ജീവിതത്തിന് ജീവിക്കുക എന്നതല്ലാതെ മറ്റൊരു ലക്ഷ്യവുമില്ലെന്ന് നമ്മെ പഠിപ്പിക്കുന്നത് യാത്രകളാണ്. ഗൗരവതരമായ എല്ലാ കടുംപിടുത്തങ്ങളെയും ഉപേക്ഷിച്ച് സൗമ്യശാന്തമായ ഒരു ജീവിതത്തിലേക്ക് പ്രവേശിക്കാന്‍ യാത്രകള്‍ ഒരവസരമായേക്കും. യാത്രയുടെ ഹൃദയസ്‌പന്ദനവുമായി പാരസ്‌പര്യപ്പെടാന്‍ അവസരമുണ്ടായിട്ടുള്ളവര്‍ക്ക് ആ അയവു നൽകുന്ന ഊഷ്‌മളത എത്രയെന്നു പറയാതെതന്നെ അറിയാം. നാം ആരാണെന്ന് അറിയുകയെന്നാല്‍ ആരുമല്ലെന്നറിയലാണെന്ന് അറിയാന്‍ യാത്രപോലൊരു ഉപനിഷത്തില്ല.
ഇത്രയും നാളത്തെ ജീവിതം പകർന്നുതന്നത് എന്താണ്? ജീവിതത്തിൽ നിന്ന് മനസ്സിലാക്കിയതെന്താണ്? എന്താണ് ഇത്രയും നാളത്തെ ജീവിതം പഠിപ്പിച്ചത്? അല്ലെങ്കിൽ ജീവിതത്തിൽ നിന്ന് പഠിച്ചത്?. ഒരൊറ്റ കാര്യമാണ് പ്രധാനമായി അറിഞ്ഞത്.
പകർന്നു കൊടുക്കുന്നിടത്താണ് ജീവനും ജീവിതവും ജീവത്താകുന്നത്, ഹൃദ്യമാകുന്നത്. കൂട്ടിവക്കുന്നിടത്ത് അതെന്നും നിർജ്ജീവമാണ്. വിരസമാണ്. സമ്മർദമാണ്. ഒഴുക്കില്ലാതെ നദിക്ക് എങ്ങനെ സാഗരത്തെ സ്വപ്‌നം കാണാനാകും? സാഗരോന്മുഖമായി ഒഴുകുക എന്നതു തന്നെയാണല്ലോ നദിയുടെ ആ സ്വപ്‌നം; സാക്ഷാത്ക്കാരവും. അതെ.. പങ്കുവക്കുന്നതാണ് ഒഴുക്ക്. കൊടുത്തുകൊണ്ടേയിരിക്കുന്നവർക്ക് എവിടെ നിന്നെങ്കിലും കിട്ടിക്കൊണ്ടേയിരിക്കും; നാം പ്രതീക്ഷിക്കുന്നിടത്തു നിന്നും കിട്ടിയില്ലെങ്കിലും.
നൂറ്റാണ്ടുകളായി നാം മനുഷ്യർ പേറിക്കൊണ്ടുനടക്കുന്ന ആ ഭാരമേറിയ ധാരണയിൽ നിന്നാണ് മോക്ഷം കിട്ടേണ്ടത്. വാരിക്കൂട്ടാനുള്ള ആർത്തിയിൽ നിന്ന്. ആ ആർത്തിയിലാണ് എല്ലാ വ്യാധിയും ആധിയും. ഇതൊക്കെയാണ് അറിഞ്ഞതിന്റെ സംക്ഷിപ്തം. അതിൽ ഇത്തിരി ജീവിക്കാൻ കഴിയുമ്പോൾത്തന്നെ എന്തൊരാശ്വാസമാണ്. സമാധാനമാണ്. ജീവിതയാത്ര പകരുന്ന ചെറിയ വലിയ മിന്നാമിനുങ്ങുവെട്ടങ്ങളാണ് ഇതെല്ലാം.
അതെ. ഒഴുകിക്കൊണ്ടേയിരിക്കുക. ഒഴുകാതിരിക്കുന്നതെന്തും കെട്ടുപോകും. അത് ആശയത്തിന്റെ ലോകമായാലും ശരി, വിശ്വാസത്തിന്റെ ലോകമായാലും ശരി.ജീവിതം ഒരു ഒഴുക്കാണ്. പ്രവഹിച്ചുകൊണ്ടേയിരിക്കുന്ന ബോധാവസ്ഥയിലാണ് ജീവിക്കുന്നുവെന്ന അനുഭവം ഉണ്ടാകുക. ഒഴുകിക്കൊണ്ടിരിക്കാനാകണം നമ്മുടെ യാത്രകളെല്ലാം.
സങ്കുചിതമായ ജീവിതസങ്കല്പങ്ങളില്‍ നിന്ന് കുറച്ചുകൂടി വിശാലമായിട്ടുള്ള അവബോധത്തിലേക്ക് നാം സ്വയം വികസിച്ചിട്ടുണ്ടെങ്കിൽ, കുറച്ചുകൂടി കരുതലുള്ളവരായി, കരുണയുള്ളവരായി, ഉണർവുള്ളവരായി നമ്മോടുചേർന്ന് ജീവിക്കുന്ന മനുഷ്യരെ കുറച്ചുകൂടി തുറന്നറിയാനുള്ള ഒരു മനസ്സുള്ളവരായി നാം മാറിയിട്ടുണ്ടെങ്കിൽ പറയാം, നമ്മൾ നന്നായി യാത്ര ചെയ്തിരുന്നു എന്ന്.
യാത്രക്ക് ശേഷം ജീവിതത്തിലുള്ള ആർത്തി കുറഞ്ഞിട്ടുണ്ടെങ്കിൽ, ധൃതികളൊക്കെ കുറഞ്ഞിട്ടുണ്ടെങ്കിൽ നാം നല്ല യാത്രികരാണ്. തന്റെ ഉത്തരവാദിത്തങ്ങളെ അല്ലെങ്കില്‍ താൻ ചെയ്യേണ്ടതായ കാര്യങ്ങളെ ക്ഷമയോടെയും സാവകാശത്തോടെയും ആസ്വാദ്യതയോടെയും ആത്മാർഥതയോടെയും സൗമ്യഹൃദയത്തോടെയും ജീവിക്കാൻ കഴിയുന്നുണ്ടെങ്കിൽ നാം യാത്ര ചെയ്‌തിരുന്നെന്ന് പറയാം.
യാത്രികന് ഉണ്ടായിരിക്കേണ്ട ഏറ്റവും വലിയ ഗുണമായി തോന്നിയിട്ടുള്ളത് ധൃതിയില്ലായ്‌മയാണ്. ധൃതി ഇല്ലാത്ത ഒരാൾക്കേ യാത്രയെ ആസ്വദിക്കാൻ പറ്റൂ. ധൃതി എല്ലാ ആസ്വാദനങ്ങളെയും നഷ്ടപ്പെടുത്തിക്കളയും. ഏതൊരു യാത്രയും ജീവിതത്തിൽ ഗുണകരമായി മാറുമ്പോഴാണ് ഒരാൾ കൂടുതൽ യാത്ര ചെയ്യുന്ന ആളായി മാറുന്നത്. യാത്രയുടെ എണ്ണത്തിലല്ല ഗുണത്തിലാണ് നാം ശ്രദ്ധിക്കേണ്ടതെന്ന് എപ്പോഴും തോന്നിയിട്ടുണ്ട്.
ഏതൊരു യാത്രയും പ്രകൃതിയുടെ വൈവിധ്യങ്ങൾക്കുമുന്നിൽ സ്വയം കീഴടങ്ങാൻ നമ്മെ സഹായിക്കുന്നുണ്ടെങ്കിൽ അഹന്തയെ കീഴടക്കാനുള്ള ഒരു വഴിയായി അത് മാറും. ഞാൻ ഒരു സംഭവമാണെന്നുള്ള ധാർഷ്ട്യവുമായി ജീവിക്കുന്ന ഒരാള്‍ക്ക് ഞാൻ ഒന്നുമല്ലെന്നും ഒരു കാറ്റടിച്ചാൽ വീണുപോകുന്ന ഇത്തിരിപ്പോന്ന ഒരു ജീവിയാണെന്നുമുള്ള അവബോധം സമ്മാനിക്കുന്ന സൗന്ദര്യാനുഭവങ്ങളിലൂടെയാണ് യാത്ര ചെയ്യുന്നതെങ്കിൽ ആ യാത്ര അത്രയും മഹത്തരമാണ്.
യാത്ര നമ്മുടെ ബോധത്തിലെ എല്ലാ തരത്തിലുമുള്ള കല്ലിപ്പിനെയും അലിയിച്ചുകളയാൻ സഹായിക്കുന്നതാകണം. കല്ലിപ്പ് ബാധിച്ചിട്ടുള്ള നമ്മുടെ അഹങ്കാരങ്ങളെ കുറച്ചൊന്ന് അലിയിച്ചുതരാൻ നമ്മുടെ യാത്രകൾ സഹായിക്കുന്നുണ്ടെങ്കിൽ ആ യാത്രകൾ കൊള്ളാം. ഓരോ യാത്രയും കഴിഞ്ഞ് തിരിച്ചുവരുമ്പോള്‍ ഞാൻ ഒരു യാത്രയും ഇതുവരെ ചെയ്തിട്ടില്ലല്ലോ എന്ന ഒരു ചിന്തകൂടി നമ്മുടെ നെഞ്ചിൽ ഉണ്ടാവുകയാണെങ്കിൽ നാം കുറച്ചൊക്കെ യാത്ര ചെയ്ത ആളാണെന്ന് പറയാം.
നാലോ അഞ്ചോ പത്തോ പുസ്‌തകങ്ങൾ വായിച്ച ഒരാൾക്ക് ഒരുപാട് പുസ്‌തകങ്ങൾ വായിച്ച ആളാണെന്ന് തോന്നും. എന്നാല്‍ ആന്തരികവും ബാഹ്യവുമായ ആശയപ്രപഞ്ചങ്ങളെ ഉൾക്കൊള്ളുന്ന പുസ്‌തകങ്ങളിലൂടെ മെല്ലെ മെല്ലെ യാത്ര ചെയ്ത് മുമ്പോട്ടുപോകുമ്പോഴാണ് നമ്മൾ എത്ര അറിവില്ലാത്ത ആളുകളാണെന്ന് മനസ്സിലാകുക. എത്ര കുറച്ച് വായിച്ചവരാണെന്ന് ബോധ്യമാകുക. അറിഞ്ഞറിഞ്ഞുവരുന്തോറും നാം എത്ര അറിവില്ലാത്തവരാണെന്ന അനുഭവമാണ് അറിവിന്റെ ലോകം നമുക്ക് സംഭാവന ചെയ്യുക.
യാത്രകള്‍ എല്ലാ പ്രതിരോധങ്ങളെയും കണക്കുകൂട്ടലുകളെയും തയ്യാറെടുപ്പുകളെയും തകര്‍ത്ത് നിസ്സഹായതയുടെ ശൂന്യതയിലേക്ക് പലപ്പോഴും നമ്മെ വലിച്ചെറിഞ്ഞേക്കാം. നിനച്ചിരിക്കാതെ വരുന്ന പ്രതിസന്ധികള്‍ ജീവിതയാത്രയുടെ സുഗമമായ പ്രയാണത്തിന് തടസ്സമുണ്ടാക്കുമ്പോഴെല്ലാം കാത്തിരിക്കുക, ക്ഷമയോടെ കാത്തിരിക്കുക എന്ന് ഉള്ളിന്റെയുള്ളില്‍ നിന്നും ഉണര്‍ന്നുവരാറുള്ള നാദം യാത്രകള്‍ സമ്മാനിച്ച അനുഗ്രഹമല്ലാതെ മറ്റൊന്നുമായിരുന്നില്ല. ജീവിതത്തിന് ജീവിക്കുക എന്നതല്ലാതെ മറ്റൊരു ലക്ഷ്യവുമില്ലെന്ന് അനുഭവിപ്പിച്ചത് യാത്രകളാണ്.
നാം വിചാരിക്കുന്നതുപോലെ മാറ്റിമറിക്കാവുന്നതല്ല ജീവിതമെന്നും അതിന് അതിന്റേതായ വഴികളുണ്ടെന്നും അതോടൊപ്പം വിനീതരായി ഒഴുകുക മാത്രമേ നാം ചെയ്യേണ്ടതുള്ളൂവെന്നും പലരില്‍നിന്നും അറിഞ്ഞു. ഇതുതന്നെയല്ലേ യാത്രകളും പറയുന്നത്.. ജീവിതാനുഭവങ്ങളില്‍ നവീനത്വമനുഭവിക്കാനായാല്‍ ജീവിതത്തിന് രസമുണ്ടാകും. കാരുണ്യവും സ്‌നേഹവും നിറഞ്ഞ ഹൃദയവും സദാ ഉണര്‍ന്നിരിക്കുന്ന ജിജ്ഞാസുവായ ഒരുള്ളവും കാര്യങ്ങളെ നിസ്സാരമായെടുക്കാനുള്ള മനോഭാവവും അല്പം സരസതയും വലിയ നിലപാടുകളൊന്നുമില്ലാത്ത അയഞ്ഞൊരു ജീവിതദര്‍ശനവും കൈമുതലായുണ്ടെങ്കില്‍ ഏത് വാസവും വലിയ ഹാനിയില്ലാതെ നയിച്ചുകൊണ്ടു പോകാവുന്നതാണെന്ന് തോന്നുന്നു.
ഗൗരവതരമായ എല്ലാ കടുംപിടുത്തങ്ങളെയും ഉപേക്ഷിച്ച് സൗമ്യശാന്തമായ ഒരു ജീവിതത്തിലേക്ക് പ്രവേശിക്കാന്‍ യാത്രകള്‍ ഒരവസരമായേക്കും. യാത്രയുടെ ഹൃദയസ്‌പന്ദനവുമായി പാരസ്‌പര്യപ്പെടാന്‍ അവസരമുണ്ടായിട്ടുള്ളവര്‍ക്ക് ആ അയവു നൽകുന്ന ഊഷ്‌മളത എത്രയെന്നു പറയാതെതന്നെ അറിയാം. നാം ആരാണെന്ന് അറിയുകയെന്നാല്‍ ആരുമല്ലെന്നറിയലാണെന്ന് അറിയാന്‍ യാത്രപോലൊരു ഉപനിഷത്തില്ല.