എലിപ്പനി പടരുന്നു ; എലിയെ കൊന്നാല്‍ മൂന്ന് വര്‍ഷംവരെ തടവും പിഴയും
എലിപ്പനിയും അത് മൂലവുമുള്ള മരണവും സംസ്ഥാനത്ത് പെരുകുന്നു. എന്നാൽ എലിയെ തൊട്ടാല്‍ വിവരമറിയും. ഇവയെ സംരക്ഷിത വിഭാഗമായ ഷെഡ്യൂള്‍ രണ്ടിലാക്കി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയതിനാല്‍ എലിയെ കൊന്നാല്‍ തടവും പിഴയുമാണ് ശിക്ഷ. നിയമം ലംഘിച്ചാല്‍ മൂന്ന് വര്‍ഷംവരെ തടവും കാല്‍ലക്ഷം രൂപവരെ പിഴയുമാണ് ശിക്ഷ. അതിനാല്‍ തന്നെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ എലിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജാഗ്രതയും നിരീക്ഷണവും അത്യാവശ്യമാണ്.
പനി തുടങ്ങി ദിവസങ്ങള്‍ക്കകം രോഗനിര്‍ണയം നടത്തി ശരിയായ ചികിത്സ ലഭ്യമാക്കണം. പനി ഉള്‍പ്പെടെയുള്ള രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ സ്വയം ചികിത്സ ഒഴിവാക്കുകയും അടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരെ വിവരമറിയിച്ച് ചികിത്സ തേടുകയും വേണം. ഈ വര്‍ഷം എലിപ്പനി ബാധിച്ച് 60 പേര്‍ ഇതിനകം മരിച്ചു. 500 കേസുകള്‍ സ്ഥിരീകരിച്ചു. മിക്ക ജില്ലകളിലും എലിപ്പനിയുണ്ട്. സാധാരണ വൈറല്‍ പനി പോലെയല്ല എലിപ്പനി. എലി മൂത്രത്തിലൂടെ ഈ രോഗാണുക്കള്‍ മണ്ണിലും വെള്ളത്തിലും കലരുന്നു. ഇത്തരത്തില്‍ രോഗാണുക്കള്‍ അടങ്ങിയ മണ്ണിലോ വെള്ളത്തിലോ ചവിട്ടി നടക്കുമ്പോള്‍ ഈ രോഗാണുക്കള്‍ നമ്മുടെ ശരീരത്തിലെ മുറിവുകളിലൂടെയോ കണ്ണ്, വായ മുതലായവയിലെ ശ്ലേഷ്മസ്തരം വഴിയോ ശരീരത്തില്‍ പ്രവേശിക്കുന്നു.
ചൊറിച്ചില്‍ മൂലമോ മറ്റോ ചര്‍മത്തില്‍ ഉണ്ടാകുന്ന പൊട്ടലുകളിലൂടെയും രോഗം പകരാം. വലിയ മുറിവുകള്‍ വേണമെന്നില്ല. രോഗാണുക്കള്‍ കലര്‍ന്ന വെള്ളം കുടിക്കുന്നതും രോഗത്തിന് കാരണമാകും. സാധാരണയായി എലിപ്പനി പടര്‍ന്നുപിടിക്കുന്നത് പ്രളയ കാലം പോലെ ശുദ്ധജലം ലഭിക്കാത്ത സാഹചര്യത്തിലും മണ്ണും പരിസരവും മലിനമാവുകയും ചെയ്യുമ്പോഴാണ്. കേരളത്തില്‍ രോഗം മഴക്കാലത്താണ് കൂടുതലായി കാണപ്പെടുന്നത്. ഇതുമൂലം മരണം സംഭവിക്കുന്നതിന്‍റെ പ്രധാന കാരണം രോഗവ്യാപനത്തെപ്പറ്റിയും രോഗലക്ഷണങ്ങളെക്കുറിച്ചുമുള്ള അറിവില്ലായ്മയാണ്. ലെപ്റ്റോസ്പൈറ എന്ന ബാക്ടീരിയയാണ് രോഗമുണ്ടാക്കുന്നത്.
എലിയുടെ വൃക്കകളില്‍ വളര്‍ന്ന് പെരുകുന്ന ബാക്ടീരിയ ഇവയുടെ മൂത്രത്തിലൂടെ വിസര്‍ജിക്കുന്നു. ഒരു തുള്ളി എലിമൂത്രത്തില്‍ കോടിക്കണക്കിന് ബാക്ടീരിയകളുണ്ടാകും. ഇവ എലികളില്‍ രോഗം ഉണ്ടാക്കാറില്ല. എലി മനുഷ്യനെ കടിച്ചാലും എലിപ്പനി വരണമെന്നില്ല. എലിയെ കൂടാതെ നായ്ക്കള്‍, ആട്, പന്നി എന്നിവയും രോഗാണു വാഹകരാകാറുണ്ട്. രോഗാണുക്കളുള്ള എലിമൂത്രം മണ്ണിലും മഴ പെയ്ത് വെള്ളത്തിലും എത്തുന്നു. കൂടാതെ എലിമാളങ്ങളില്‍ വെള്ളം കയറുന്നതോടെ അവ കൂട്ടത്തോടെ പുറത്തേക്ക് വരുകയും വെള്ളം വ്യാപകമായി എലിമൂത്രംകൊണ്ടും വിസര്‍ജ്യം കൊണ്ടും നിറയുന്നു.
കെട്ടിക്കിടക്കുന്ന ജലത്തിലും ഈര്‍പ്പമുള്ള മണ്ണിലും രണ്ടു മൂന്ന് മാസമെങ്കിലും എലിപ്പനി ഭീഷണി നിലനില്‍ക്കും. രോഗാണുക്കള്‍ കലര്‍ന്ന മലിനജലത്തില്‍ ചവിട്ടുകയോ കളിക്കുകയോ ചെയ്യുമ്പോള്‍ രോഗാണു ശരീരത്തില്‍ പ്രവേശിക്കാം. പ്രത്യേകിച്ച് ശരീരത്തില്‍ മുറിവുകളോ പോറലോ വ്രണങ്ങളോ ഉണ്ടെങ്കില്‍ സാധ്യത കൂടും. ശരീരത്തില്‍ മുറിവുകള്‍ ഇല്ലെങ്കിലും ദീര്‍ഘനേരം മലിന ജലത്തില്‍ പണിയെടുക്കുന്നവരില്‍ ജലവുമായി സമ്പര്‍ക്കമുള്ള ത്വക്ക് മൃദുലമാകുകയും ആ ഭാഗത്തിലൂടെ രോഗാണു ശരീരത്തില്‍ പ്രവേശിക്കുകയും ചെയ്യും. രോഗാണു ശരീരത്തില്‍ പ്രവേശിച്ചാല്‍ 10 മുതല്‍ 14 വരെ ദിവസങ്ങള്‍ക്കകം രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടും. മറ്റു പകര്‍ച്ചപ്പനികളുടെ സമാന ലക്ഷണങ്ങളാണ് ആരംഭത്തില്‍ ഉണ്ടാകുന്നതെങ്കിലും ശ്രദ്ധിച്ചാല്‍ എലിപ്പനിയാണോ എന്ന് മനസ്സിലാക്കാം. ശക്തമായ പനി, തലവേദന, പേശിവേദന. പ്രത്യേകിച്ച് നടുവിനും കാലുകളിലെ പേശികള്‍ക്കും ഉണ്ടാകുന്ന വേദന, കാല്‍മുട്ടിന് താഴെയുള്ള പേശികളില്‍ കൈവിരല്‍കൊണ്ട് അമര്‍ത്തുമ്പോള്‍ വേദന, കണ്ണിന് ചുവപ്പ് നിറം, നീര്‍വീഴ്ച, കണ്ണിന്‍റെ കൃഷ്ണമണിക്ക് ചുറ്റും വെള്ള ഭാഗത്തുണ്ടാകുന്ന ചുവപ്പ് നിറം എന്നീ ലക്ഷണങ്ങളുണ്ടെങ്കില്‍ എത്രയും വേഗം ഡോക്ടറെ കാണുക. ആരംഭത്തില്‍തന്നെ രോഗനിര്‍ണയം നടത്തി ചികിത്സിക്കണം. ഇല്ലെങ്കില്‍ പിടിവിട്ടു പോകും.