'എന്റെ അച്ഛനും ഒരു ലോറി ഡ്രൈവറാണ്'; രണ്ടാം ക്ലാസുകാരന്റെ വൈകാരിക ഡയറി കുറിപ്പ്: പങ്കുവെച്ച് മന്ത്രി
കോഴിക്കോട് വടകര മേപ്പയിൽ ഈസ്റ്റ് എസ്ബി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ് ഇഷാന്‍.
അർജുനെ കാണാതായതിന് പിന്നാലെ ഒരു രണ്ടാം ക്ലാസുകാരൻ എഴുതിയ വൈകാരിക ഡയറിക്കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കോഴിക്കോട് വടകര മേപ്പയിൽ ഈസ്റ്റ് എസ്ബി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥി ഇഷാന്റെ ഡയറി കുറിപ്പാണ് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ഫേസ്ബുക്കിൽ പങ്കുവെച്ചത്.
'ഇന്ന് എനിക്ക് സങ്കടമുള്ള ദിവസമാണ്. കേരളത്തിൽ നിന്നും കർണാടകയിലേക്ക് വണ്ടിയുമായി പോയ അർജുൻ മണ്ണിടിച്ചിലിൽ കാണാതായി. എന്റെ അച്ഛനും ഡ്രൈവർ ആണ്. ദൈവം കാത്ത് രക്ഷിക്കട്ടെ'- എന്നായിരുന്നു ഇഷാൻ ഡയറിയിൽ കുറിച്ചത്.
ദൗത്യം നിര്‍ണായക ഘട്ടത്തില്‍...
അര്‍ജുനെത്തേടിയുള്ള തിരച്ചില്‍ പത്താംദിനം നിര്‍ണായകഘട്ടത്തില്‍. ഗംഗാവലിപ്പുഴയില്‍ ലോറിയുടെ സ്ഥാനം കൃത്യമായി നിര്‍ണയിക്കാന്‍ അത്യാധുനിക ഡ്രോണ്‍ ഉപയോഗിച്ച് പരിശോധന നടത്തും. ഉച്ചയോടെ ഡ്രോണ്‍ പ്രവര്‍ത്തിപ്പിക്കാനാകുമെന്നാണ് സൂചന. മലയാളിയായ മേജര്‍ ജനറല്‍ ഇന്ദ്രബാലന്‍ നമ്പ്യാരുടെ നേതൃത്വത്തിലുളള വിദ്ഗധ സംഘമാണ് ഡ്രോണ്‍ പരിശോധന നടത്തുക. ഇതിനായി പുഴയോരത്ത് താല്‍ക്കാലിക കണ്‍ട്രോള്‍ റൂം സജ്ജമാക്കി.
ഡ്രോണ്‍ സിഗ്നലുകള്‍ക്ക് തടസമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ മൊബൈല്‍ ഫോണ്‍ അടക്കമുള്ളവയുടെ ഉപയോഗം മേഖലയില്‍ നിയന്ത്രിച്ചിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരെയും അധികൃതര്‍ നിശ്ചിതപരിധിക്ക് പുറത്തേക്ക് മാറ്റി.
ഷിരൂരിലെ മാറി മറിയുന്ന കാലാവസ്ഥയും രക്ഷാദൗത്യത്തിന് ഇന്ന് വെല്ലുവിളിയാണ്. ഇന്ന് പ്രദേശത്ത് ഓറഞ്ച് അലര്‍ട്ട് ആണ് ഉളളത്. ശക്തമായ അടിയൊഴുക്കുമൂലം മുങ്ങല്‍ വിദഗ്ധര്‍ക്ക് പുഴയിലിറങ്ങാനാകുന്നില്ല.
പുഴയിലേക്ക് മണ്ണ് ഇടിഞ്ഞ ഭാഗത്ത് ബും മണ്ണുമാന്തി ഉപയോഗിച്ച് മണ്ണ് നീക്കുന്നതിനുളള ശ്രമം തുടരുകയാണ്. പുഴയ്ക്കരികില്‍ ബൂം എക്സ്കവേറ്ററിനായുള്ള നിലമൊരുക്കല്‍ പുരോഗമിക്കുകയാണ്. ഇന്നത്തെ ആദ്യഘട്ടം ചെളിനീക്കലാണ്. അര്‍ജുന്‍റെ വാഹനമുള്ള സ്ഥലത്തെത്തുകയാണ് ലക്ഷ്യം. മുങ്ങല്‍ വിദഗ്ധര്‍ ഇരുമ്പുവടം ലോറിയില്‍ ഘടിപ്പിക്കും. ലോറിയില്‍ അര്‍ജുന്‍ ഉണ്ടോ എന്ന് പരിശോധിക്കും.