'വണ്ടിക്കൂലി ആയിരം രൂപ തരുമോ, പണം ഗൂഗിള്‍ പേയില്‍ ഇട്ടേക്കാം'; സഹായിച്ച ആളെ പറ്റിച്ച് പതിനായിരം രൂപ അടിച്ചുമാറ്റി; കൊച്ചിയില്‍ മൂന്ന് പേര്‍ പിടിയില്‍
എറണാകുളം:ഗൂഗിള്‍ പേ വഴി കബളിപ്പിച്ച് പണം തട്ടുന്ന യുവാക്കളെ എളമക്കര പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശിയായ ഫായിസ് (23), ആലുവ കീഴാട് സ്വദേശിയായ മുക്തർ (21), പോഞ്ഞാശ്ശേരി സ്വദേശിയായ സബിത്ത് (27) എന്നിവരാണ് പിടിയിലായത്.
തിങ്കളാഴ്ച രാത്രി മോഹനൻ എന്ന 75-കാരനെ കബളിപ്പിച്ച് ഇവർ 10,000 രൂപ തട്ടിയെടുത്തിരുന്നു. ബസില്‍ പോകുന്നതിനായി ആയിരം രൂപ പണമായി നല്‍കിയാല്‍ പകരം ഗൂഗിള്‍ പേ ചെയ്തുതരാമെന്ന് പറഞ്ഞാണ് പ്രതികള്‍ പരാതിക്കാരനെ സമീപിച്ചത്.
തുടർന്ന് മോഹനൻ ഇവർക്ക് ആയിരം രൂപ നല്‍കി. പണം ലഭിച്ചോ എന്ന് മോഹനൻ പരിശോധിക്കുന്ന സമയത്ത് ഗൂഗിള്‍ പേയുടെ പാസ് വേഡ് പ്രതികള്‍ ഹൃദ്യസ്ഥമാക്കി. തുടർന്ന് മോഹനന്റെ കയ്യില്‍ നിന്നും ഫോണ്‍ വാങ്ങി പരിശോധിക്കുന്ന രീതിയില്‍ 10,000 രൂപ പ്രതിയുടെ നമ്ബറിലേക്ക് അയക്കുകയായിരുന്നു. സംശയം തോന്നി ഫോണ്‍ വിശദമായി പരിശോധിച്ചപ്പോഴാണ് തന്റെ അക്കൗണ്ടില്‍ പണം നഷ്ടപ്പെട്ട വിവരം അറിയുന്നത്.
പരാതിക്കാരൻ കൂട്ടത്തില്‍ ഒന്നാം പ്രതിയായ ഫായിസിനെ തടഞ്ഞ് നിർത്തി ബഹളം ഉണ്ടാക്കിയതോടെ മറ്റുള്ളവർ ഓടി രക്ഷപ്പെട്ടു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് എളമക്കര പോലീസ് സ്ഥലത്തെത്തി മോഹനന്റെ പരാതിയില്‍ കേസെടുത്തു. തുടർന്ന് ഫായിസിനെ വിശദമായ ചോദ്യം ചെയ്തുനടത്തിയ തിരച്ചിലില്‍ രണ്ടാം പ്രതിയായ മുക്തർനെ ആലുവ റെയില്‍വേ സ്റ്റേഷൻ ഭാഗത്തുനിന്നും മൂന്നാം പ്രതിയായ സബിത്തിനെ പോഞ്ഞാശ്ശേരി ഭാഗത്തുനിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു.