കോട്ടയം: ചാമംപതാല്‍ ഏറമ്ബടത്തില്‍ സന്തോഷിന്റെ കിണറ്റിലെ വെള്ളം പാല്‍നിറത്തിലായതിന് പിന്നില്‍ സ്വകാര്യ ഫാക്ടറിയില്‍നിന്നുള്ള മാലിന്യമാണെന്ന് നാട്ടുകാർതന്നെ കണ്ടെത്തി.
ജനകീയ പ്രതിഷേധം ശക്തമായതോടെ ആരോഗ്യവകുപ്പും വാഴൂർ പഞ്ചായത്തും ഇടപെട്ടു. ഫാക്ടറി വളപ്പില്‍ ഇരുപതിനായിരത്തോളം പഴകിയ കോഴിമുട്ട കുഴിച്ചിട്ടതാണ് സമീപത്തെ കിണറ്റിലെ വെള്ളം പാല്‍നിറത്തിലായതിന് കാരണമെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു.
ശനിയാഴ്ചയാണ് സന്തോഷിന്റെ വീട്ടിലെ കിണർവെള്ളം പാല്‍നിറത്തിലായി കണ്ടത്. വെള്ളം പതച്ച് ദുർഗന്ധം വമിച്ചതോടെയാണ് പ്രദേശവാസികള്‍ തിരച്ചില്‍ നടത്തിയത്. വീടിന് സമീപം പ്രവർത്തിക്കുന്ന ബി.ഇസഡ് ട്രേഡിങ് കമ്ബനി എന്ന സ്ഥാപനത്തിന് പിന്നില്‍ വലിയ കുഴികുത്തി മുട്ട കുഴിച്ചിടുകയായിരുന്നു. ഇവിടേക്ക് സംസ്കരിക്കാൻ കൊണ്ടുവന്ന ഒരു പിക്കപ്പ് വാനിലെ മുട്ടയും നാട്ടുകാർ തടഞ്ഞിട്ടു. തുടർന്ന് പഞ്ചായത്ത് അധികൃതരെ നാട്ടുകാർ തന്നെ വിവരമറിയിക്കുകയായിരുന്നു.
ലോഡ് കണക്കിന് മാലിന്യമാണ് കണ്ടത്തിയത്
ഫാക്ടറിക്ക് സമീപം ചാക്കില്‍കെട്ടിയ ലോഡ് കണക്കിന് ഭക്ഷ്യമാലിന്യമാണ് ഉണ്ടായിരുന്നത്. ചീഞ്ഞുപോയ ഈന്തപ്പഴം, മുട്ട, ശർക്കര, മറ്റ് ഭക്ഷ്യവസ്തുക്കള്‍ എന്നിവ കെട്ടിടത്തിന് ചുറ്റും സൂക്ഷിച്ചിരുന്നു. ഇവ അഴുകി പുഴുവരിച്ച നിലയിലായിരുന്നു. ഭക്ഷ്യവസ്തുക്കള്‍ പായ്ക്ക് ചെയ്ത് മൊത്തവില്‍പ്പന നടത്തുന്ന സ്ഥാപനമാണിത്. ഇതരസംസ്ഥാന തൊഴിലാളികളും സ്ത്രീകളുമാണ് ജീവനക്കാർ.
ഇതരസംസ്ഥാന തൊഴിലാളികളാണ് ഫാക്ടറി വളപ്പില്‍ കുഴികുത്തി മുട്ട സംസ്കരിച്ചത്. മഴ പെയ്തതോടെ കുഴിയില്‍ താഴ്ന്ന വെള്ളം കിണറ്റിലെത്തി. മാലിന്യങ്ങള്‍ മറ്റെവിടെയെങ്കിലും സംസ്കരിക്കാനും കിണർ തേകി വൃത്തിയാക്കി നല്‍കാനും ആരോഗ്യവകുപ്പ് നിർദേശിച്ചു. വിഷയത്തില്‍ ഫാക്ടറി ഉടമയ്ക്ക് നോട്ടീസ് നല്‍കിയതായും പഞ്ചായത്ത് അധികൃതർ അറിയിച്ചു.