വീടിന്റെ ടെറസിൽ കണ്ടെത്തിയ അജ്ഞാതനെ തിരിച്ചറിഞ്ഞു; ഒളിവിൽ കഴിഞ്ഞത് ഡോക്ടർ, ബന്ധുക്കളെത്തി ഏറ്റെടുത്തു
തൃശൂർ: വടക്കാഞ്ചേരിയിലെ വീടിന്റെ ടെറസ്സിൽ ഒളിച്ചു കഴിഞ്ഞിരുന്ന ‘അജ്ഞാതനെ’ തിരിച്ചറിഞ്ഞു. തൃശൂർ നായ്ക്കനാൽ സ്വദേശിയായ ഡോക്ടറാണെന്നാണ് കണ്ടെത്തിയത്. രണ്ട് ദിവസമായി ഇയാൾ വീടിന്റെ ടെറസിൽ ഒളിച്ചു കഴിയുകയായിരുന്നു. ഇയാൾ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി പൊലീസ് വ്യക്തമാക്കി. തിരുവല്ല സ്വദേശി പ്രശാന്ത് എന്നല്ലാതെ കൂടുതൽ കാര്യങ്ങൾ പറയാൻ ഇയാൾ സഹകരിക്കുന്നില്ല. ബന്ധുക്കളെത്തി യുവാവിനെ ഏറ്റെടുത്തു.
വടക്കാഞ്ചേരി ടൗണിൽ നിന്ന് അകത്തേക്ക് മാറിയുള്ള സ്ഥലമാണ് പടിഞ്ഞാറേ മുറി. സായ്ഹൗസിൽ വിജയ കൃഷ്ണന്റെ വീടിന്റെ ടെറസിലാണ് അപരിചിതനായ യുവാവിനെ കണ്ടെത്തിയത്. ശനിയാഴ്ച ഉച്ചയോടെ വീട്ടിലെ ജോലിക്കാരിയാണ് ആദ്യം പുറത്തു നിന്നൊരാളിന്റെ സാന്നിധ്യം കണ്ടെത്തിയത്. വീട്ടുകാർ ചുറ്റുവട്ടത്ത് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താത്തതിനെ തുടർന്ന് തെരച്ചിൽ ഉപേക്ഷിച്ചു.
ഇന്നലെ രാവിലെ അടുക്കളയിൽ നിന്നിരുന്ന പ്രസീദ ജനലിന് പുറത്ത് ആൾപ്പെരുമാറ്റം ശ്രദ്ധിച്ചു. ഇതോടെ ഭർത്താവുമായി പുറത്തിറങ്ങി തെരച്ചിൽ നടത്തുകയായിരുന്നു. ടെറസിന് മുകളിലെത്തിയപ്പോൾ ടെറസ് ഡോർ തുറന്നു കിടക്കുന്നത് കണ്ടു. പരിശോധിക്കുന്നതിനിടെ യുവാവിനെ കണ്ടെത്തുകയായിരുന്നു. ആദ്യമായാൾ ഓടി മാറാൻ ശ്രമിച്ചെങ്കിലും രണ്ടു പേരും ചേർന്ന് പിടികൂടുകയായിരുന്നു.
തുടർന്ന് നാട്ടുകാരുടെ സഹായത്താൽ പ്രതിയെ താഴെയെത്തിച്ചു. ടെറസിലെ ഓട് ഇളക്കിയിട്ടുണ്ടായിരുന്നു. വടക്കാഞ്ചേരി പൊലീസെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു. പ്രശാന്ത്, തിരുവല്ല എന്നു മാത്രമാണ് പ്രതി പറയുന്നത്. ലഹരിക്കടിമയാണോ എന്നറിയാൻ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കും. പ്രതിയുടെ ലക്ഷ്യമെന്താണെന്നറിയാൻ വിശദമായ പരിശോധന നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു.