങ്ങള്‍ കുറയുകയും ഏറെനാള്‍ നിലനില്‍ക്കുകയും ചെയ്യും എന്നതും ഓർക്കുക.
മൃതദേഹങ്ങൾ കബറടക്കി.
അയല്‍വാസിയുടെ വീട്ടിലുള്ള ഓട്ടോമാറ്റിക് ഗേറ്റ് കടന്ന് പള്ളിയിലേക്ക് പോകുന്നതിനിടെ ഒമ്ബതുവയസുകാരൻ മരിച്ച സംഭവത്തില്‍ വൈലത്തൂർ ചിലവില്‍ ചങ്ങണംകാട്ടില്‍ കുന്നശ്ശേരി അബ്ദുല്‍ ഗഫൂറിന്റെയും സാജിലയുടെയും മകൻ മുഹമ്മദ് സിനാന്റെയും മുത്തശ്ശി ആസ്യയുടേയും മൃതദേഹം കബറടക്കി. ചിലവില്‍ ജുമാമസ്ജിദിലായിരുന്നു ഇരുവരുടേയും കബറടക്കം. കഴുത്തിനേറ്റ പരിക്കാണ് മുഹമ്മദ് സിനാന്‍റെ മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി.
തിരൂര്‍ ജില്ലാ ആശുപത്രിയിലായിരുന്നു മുഹമ്മദ് സിനാന്‍റെ പോസ്റ്റുമോര്‍ട്ടം നടന്നത്. രണ്ട് ഭാഗത്തുനിന്നുമുള്ള സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കഴുത്തിനേറ്റ പരിക്കാണ് മരണകാരണമായതെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കഴുത്ത് ഒടിഞ്ഞിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്. ഇന്നലെ വൈകിട്ട് നാലുമണിക്കാണ് മുഹമ്മദ് സിനാൻ എന്ന നാലാം ക്ലാസുകാരൻ ഗേറ്റിനുള്ളില്‍ കുടുങ്ങി മരിച്ചത്.
റിമാട്ട് കണ്‍ട്രോള്‍ ഉപയോഗിച്ചും സ്വിച്ച് ഉപയോഗിച്ചും പ്രവര്‍ത്തിക്കാവുന്ന അയല്‍വീട്ടിലെ ഗേറ്റിലാണ് സിനാൻ കുടുങ്ങിയത്. സ്വിച്ച് അമര്‍ത്തി തുറന്ന ഗേറ്റിലൂടെ പുറത്തുകടക്കുന്നതിനിടെ ഗേറ്റ് അടയുകയും കുട്ടി അതിനിടയില്‍ കുടുങ്ങുകയുമായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വിവരമറിഞ്ഞ് ആശുപത്രിയിലെത്തിയ ഗഫൂറിന്റെ മാതാവ് പാങ്ങ് കല്ലങ്ങാട്ടുകുഴിയില്‍ ആസ്യ (51) രാത്രി 12 മണിയോടെ കുഴഞ്ഞു വീണു മരിക്കുകയായിരുന്നു. അടുത്ത വീട്ടിലെ ഓട്ടമാറ്റിക് ഗേറ്റ് കടന്ന് പള്ളിയിലേക്ക് നമസ്കാരത്തിനു പോകുമ്ബോഴാണ് ഗേറ്റില്‍ കുടുങ്ങിയത്. ഇതുവഴി നടന്നു പോകുകയായിരുന്ന നാട്ടുകാരനാണ് കുട്ടി ഗേറ്റില്‍ കുടുങ്ങിക്കിടക്കുന്നത് കണ്ടത്. ഉടൻ വൈലത്തൂരിലെ ക്ലിനിക്കിലും തുടർന്ന് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. എല്ലാവരും ഹജ്ജിനു പോയതിനാല്‍ അപകടം സംഭവിച്ച ഗേറ്റുണ്ടായിരുന്ന വീട്ടില്‍ ആരും ഇല്ലായിരുന്നു.