ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് വീണ്ടും മുന്നറിയിപ്പുമായി ആപ്പിള്‍. പെഗാസസിനെ പോലെയുള്ള ഒരു സ്പൈവെയർ ആക്രമണത്തിന് ഉപഭോക്താക്കള്‍ ഇരയായേക്കാം എന്നാണ് ഇപ്പോൾ നൽകിയ മുന്നറിയിപ്പ്.
ഇന്ത്യ ഉള്‍പ്പടെ 98 രാജ്യങ്ങളിലെ ഉപഭോക്താക്കള്‍ക്കാണ് ആപ്പിള്‍ അറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇക്കഴിഞ്ഞ ഏപ്രിലിലും 92 രാജ്യങ്ങളിലെ ഉപഭോക്താക്കള്‍ക്ക് ആപ്പിള്‍ സമാനമായ ഒരു മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇത്തരം ആക്രമണങ്ങളുമായി ബന്ധപ്പെട്ട് ലോകവ്യാപരമായുള്ള 150 രാജ്യങ്ങളിലെ ഉപഭോക്താക്കള്‍ക്ക് ആപ്പിള്‍ നിരന്തരം അറിയിപ്പുകള്‍ നല്‍കുന്നുണ്ട്. എന്നാല്‍ ഇത്തവണ ആക്രമണം നടത്തുന്നതാരെന്നോ ഏതെല്ലാം രാജ്യങ്ങളെയാണ് ലക്ഷ്യമിടുന്നതെന്നോ കമ്ബനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ആളുകളെ അവരുടെ ജോലിയുടെയും സ്ഥാനമാനങ്ങളുടെയും അടിസ്ഥാനത്തിലാണ് ഈ സൈബറാക്രമണം ലക്ഷ്യമിടുന്നതെന്ന് ആപ്പിള്‍ പറയുന്നു.
'നിങ്ങളുടെ ആപ്പിള്‍ ഐഡിയുമായി ബന്ധിപ്പിച്ചിട്ടുള്ള ഐഫോണിലേക്ക് ദൂരെ നിന്ന് കടന്നുകയറാനാവുന്ന ഒരു മെഴ്സിനറി സ്പൈവെയർ ആക്രമണം നടക്കുന്നതായി ആപ്പിള്‍ കണ്ടെത്തി. നിങ്ങള്‍ എന്താണ്, നിങ്ങള്‍ എന്ത് ചെയ്യുന്നു എന്ന കാരണത്താലാണ് ഈ ആക്രമണം നിങ്ങളെ ലക്ഷ്യമിടുന്നത്. ഇത്തരം ആക്രമണങ്ങള്‍ കൃത്യമായി കണ്ടെത്തുക പ്രയാസമാണ്. ആപ്പിള്‍ വലിയ ആത്മവിശ്വാസത്തിലാണ് ഈ മുന്നറിയിപ്പ് നല്‍കുന്നത്. ഗൗരവത്തില്‍ എടുക്കുക!' ആപ്പിള്‍ നല്‍കിയ സന്ദേശത്തില്‍ പറയുന്നത്.
ഒരു ചെറിയ വിഭാഗം വ്യക്തികള്‍ക്കും ഉപകരണങ്ങള്‍ക്കും എതിരെ വലിയ രീതിയിലുള്ള ശക്തമായ വിഭവങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള ആക്രമണമാണ് മെഴ്സിനറി സ്പൈവെയർ ആക്രമണം. ഇതിന് വലിയ ചിലവ് വരും. വളരെ ചുരുങ്ങിയ സമയം മാത്രമേ ആക്രമണം നടക്കൂ. അതിനാല്‍ അവ കണ്ടെത്തി തടയുക പ്രയാസമാണ്.
ഇത്രയും ചിലവുള്ള ആക്രമണങ്ങള്‍ സാധാരണ ഭരണകൂടങ്ങളുടേയും ഏജൻസികളുടെയും പിന്തുണയിലാണ് നടക്കാറുള്ളത്. പെഗാസസ് അതിന് ഒരു ഉദാഹരണമാണ്. പത്രപ്രവർത്തകർ, ആക്ടിവിസ്റ്റുകള്‍ രാഷ്ട്രീയക്കാർ, നയതന്ത്രജ്ഞർ എന്നിവരെയാണ് സാധാരണ ഇത്തരം ആക്രമണങ്ങള്‍ ലക്ഷ്യമിടാറുള്ളതെന്നും ആപ്പിള്‍ മുമ്ബ് വ്യക്തമാക്കിയിരുന്നു.
ഇന്ത്യയിലും ചില ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് ഈ സന്ദേശം ലഭിച്ചിട്ടുണ്ടെന്നാണ് ടെക്ക് ക്രഞ്ച് റിപ്പോർട്ടില്‍ പറയുന്നത്. മറ്റേതെല്ലാം രാജ്യങ്ങളില്‍ ആക്രമണം നടന്നിട്ടുണ്ടെന്ന് വ്യക്തമല്ല.