കൊച്ചി: കാക്കനാട് ഡി.എല്‍.എഫ് ഫ്ലാറ്റില്‍ ഭക്ഷ്യവിഷബാധ. കുട്ടികളും പ്രായമായവരുമടക്കം ഫ്ലാറ്റില്‍ താമസിക്കുന്ന നൂറിലേറെ പേർ ഛർദിയും വയറിളക്കവും മൂലം ആശുപത്രിയില്‍ ചികിത്സതേടി.കുടിവെള്ളത്തില്‍നിന്നാണ് രോഗബാധയുണ്ടായതെന്നാണ് സൂചന.
ജൂണ്‍ ആദ്യമാണ് രോഗം റിപ്പോർട്ട് ചെയ്തത്. ജൂണ്‍ ഒന്ന് മുതല്‍ ഇതുവരെ ഫ്ലാറ്റില്‍ താമസിക്കുന്ന 340 പേർ ചികിത്സ തേടിയതായാണ് വിവരം. അഞ്ച് വയസില്‍ താഴെയുള്ള ഇരുപതിലധികം കുട്ടികള്‍ക്ക് വിഷബാധയേറ്റതായാണ് വിവരം. കുടിവെള്ളത്തില്‍നിന്നാണ് വിഷബാധയേറ്റതെന്നാണ് സംശയം. ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയില്‍ അനുവദനീയമായതിനെക്കാള്‍ കൂടുതല്‍ അളവില്‍ ബാക്ടീരിയ സാന്നിധ്യം വെള്ളത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
ജലസംഭരണി, കിണർ, വാട്ടർ അതോറിറ്റി കണക്ഷൻ എന്നിവയില്‍ നിന്നെല്ലാമുള്ള ജലം ഇവിടെ ഉപയോഗിക്കുന്നുണ്ട്. ഫ്ലാറ്റിലെ പ്രധാന ജലശ്രോതസുകളില്‍ ഏതില്‍നിന്നാണ് രോഗം പടർന്നതെന്ന് കണ്ടെത്തേണ്ടതുണ്ട്. നിലവില്‍ ഈ സ്രോതസുകള്‍ എല്ലാം അടച്ച് ടാങ്കർവഴി വെള്ളം എത്തിച്ചാണ് ഫ്ലാറ്റില്‍ ജലം ഉപയോഗിക്കുന്നത്.
15 ടവറുകളിലായി 1268 ഫ്ലാറ്റുകളിലായി അയ്യായിരത്തിനു മുകളില്‍ ആളുകളാണ് ഡി.എല്‍.എഫ് ഫ്ലാറ്റില്‍ താമസിക്കുന്നത്. സംഭവത്തില്‍ ഡി.എം.ഒ ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. നിലവില്‍ പ്രശ്നങ്ങളൊന്നുമില്ലെന്നാണ് ഫ്ലാറ്റ് അസോസിയേഷന്റെ പ്രതികരണം.
അതേസമയം, ഫ്ലാറ്റില്‍ ഉപയോഗിക്കുന്ന വെള്ളത്തില്‍ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടും കൃത്യമായ മുന്നറിയിപ്പ് നല്‍കിയില്ലെന്ന് അസോസിയേഷനെതിരെ താമസക്കാർ പരാതി ഉന്നയിച്ചിട്ടുണ്ട്.
ഡിഎല്‍എഫ് ഫ്ളാറ്റിലെ ഭക്ഷ്യവിഷബാധ ഗൗരവമുള്ള വിഷയം, ശക്തമായ നടപടിയെടുക്കും- മന്ത്രി വീണാ ജോര്‍ജ്
കാക്കനാട് ഡി.എല്‍.എഫ്. ഫ്ളാറ്റില്‍ താമസിക്കുന്നവർക്ക് വയറിളക്കവും ഛർദിയുമുണ്ടായ സാഹചര്യം ഗൗരവമുള്ള വിഷയമാണെന്നും ശക്തമായ നടപടിയുണ്ടാകുമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ്.പൊതുജനാരോഗ്യ സംരക്ഷണ നിയമപ്രകാരം തുടർനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വീണ ജോർജ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഫ്ളാറ്റിലെ ഒരാള്‍ നേരിട്ട് ഫോണില്‍ വിളിച്ച് ഇക്കാര്യം അറിയിച്ചത്. ഉടൻതന്നെ ആരോഗ്യ വകുപ്പ് ഡയറക്ടറെ വിളിച്ച് അടിയന്തരമായി ഇടപെടാൻ നിർദേശം നല്‍കുകയായിരുന്നു. ആരോഗ്യ വകുപ്പിന്റെ പ്രത്യേകസംഘം സ്ഥലത്തെത്തി തുടർനടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഫ്ളാറ്റിലെ കുടിവെള്ളത്തിന്റെ എല്ലാ സ്രോതസുകളും പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
ഈ മാസം ആദ്യമാണ് രോഗം റിപ്പോർട്ട് ചെയ്തത്. ഇതുവരെ ഫ്ലാറ്റില്‍ താമസിക്കുന്ന 340 പേർ ചികിത്സ തേടിയതായാണ് വിവരം. അഞ്ചുവയസില്‍ താഴെയുള്ള ഇരുപതിലധികം കുട്ടികള്‍ക്കും വിഷബാധയേറ്റതായാണ് വിവരം. കുടിവെള്ളത്തില്‍ നിന്നാണ് രോഗം പടർന്നതെന്നാണ് സംശയം. ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയില്‍ അനുവദനീയമായതിനെക്കാള്‍ കൂടുതല്‍ അളവില്‍ ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, രോഗബാധിതരായ വ്യക്തികള്‍ പല ആശുപത്രികളില്‍ ചികിത്സ തേടിയത് കൊണ്ടായിരിക്കാം ഈ വിഷയം ആരോഗ്യ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടാത്തത്. അക്കാര്യവും അന്വേഷിക്കുന്നതാണെന്നും പ്രദേശത്ത് ബോധവത്ക്കരണം ശക്തിപ്പെടുത്തുമെന്നും തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാൻ പാടുള്ളൂ എന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.