'ലേബർ റൂമിൽ നിന്നും പരീക്ഷാ ഹാളിലേക്ക്’; പ്രസവം കഴിഞ്ഞയുടൻ പരീക്ഷയെഴുതാനെത്തി യുവതി
പരീക്ഷ എന്ന് കേട്ടാൽ ആരായാലും ഒന്ന് ഞെട്ടും. ഇത്തരം പരീക്ഷണങ്ങൾ ഇല്ലാതിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം വിദ്യാർത്ഥികളും. പരീക്ഷകൾ എഴുതാതിരിക്കാൻ ഓരോ മാർഗങ്ങൾ കണ്ടെത്തുന്നവർക്കിടയിൽ മാതൃകയാവുകയാണ് ബീഹാറിൽ നിന്നുള്ള ഒരു യുവതി. പ്രസവം കഴിഞ്ഞയുടൻ ബോർഡ് പരീക്ഷ എഴുതാനെത്തിയ 22 കാരിയുടെ കഥ ഇപ്പോൾ വൈറലാവുകയാണ്.
സ്ത്രീ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തിന്റെ സൂചകമായി സ്വന്തം വിവാഹ വൃത്തത്തിൽ സ്ത്രീകൾ പരീക്ഷയെഴുതുന്ന സംഭവങ്ങൾ പലയിടത്തും നാം കണ്ടിട്ടുണ്ട്. എന്നാൽ ഇവിടെ, ഒരു സ്ത്രീ പ്രസവിച്ച് മണിക്കൂറുകൾക്കുള്ളിൽ പത്താം ക്ലാസ് ബോർഡ് പരീക്ഷ എഴുതി, അവിശ്വസനീയമായ ആത്മവിശ്വാസം കൊണ്ട് എല്ലാവരേയും വിസ്മയിപ്പിച്ചിരിക്കുകയാണ്.
ബങ്ക ജില്ലയിൽ നിന്നുള്ള രുക്മിണി കുമാരി(22) എന്ന യുവതിയാണ് ലേബർ റൂമിൽ നിന്നും പരീക്ഷാ ഹാളിലേക്ക് എത്തിയത്. ചൊവ്വാഴ്ച രാത്രിയോടെ പ്രസവ വേദന അനുഭവപ്പെട്ട രുക്മിണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച പുലർച്ചെ ഒരു ആൺകുഞ്ഞിന് ജനം നൽകി. വേദനയിൽ പുളയുമ്പോഴും ബുധനാഴ്ച നടക്കാനിരുന്ന സയൻസ് പരീക്ഷയെ കുറിച്ചായിരുന്നു രുക്മിണിയുടെ ചിന്ത. തനിക്ക് പരീക്ഷയുണ്ടെന്നും പോകാൻ അനുവദിക്കണമെന്നും ഡോക്ടറോട് ആവശ്യപ്പെട്ടപ്പോൾ പ്രസവശേഷം ശരീരത്തിന് വിശ്രമം വേണമെന്നും അടുത്ത തവണ പരീക്ഷ എഴുതാമെന്നും എല്ലാവരും രുക്മിണിയെ ഉപദേശിച്ചു.
പ്രസവം കഴിഞ്ഞ് മൂന്ന് മണിക്കൂറിന് ശേഷം ഡോക്ടർമാരുടെയും കുടുംബാംഗങ്ങളുടെയും അനുമതിയോടെ ആംബുലൻസിൽ രുക്മിണി പരീക്ഷാകേന്ദ്രത്തിൽ എത്തി. “ചൊവ്വാഴ്ച കണക്ക് പരീക്ഷ എഴുതുമ്പോൾ മുതൽ തനിക്ക് അസ്വസ്ഥതകൾ ഉണ്ടായിരുന്നു. അടുത്ത ദിവസം ബുധനാഴ്ച നടക്കാനിരുന്ന സയൻസ് പേപ്പറിനെ കുറിച്ചായി അടുത്ത ടെൻഷൻ. പക്ഷേ, രാത്രി ഏറെ വൈകി എന്നെ ആശുപത്രിയിൽ എത്തിക്കേണ്ടി വന്നു, പിറ്റേന്ന് രാവിലെ 6 മണിക്ക് എന്റെ മകൻ ജനിച്ചു.”- രുക്മിണി പറഞ്ഞു.
രുക്മിണിയുടെ ഈ പ്രവൃത്തിയെ എല്ലാവരും അഭിനന്ദിക്കുകയാണ് ചെയ്യുന്നത്. പ്രസവശേഷം ശരീരത്തിന് വിശ്രമം നൽകിയില്ലെങ്കിൽ അത് ചിലപ്പോൾ ദോഷം ചെയ്യുമെന്ന് രുക്മിണിയെ ഞങ്ങൾ ഉപദേശിച്ചുവെന്ന് രുക്മിണിയെ ചികിത്സിച്ച ഡോ.പോളനാഥ് പറഞ്ഞു. പക്ഷേ അവൾ ശാഠ്യത്തോടെ പരീക്ഷയെഴുതി വിജയിക്കാൻ തീരുമാനിച്ചു. അതുകൊണ്ടാണ്ഞങ്ങൾ ആംബുലൻസ് ഏർപ്പാട് ചെയ്ത് അവളെ പരീക്ഷാമുറിയിലേക്ക് അയച്ചത്. അടിയന്തര സാഹചര്യമുണ്ടായാൽ മുൻകരുതലെന്ന നിലയിലാണ് ഞങ്ങൾ നഴ്സുമാരെ അവരുടെ കൂടെ അയച്ചത്.
“മകൻ നന്നായി പഠിച്ച് വളർന്ന് മാർക്ക് നേടണമെന്നാണ് എൻ്റെ ആഗ്രഹം. നാളെ അവന് മുന്നിൽ ഞാൻ ഒരു മാതൃകയായി വരണമെങ്കിൽ എന്റെ പഠനത്തിൽ ഞാനും ശ്രദ്ധിക്കണം.”- രുക്മിണി കൂട്ടിച്ചേർത്തു. സ്ത്രീ വിദ്യാഭ്യാസ രംഗത്ത് സർക്കാർ നടത്തുന്ന ഇടപെടലുകളുടെ ഫലമാണ് ഈ സംഭവം തെളിയിക്കുന്നതെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ പവൻകുമാർ പറഞ്ഞു. രുക്മിണി എല്ലാവർക്കും പ്രചോദനമായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിവാഹശേഷം പഠനം ഉപേക്ഷിക്കുന്ന സ്ത്രീകൾക്ക് ഒരു ഉത്തമ മാതൃകയായി മാറിയിരിക്കുകയാണ് രുക്മിണി.