വിൻഡോയിലും, ബോണറ്റിലും ഇരുന്ന് വിനോദയാത്ര; കുറ്റ്യാടി ചുരത്തില്‍ കാറില്‍ അഭ്യാസപ്രകടനം നടത്തിയ യുവാക്കളെ കസ്റ്റഡിയിലെടുത്ത് പൊലീസ്
കുറ്റ്യാടി ചുരത്തില്‍ കാറില്‍ യുവാക്കളുടെ അഭ്യാസപ്രകടനം. കാറിന്റെ രണ്ടു ഭാഗത്തെയും വിൻഡോയിലും, ബോണറ്റിലും ഇരുന്നായിരുന്നു അപകടകരമായ കാർ യാത്ര.
കോഴിക്കോട്: കോഴിക്കോട് കുറ്റിയാടി ചുരത്തില്‍ കാറിന്‍റെ ഡോറിലും ബോണറ്റിലും കയറി യുവാക്കളുടെ അഭ്യാസ പ്രകടനം.
മഴയാത്രയ്ക്ക് എത്തിയ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ചുരത്തിലുള്ളപ്പോള്‍ ആയിരുന്നു സംഭവം. ചുരം ഡിവിഷൻ ഹെല്‍പ്പ് ഡെസ്ക് പ്രവർത്തകർ വാഹനം തടയുകയും തുടർന്ന് തൊട്ടില്‍പ്പാലം പൊലീസ് എത്തി തമിഴ്നാട് രജിസ്ട്രേഷൻ കാർ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
തമിഴ്നാട് രജിസ്ട്രേഷന്‍ കാറിലാണ് യുവാക്കള്‍ ചുരത്തിലൂടെ അപകടകരമായി യാത്ര ചെയ്തത്. കോയമ്ബത്തൂര്‍ രജിസ്ട്രേഷന്‍ കാറിലായിരുന്നു യാത്ര. തമിഴ്നാട് സ്വദേശികളായ കോളേജ് വിദ്യാര്‍ത്ഥികളായിരുന്നു കാറില്‍ അഭ്യാസ പ്രകടനം നടത്തിയത്. ബോണറ്റിലടക്കം കയറിയിരുന്നു വിസിലൂതിയുള്ള ഇവരുടെ യാത്ര കണ്ട് സഹികെട്ട് നാട്ടുകാരും ചുരം ഡിവിഷൻ ഹെല്‍പ്പ് ഡെസ്ക് പ്രവർത്തകർ കാർ തടഞ്ഞു. അകത്ത് കയറി ഇരിക്കാൻ ആവശ്യപ്പെട്ടപ്പോള്‍ 'തെരിയാമെ പണ്ണിട്ടെ' എന്നായിരുന്നു ഇവർ നല്‍കിയ മറുപടി.
ചുരത്തില്‍ ഉണ്ടായിരുന്നവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് തൊട്ടില്‍പാലം പൊലിസെത്തി കാറും അതിലുണ്ടായിരുന്ന അഞ്ച് പേരേയും കസ്റ്റഡിയില്‍ എടുത്തു. BNS 281 വകുപ്പ് പ്രകാരം അപകടകരമായി വാഹനം ഓടിച്ചതിനും യാത്രക്കാര്‍ക്ക് ശല്യം ഉണ്ടാക്കുന്ന രീതിയില്‍ പെരുമാറിയതിനും യുവാക്കള്‍ക്കെതിരെ കേസെടുത്തു. ഡ്രൈവര്‍ ഒഴികെ മറ്റുള്ളവര്‍ മദ്യ ലഹരിയിലായിരുന്നെന്ന് തൊട്ടില്‍പാലം പൊലീസ് അറിയിച്ചു.
കരൂര്‍, കോയമ്ബത്തൂര്‍, നാമക്കല്‍ സ്വദേശികളായ അരവിന്ദന്‍, ധനുഷ്, ദക്ഷിണാമൂര്‍ത്തി, ഗോകുല്‍, പരണീധരന്‍ എന്നിവരാണ് ചുരത്തില്‍ കാറില്‍ അഭ്യാസം നടത്തിയത്. ഇവര്‍ കോയമ്ബത്തൂരിലെ ഒരു കോളേജിലെ വിദ്യാർഥികളാണ്. ടി എന്‍ 37 CP എന്ന രജിസ്ട്രേഷനിലുള്ള മാരുതി ബലാനൊ കാറിലായിരുന്നു വിദ്യാർഥികള്‍ അഭ്യാസ പ്രകടനം നടത്തിയത്.