മണിക്കൂറുകളോളം ചടഞ്ഞിരിക്കുന്നവരില്‍ രോഗങ്ങൾ വരാൻ സാധ്യത കൂടുതലാണെന്ന് വ്യക്തമാക്കുന്ന ഒരുപഠനം റിപ്പോർട്ട് പുറത്ത്
എപ്പോഴും മണിക്കൂറുകളോളം ഒരേ സ്ഥലത്ത് ചടഞ്ഞിരിക്കുന്നത് പുകവലിക്ക് സമാനമാണെന്ന് പറയാറുണ്ട്. ശരീരത്തിന് വേണ്ടത്ര ശാരീരിക പ്രവർത്തനങ്ങളില്ലാതെ ഉദാസീനമായ ജീവിതശൈലി മൂലമുള്ള ആരോഗ്യപ്രശ്നങ്ങളേക്കുറിച്ച് നിരന്തരം പഠനങ്ങള്‍ പുറത്തുവരാറുണ്ട്.
ലോകം നേരിടാൻ പോകുന്ന ഏറ്റവും വലിയ ആരോഗ്യപ്രശ്നങ്ങള്‍ക്കു പിന്നിലെ പ്രധാനകാരണങ്ങളിലൊന്നായി വ്യായാമമില്ലായ്മ മാറുമെന്ന് പറയുകയാണ് ഹാർവാർഡ് മെഡിക്കല്‍ സ്കൂളിലെ പ്രൊഫസറായ ഡോ. മിൻ ലീ. മനുഷ്യർ നേരിടാൻ പോകുന്ന ഏറ്റവും വലിയ ആരോഗ്യപ്രശ്നമാകും ഇതെന്നും പത്തുവർഷത്തോളം നീണ്ട തന്റെ ഗവേഷണജീവിതത്തെ ചൂണ്ടിക്കാട്ടി മിൻ ലീ പറയുന്നു.
പുകവലിയുടെ ദൂഷ്യഫലങ്ങളേക്കുറിച്ച് മിക്കയാളുകള്‍ക്കും അറിയാം. എന്നാല്‍ വെറുതെ ഇരിക്കുന്നതുകൊണ്ടുള്ള ആരോഗ്യപ്രശ്നങ്ങളേക്കുറിച്ച് അധികമാർക്കും അറിയില്ലെന്നും മിൻ ലീ പറയുന്നു. ദിവസവും പുകവലിക്കുന്നവരോളം ആരോഗ്യപ്രശ്നം വെറുതെയിരിക്കുന്നവരിലും ഉണ്ടാകുമെന്നും അടിയന്തരമാറ്റങ്ങള്‍ കൈക്കൊള്ളേണ്ടത് അനിവാര്യമാണെന്നും മിൻ ലീ പറയുന്നു.
മണിക്കൂറുകളോളം ചടഞ്ഞിരിക്കുന്നവരില്‍ അകാലമരണത്തിന് സാധ്യത കൂടുതലാണെന്ന് വ്യക്തമാക്കുന്ന ഒരുപഠനം അടത്തിടെ പുറത്തുവന്നിരുന്നു. ജാമാ നെറ്റ്വർക്ക് ഓപ്പണ്‍ എന്ന ജേർണലിലാണ് പ്രസ്തുതപഠനം പ്രസിദ്ധീകരിച്ചത്. 4,81,688 പേരെ പതിമൂന്നുവർഷത്തോളം സൂക്ഷ്മമായി നിരീക്ഷിച്ചാണ് തായ്വാനില്‍ നിന്നുള്ള ഗവേഷകർ പ്രസ്തുതവിലയിരുത്തലിലെത്തിയത്.
ഹൃദ്രോഗങ്ങള്‍ മൂലം മരണപ്പെടാനുള്ള സാധ്യത മുപ്പത്തിനാലുശതമാനമാണെന്നും അമിതവണ്ണം, രക്തസമ്മർദം, പ്രമേഹം തുടങ്ങിയവ വർധിക്കാനും കാരണമാകുമെന്നും പഠനത്തിലുണ്ടായിരുന്നു. അരക്കെട്ടിനു ചുറ്റും കൊഴുപ്പടിയാനും ചീത്തകൊളസ്ട്രോള്‍ അടിഞ്ഞുകൂടാനും ദീർഘനേരമുള്ള ഇരിപ്പ് കാരണമാകുമെന്നും അർബുദസാധ്യതയും കൂടുതലാണെന്നും പഠനത്തില്‍ കണ്ടെത്തിയിരുന്നു.
ചടഞ്ഞിരിപ്പിനോടൊപ്പം കലോറി കൂടിയ ഭക്ഷണം കൂടിയാകുമ്ബോള്‍ ശരീരഭാരം വർധിക്കുമെന്ന് നേരത്തേ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. . ഇരിപ്പുശീലം ഹൃദയാരോഗ്യത്തെയും ദുർബലമാക്കാം. കൊളസ്ട്രോള്‍ നില കൂടാനും നല്ല കൊളസ്ട്രോളായ എച്ച്.ഡി.എല്‍. കുറയാനും രക്തസമ്മർദം വർധിക്കാനും ചടഞ്ഞിരിപ്പ് കാരണമാകും. ജോലിസംബന്ധമായും മറ്റും ദിവസം ഏറെസമയം ഇരിക്കുകയും വ്യായാമം കുറയുകയും ചെയ്യുമ്ബോള്‍ അസ്ഥികള്‍ ദുർബലമായി ഓസ്റ്റിയോപൊറോസിസ് ഉണ്ടാവുകയും ചെയ്യാം.
മണിക്കൂറുകളോളം ഒരേ ഇരിപ്പ് തുടരുന്നതുകൊണ്ടുള്ള ആരോഗ്യപ്രശ്നങ്ങള്‍ അറിയാം
അമിതവണ്ണം
ശരീരത്തിന് പരമാവധി ചലനമുണ്ടാകുന്നതിലൂടെ പേശികള്‍ ലിപോപ്രോട്ടീൻ ലിപേസ് പോലുള്ള മോളിക്യൂളുകള്‍ പുറപ്പെടുവിക്കും. ഇത് ശരീരത്തിലെ കൊഴുപ്പും മധുരവുമൊക്കെ കുറയ്ക്കാൻ സഹായിക്കും. ദിവസത്തിലേറിയ പങ്കും ഇരിക്കുമ്ബോള്‍ ഈ പ്രക്രിയ നടക്കാതിരിക്കുകയും വണ്ണംവെക്കുകയും ചെയ്യും.
പുറംവേദന
ദീർഘനേരം ഇരിക്കുന്നതിലൂടെ അരക്കെട്ടിനും പുറംഭാഗത്തിനും വേദനയുണ്ടാവാൻ കാരണമാകും. ഇരിക്കുന്നതിന്റെ പോസ്ചർ ശരിയാകാതിരിക്കുന്നത് പ്രശ്നം കൂട്ടും. ഇത് നട്ടെല്ലിലെ ഡിസ്കുകളില്‍ ചുരുക്കത്തിന് കാരണമാവുകയും അസഹ്യമായ വേദനയ്ക്ക് കാരണമാവുകയും ചെയ്യും.
കാലുകള്‍ ദുർബലമാകുന്നു
ദിവസത്തില്‍ ഏറിയ പങ്കും ഇരിക്കുമ്ബോള്‍ ശരീരത്തിനു താഴ്ഭാഗത്തെ പേശികളും കാലുകളുമൊക്കെ ദുർബലമാവുകയാണ് ചെയ്യുന്നത്. ഇത് പേശികള്‍ ക്ഷയിക്കുന്നതിനും കാരണമാകും. ശരീരത്തെ താങ്ങിനിർത്താൻ പ്രാപ്തമായ കരുത്ത് പേശികള്‍ക്കും കാലുകള്‍ക്കും ഇല്ലാതാകുമ്ബോള്‍ പെട്ടെന്ന് അപകടങ്ങള്‍ സംഭവിക്കാം.
പ്രമേഹം
മണിക്കൂറുകളോളം ഇരിപ്പ് തുടരുന്നവരില്‍ പ്രമേഹത്തിനുള്ള സാധ്യത 112 ശതമാനം അധികമാണെന്ന് വിദഗ്ധർ പറയുന്നു. ശാരീരിക പ്രവർത്തനങ്ങളില്ലാതെ ഇരിപ്പ് ശീലമാക്കിയവരില്‍ ഇൻസുലിൻ പ്രതിരോധം വർധിക്കുന്നതായാണ് കണ്ടെത്തിയത്
ഉത്കണ്ഠയും വിഷാദരോഗവും
ഇരിക്കുന്നതിലൂടെ ശാരീരിക പ്രവർത്തനങ്ങള്‍ പാടേ കുറയുകവഴി മാനസിക പ്രശ്നങ്ങള്‍ ഉണ്ടാവാൻ കാരണമാകും. ഇത് മസ്തിഷ്കത്തിലേക്കടക്കം ശരീരത്തിലുടനീളമുള്ള രക്തചംക്രമണം കുറയ്ക്കും. ശാരീരിക പ്രവർത്തനങ്ങള്‍ ഉണ്ടാകുമ്ബോഴാണ് സെറോടോണിൻ, എൻഡോർഫിൻ തുടങ്ങിയ മാനസികസൗഖ്യം നല്‍കുന്ന ന്യൂറോട്രാൻസ്മിറ്ററുകള്‍ ഉദ്ദീപിപ്പിക്കുകയും അതുവഴി മാനസികനില മെച്ചപ്പെടുകയും ചെയ്യുക.
ഹൃദ്രോഗം
ഇരിപ്പ് ഹൃദയത്തിന്റെ ആരോഗ്യത്തേയും വിപരീതമായി ബാധിക്കും. അടുത്തിടെ നടത്തിയ ഒരു പഠനത്തിലും ഇത് വ്യക്തമായിരുന്നു. ആഴ്ചയില്‍ ഇരുപത്തിമൂന്നു മണിക്കൂറിലേറെ ടി.വി.ക്കു മുന്നില്‍ ഇരിക്കുന്നവരെയും പതിനൊന്ന് മണിക്കൂർ ഇരിക്കുന്നവരെയും ആധാരമാക്കി നടത്തിയ പഠനത്തില്‍ ആദ്യവിഭാഗത്തിന് ഹൃദ്രോഗം ബാധിച്ചുള്ള മരണസാധ്യത കൂടുതലാണെന്ന് കണ്ടെത്തിയിരുന്നു. ദീർഘനേരം ഇരിക്കുന്നവരില്‍ ഹൃദ്രോഗമോ, പക്ഷാഘാതമോ ബാധിക്കാനുള്ള സാധ്യത 147 ശതമാനം അധികമായികുന്നുവെന്നും പഠനത്തിലുണ്ടായിരുന്നു.
വെരിക്കോസ് വെയിൻ
മണിക്കൂറുകളോളം ഇരിക്കുന്നത് കാലുകളില്‍ രക്തം കെട്ടിക്കിടക്കാൻ കാരണമാകും. ഇത് വെരിക്കോസ് വെയിനിലേക്ക് നയിക്കും. വെയിനിലെ രക്തപ്രവാഹം പ്രതികൂലമാവുകയും അസാധാരണമാം വിധ വലുതായി ചുരുണ്ടുമടങ്ങി വെരിക്കോസ് വെയിനിന് കാരണമാവുകയും ചെയ്യും.
അസ്ഥികള്‍ ദുർബലമാകും
ചടഞ്ഞിരിപ്പിനോടൊപ്പം കലോറി കൂടിയ ഭക്ഷണം കൂടിയാകുമ്ബോള്‍ ശരീരഭാരം വർധിക്കുമെന്ന് നേരത്തേ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കൊളസ്ട്രോള്‍ നില കൂടാനും നല്ല കൊളസ്ട്രോളായ എച്ച്.ഡി.എല്‍. കുറയാനും രക്തസമ്മർദം വർധിക്കാനും ചടഞ്ഞിരിപ്പ് കാരണമാകും. ജോലിസംബന്ധമായും മറ്റും ദിവസം ഏറെസമയം ഇരിക്കുകയും വ്യായാമം കുറയുകയും ചെയ്യുമ്ബോള്‍ അസ്ഥികള്‍ ദുർബലമായി ഓസ്റ്റിയോപൊറോസിസ് ഉണ്ടാവുകയും ചെയ്യാം.
ദീർഘനേരം ഇരുന്നു ജോലിചെയ്യുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
കംപ്യൂട്ടറിന് മുന്നില്‍ ഇരിക്കുമ്ബോള്‍ നട്ടെല്ലും തലയും നിവർത്തി ഇടുപ്പ്,
കാല്‍മുട്ടുകള്‍ എന്നിവ 90 ഡിഗ്രി മടക്കി പാദം തറയില്‍ അമർത്തി ഇരിക്കുക.
കംപ്യൂട്ടർ സ്ക്രീനിന്റെ മുകള്‍ഭാഗം കണ്ണിനുനേരെ വരുന്ന രീതിയില്‍ ക്രമീകരിക്കുക.
ദീർഘനേരം ഒരേപോലെ ഇരുന്ന് ജോലിചെയ്യേണ്ടിവരുന്നവർ ഒരു മണിക്കൂറില്‍ 10 മിനിറ്റ് എഴുന്നേറ്റ് നടക്കുകയോ നില്‍ക്കുകയോ ചെയ്യണം.
തുടർച്ചയായ ഇരിപ്പ് മൂലം കുറേയധികം സമയം പ്രവർത്തിക്കാതിരുന്ന മസിലുകളെല്ലാം ഈ നടത്തത്തിലൂടെ ഉണരും.
കൊഴുപ്പടങ്ങിയ ഭക്ഷണം നിയന്ത്രിക്കാൻ ശ്രദ്ധിക്കണം
കൂടാതെ ജോലിസ്ഥലത്തുവെച്ചുതന്നെ ചെയ്യാവുന്ന ചില ലഘുവ്യായാമങ്ങള്‍ ശീലിക്കുകയുമാവാം.
കസേരയില്‍ ഇരുന്ന് ശരീരം മുന്നോട്ട് കുനിഞ്ഞ് തറയില്‍ തൊടാൻ ശ്രമിക്കുക.
കുനിയുമ്ബോള്‍ ശ്വാസം പുറത്തേക്കും നിവരുമ്ബോള്‍ ശ്വാസം അകത്തേക്കും എടുക്കണം.
പാദങ്ങള്‍ മുകളിലേക്കും താഴേക്കും പിന്നീട് ഇരുവശങ്ങളിലേക്കും ചലിപ്പിക്കുക.
കഴുത്ത് മുന്നോട്ടും പുറകോട്ടും ചലിപ്പിക്കുക. ഇരുവശങ്ങളിലേക്കും തിരിക്കുക.
ചെവി തോളില്‍ തൊടാൻ ശ്രമിക്കുന്നതുപോലെ ചരിക്കുക.
ശ്രദ്ധിക്കുക : അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക. കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക.ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.