പ്രസവ ശസ്ത്രക്രിയക്കിടെ യുവതി മരിച്ചു, ചിതാഭസ്മത്തില്‍ സര്‍ജിക്കല്‍ ബ്ലേഡ് കണ്ടത്തി:ആശുപത്രിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പ്രസവത്തിനിടെ മരിച്ച യുവതിയുടെ ചിതാഭസ്മത്തില്‍ നിന്ന് സര്‍ജിക്കല്‍ ബ്ലേഡ് കണ്ടെത്തിയത് വലിയ ജനരോക്ഷത്തിന് ഇടയാക്കി.
സംഭവം കുടുംബാംഗങ്ങളുടെയും നാട്ടുകാരുടെയും പ്രതിഷേധത്തിന് ഇടയാക്കിയതോടെ, പ്രസവത്തിനായി പ്രവേശിപ്പിച്ച ആശുപത്രിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു.
മീററ്റിലാണ് നാടിനെ നടുക്കിയ സംഭവം.
ഹസ്തിനപൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ റാത്തോര ഖുർദ് ഗ്രാമത്തിൽ നിന്നാണ് കേസ്. ഇവിടെ താമസിക്കുന്ന സന്ദീപിൻ്റെ ഭാര്യ നവനീത് കൗറിനെ പ്രസവത്തിനായി മീററ്റിലെ മ്വാന നഗറിലെ ജെകെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രസവ ശസ്ത്രക്രിയക്കിടെയാണ് യുവതിക്ക് മരണം സംഭവിച്ചത്. തുടര്‍ന്ന് അന്ത്യകര്‍മങ്ങള്‍ ഗ്രാമത്തില്‍ നടത്തി. ശവസംസ്‌കാര ചടങ്ങിന് ശേഷം കുടുംബാംഗങ്ങള്‍ യുവതിയുടെ ചിതാഭസ്മം ശേഖരിക്കുന്നതിനിടെയാണ് സര്‍ജിക്കല്‍ ബ്ലേഡ് കിട്ടിയത്.ശസ്ത്രക്രിയയ്ക്കിടെ ആശുപത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായ ചികിത്സാപിഴവ് ആകാമെന്നും സര്‍ജിക്കല്‍ ബ്ലേഡ് വയറിനുള്ളില്‍ മറന്നുവെച്ചതാകാമെന്നും കുടുംബം ആരോപിച്ചു.
സംഭവത്തെത്തുടര്‍ന്ന്, കുടുംബം നല്‍കിയ പരാതിയിലാണ് മീററ്റിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ആശുപത്രിയുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തത്. സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിക്കാന്‍ അന്വേഷണ സമിതിയെ നിയോഗിച്ചിട്ടുണ്ട്. 'ഡോക്ടര്‍മാരില്‍ നിന്ന് ഇത്തരമൊരു പിഴവ് ഞങ്ങള്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഞങ്ങള്‍ ആദ്യം ഇത് വിധിയായി അംഗീകരിച്ചു. പക്ഷേ സര്‍ജിക്കല്‍ ബ്ലേഡ് കണ്ടെത്തിയത് ഞങ്ങളെ ഞെട്ടിച്ചു,'- സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ഒരു കുടുംബാംഗം പറഞ്ഞു.