ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ അധ്യാപകൻ പീഡിപ്പിച്ച പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടി മരിച്ചു. കുട്ടി പഠിക്കുന്ന സ്കൂളിലെ കായികാധ്യാപകനായ വിശ്വംഭര്‍ ആണ് പ്രതി.
പീഡനവിവരം പുറത്തുപറയാതിരിക്കാൻ എട്ടാംക്ലാസുകാരിയുടെ കുടുംബത്തിന് 30,000 രൂപ അധ്യാപകൻ നല്‍കുകയും ചെയ്തു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആണ് കുട്ടി മരിച്ചത്.
14 വയസ്സുകാരിയാണ് ചികിത്സയിലിരിക്കെ മരിച്ചത്. ബലാത്സംഗത്തിന് പിന്നാലെ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടിരുന്ന പെണ്‍കുട്ടി കഴിഞ്ഞ 20 ദിവസമായി ബനാറസ് ഹിന്ദു സര്‍വകലാശാല ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സ്‌കൂളിലെ കായികാധ്യാപകനായ വിശ്വംഭര്‍ എന്നയാളാണ് 14-കാരിയെ ബലാത്സംഗം ചെയ്തതെന്നാണ് കുടുംബത്തിന്റെ പരാതി. കഴിഞ്ഞ ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. സ്‌കൂളില്‍ കായികമത്സരത്തില്‍ പങ്കെടുക്കാനായി പെണ്‍കുട്ടിയെ വിളിച്ചുവരുത്തിയ ഇയാള്‍ കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും ബലാത്സംഗത്തിനിരയാക്കുകയുമായിരുന്നു.
സംഭവം പുറത്തറിഞ്ഞാല്‍ നാണക്കേടാകുമെന്ന് ഭയന്ന് പെണ്‍കുട്ടി അന്ന് പീഡനവിവരം വെളിപ്പെടുത്തിയിരുന്നില്ല. എന്നാല്‍, ബലാത്സംഗത്തിന് പിന്നാലെ പെണ്‍കുട്ടിയുടെ ആരോഗ്യനില മോശമായി. ഇതോടെ പെണ്‍കുട്ടിയെ ഛത്തീസ്ഗഢിലെ ബന്ധുവീട്ടിലേക്ക് അയക്കുകയും അവിടെ ചികിത്സിക്കുകയുംചെയ്തു. ഇവിടെവെച്ചാണ് പെണ്‍കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്.
നാണക്കേടാകുമെന്ന് കരുതി കുട്ടിയുടെ കുടുംബവും സംഭവത്തില്‍ ആദ്യം പരാതി നല്‍കിയിരുന്നില്ല. ഇതിനിടെ, വിവരം പുറത്തുപറയാതിരിക്കാന്‍ പ്രതിയായ വിശ്വംഭര്‍ 30,000 രൂപയും കുടുംബത്തിന് നല്‍കിയിരുന്നു. എന്നാല്‍, കുട്ടിയുടെ ആരോഗ്യനില വഷളായതോടെ ജൂലായ് പത്താം തീയതി പിതാവ് പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പോക്‌സോ വകുപ്പകളടക്കം ചുമത്തി വിശ്വംഭറിനെതിരേ പോലീസ് കേസെടുക്കുകയായിരുന്നു.
പ്രതിയായ വിശ്വംഭര്‍ ഒളിവിലാണെന്നാണ് പോലീസ് നല്‍കുന്നവിവരം. പ്രതിക്കായി രണ്ട് സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തുകയാണെന്നും ഇയാളെ ഉടന്‍ പിടികൂടുമെന്നും പോലീസ് അറിയിച്ചു.
കൊല്‍ക്കത്തയില്‍ വനിതാഡോക്ടറെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയതില്‍ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ഉത്തര്‍പ്രദേശില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി മരിച്ചെന്ന വാര്‍ത്തയും പുറത്തുവരുന്നത്. രാജ്യത്തെ ഞെട്ടിച്ച കൊലപാതകത്തില്‍ ബംഗാളില്‍ ഉള്‍പ്പെടെ വ്യാപക പ്രതിഷേധ സമരങ്ങളാണ് അരങ്ങേറുന്നത്.
കുറ്റവാളികളെ നിയമത്തിനു മുന്നിലെത്തിക്കണമെന്നും കടുത്ത ശിക്ഷ ഉറപ്പാക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. ഇന്ത്യൻ പേസർ മുഹമ്മദ് സിറാജും ശക്തമായാണ് പ്രതികരിച്ചത്. 'ഇപ്പോള്‍ എന്ത് ഒഴികഴിവാണ് നിങ്ങള്‍ക്കുള്ളത്, അല്ലെങ്കില്‍ അത് ഇപ്പോഴും അവളുടെ തെറ്റാണോ, കാരണം പുരുഷന്മാർ എന്നും പുരുഷന്മാരായിരിക്കും, അല്ലേ?' -സിറാജ് ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. വിവിധ പീഡന കേസുകളുമായി ബന്ധപ്പെട്ട് പത്രങ്ങളിലും മറ്റും വന്ന തലക്കെട്ടുകള്‍ കൊളാഷ് രൂപത്തിലാക്കിയുള്ള ചിത്രവും ഇതോടൊപ്പം പങ്കുവെച്ചിട്ടുണ്ട്.
കേസ് കല്‍ക്കത്ത ഹൈകോടതി സി.ബി.ഐക്ക് കൈമാറിയിട്ടുണ്ട്. ഇന്ത്യൻ മെഡിക്കല്‍ അസോസിയേഷൻ (ഐ.എം.എ) ഇന്ന് രാജ്യവ്യാപകമായി ഡോക്ടർമാരുടെ പണിമുടക്കിന് ആഹ്വാനം ചെയ്തു. ഇത് രാജ്യത്തെ ആശുപത്രികളുടെ പ്രവർത്തനത്തെ ബാധിക്കും. വനിത ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കൊല്‍ക്കത്തയിലെ ആർ.ജികർ മെഡിക്കല്‍ കോളജ് അജ്ഞാതർ അടിച്ചു തകർത്തിരുന്നു. വ്യാഴാഴ്ച പുലർച്ചെയോടെയാണ് സംഭവമുണ്ടായത്.
പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ മറികടന്ന് ആശുപത്രിക്കുള്ളില്‍ കടന്ന സംഘം ആശുപത്രിയിലെ ചെയറുകളും മറ്റ് ഉപകരണങ്ങളും നശിപ്പിക്കുകയായിരുന്നു. ആശുപത്രിയിലെ എമർജൻസി വാർഡ് പൂർണമായും തകർത്തു. ആശുപത്രിക്ക് പുറത്ത് പാർക്ക് ചെയ്ത പൊലീസ് വാഹനങ്ങളും നശിപ്പിച്ചിട്ടുണ്ട്.