സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്ന റീൽസുകൾ കൊണ്ട് ഇങ്ങനെയും ചില ഗുണങ്ങൾ ഉണ്ടെന്നാണ് 34-കാരനായ മുംബൈ നിവാസി.
വീട്ടിലെ ചിലപ്രശ്നങ്ങള്‍ കാരണം വീടുവിട്ടുപോയതാണ് മുംബൈ നിവാസിയുടെ അമ്മ. പോലീസില്‍ പരാതിനല്‍കി മാസങ്ങളോളം അമ്മയ്ക്കുവേണ്ടിയുള്ള തിരച്ചിലിലായിരുന്നു ഇയാള്‍.
ബന്ധുക്കളുടെ വീടുകളിലെല്ലാം തിരഞ്ഞിട്ടും കണ്ടുകിട്ടിയില്ല. അതിനിടയില്‍, കഴിഞ്ഞദിവസമാണ് സുഹൃത്ത് ഒരു വീഡിയോ അയച്ചുകൊടുത്തത്. ഈ റീലില്‍ കാണുന്നത് അമ്മയാണോ എന്നൊരു സംശയമുണ്ടെന്നും അതുകൊണ്ട് അയക്കുകയാണെന്നും സുഹൃത്ത് പറഞ്ഞു. ശബ്ദവും അമ്മയുടേതുപോലെയുണ്ടെന്നും സുഹൃത്ത് അഭിപ്രായപ്പെട്ടു.
റീല്‍ കണ്ടതോടെ മുംബൈക്കാരനുമുറപ്പിച്ചു, ഇത് തന്റെ അമ്മതന്നെ. സോളാപുരിലെ ഫോട്ടോഗ്രാഫർ ശിവാജിയെ ബന്ധപ്പെട്ടപ്പോള്‍ പന്ഥാർപുരില്‍നിന്നാണ് വീഡിയോയെടുത്തതെന്നടക്കമുള്ള വിവരങ്ങളും ലഭിച്ചു. പന്ഥാർപുർ ക്ഷേത്രത്തിലെത്തുന്നവർക്ക് മഴക്കോട്ട് വില്‍ക്കുന്ന പത്തുവയസ്സുകാരനെക്കുറിച്ചുള്ളതാണ് ഈ റീല്‍.
ഒരു സ്ത്രീ ഈ കുട്ടിയില്‍നിന്ന് മഴക്കോട്ടുവാങ്ങിയപ്പോള്‍ 200 രൂപകൊടുത്തു. എന്നാല്‍ ഈ ബാലന്റെകൈയില്‍ ബാക്കിക്കൊടുക്കാൻ ചില്ലറയില്ലായിരുന്നു. തുടർന്ന്, അടുത്തിരുന്ന മറ്റൊരുസ്ത്രീയില്‍നിന്ന് ചില്ലറവാങ്ങുന്നു. ചില്ലറകൊടുത്ത ആ സ്ത്രീയാണ് മുംബൈക്കാരന്റെ അമ്മ.
വിവരമറിഞ്ഞ് ഉടൻതന്നെ ഇയാള്‍ പന്ഥാർപുരിലെത്തിയെങ്കിലും അവിടെനടത്തിയ പരിശോധനയിലൊന്നും അമ്മയെ കണ്ടെത്താനായില്ല. 'ക്ഷേത്രത്തില്‍ നല്ല തിരക്കായിരുന്നു. പിന്നീട് മൂന്നുമണിക്കൂറോളം വരിയില്‍നിന്ന് പന്ഥാർപുർ ദർശനം നടത്തി. വീണ്ടും തിരച്ചില്‍തുടങ്ങി. അമ്മയിരുന്നിരുന്ന സ്ഥലത്തുവന്ന് വീണ്ടും പരിശോധിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. കുറച്ചുസമയം കഴിഞ്ഞപ്പോഴുണ്ട് ഒരു സ്ത്രീ നടന്നുവരുന്നു. സൂക്ഷിച്ചുനോക്കി. അത് എന്റെ അമ്മയായിരുന്നു'. സംഭവം പറയുമ്ബോള്‍ മുംബൈക്കാരന്റെ കണ്ണുനിറഞ്ഞു. തന്റെ വീഡിയോ ഒരു അമ്മയേയും മകനേയും ഒരുമിപ്പിച്ചുവെന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഫോട്ടോഗ്രാഫർ ശിവാജി ധൂതെയും പറഞ്ഞു.