എന്താണ് പക്വത ?
അറിവുകൾ മാറിമാറിവരും. പക്ഷേ വിവേകം മാറ്റമില്ലാതിരിക്കും. അത് കൈവിടരുത്. അറിവുകൾ വാരിക്കൂട്ടി വിജ്ഞാനചക്രവാളം വികസിപ്പിച്ചതുകൊണ്ടോ ജന്മസിദ്ധമായ ബുദ്ധിയുടെ മികവു കൊണ്ടോ മാത്രം വിജയിക്കണമെന്നില്ല.വേണ്ടപ്പോൾ വിവേകത്തോടെ പക്വത കാട്ടി പ്രവർത്തിക്കുകയും ചെയ്തെങ്കിലേ വലിയ ലക്ഷ്യങ്ങൾ നേടാനാവൂ.
‘പക്വത പ്രായമായവരുടെ ഗുണമാണ്. കുട്ടികളുടെ പെരുമാറ്റം അപക്വമായിരിക്കും’ ഈ പൊതുധാരണ തീർത്തും സ്വാഭാവികം. എന്തെന്നാൽ, പാകം വന്ന അവസ്ഥയാണ് പക്വത. തീക്ഷ്ണമായ ജീവിതാനുഭവങ്ങളിൽ നിന്നു ലഭിച്ച ഗുണപാഠങ്ങൾ വഴി കൈവന്ന വിവേകവും പ്രായോഗികബുദ്ധിയും പക്വതയിൽ അടങ്ങിയിരിക്കുന്നു.പക്ഷേ പ്രായമെത്രയായാലും പക്വത കൈവരാത്തവരുണ്ട്. കൗമാരത്തിൽപ്പോലും പക്വമായി പെരുമാറുന്നവരുമുണ്ട്. ജീവിതത്തിൽ സ്വീകാര്യത കിട്ടണമെങ്കിൽ നമ്മുടെ രീതികൾക്കു പക്വതയുണ്ടാവണം.ഇരുപതു വയസ്സുകാരൻ അറുപതുകാരനെപ്പോലെ പെരുമാറണമെന്നു ശഠിക്കുന്നത് ന്യായമല്ല. അങ്ങനെ ചെയ്യുന്നത് അയാളുടെ സ്വാഭാവികരീതികളെയെന്നല്ല, സ്വാതന്ത്ര്യത്തെപ്പോലും ഹനിച്ചേക്കാം. എങ്കിലും ബോധപൂർവം തനതായി ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങളിലൂടെ ആകർഷകമായ പക്വത കൈവരിക്കാൻ പലർക്കും കഴിഞ്ഞെന്നിരിക്കും.
ഇതൊന്നുമറിയാതെ പക്വതയോടെ പെരുമാറുന്ന പതിനേഴുകാരെയും, എൺപതിലെത്തിയിട്ടും ബാലിശമായ അപക്വരീതികൾ തുടരുന്നവരെയും നാം കാണാറുണ്ടല്ലോ. ‘പ്രായത്തിനു ചേർന്ന പക്വത’ എന്ന് സമൂഹം കൽപിച്ചു നൽകുന്ന മാനദണ്ഡം സ്വീകരിക്കാത്തവർ വിവേകശൂന്യർ പഴി കേൾക്കേണ്ടി വരും.
18 വയസ്സ് പൂർത്തിയാകുമ്പോൾ കുട്ടികൾക്ക് വല്ലാത്ത സന്തോഷം ആണ്. പക്വത ആയി എന്ന് അവർ സ്വയം തീരുമാനിക്കുന്നു .തങ്ങൾ സ്വാതന്ത്രരാകുന്നു എന്ന് അവർ അഭിമാനിക്കുന്നു.എന്നാൽ മാതാപിതാക്കൾക്ക് മക്കൾ ആ പ്രായത്തിലെത്തുമ്പോൾ ആധിയാണ്.
അവരുടെ നിയന്ത്രണം തങ്ങളുടെ കയ്യിൽ നിന്ന് നഷ്ടപെടുന്നത് അവർ ഭയത്തോടെ മനസിലാക്കുന്നു.പെൺകുട്ടികൾ പ്രണയബാധിതർ ആണെങ്കിൽ പതിനെട്ടു വയസ്സ് തികയുന്നത്തോടെ കാമുകനോടൊപ്പം ജീവിക്കുവാൻ ധൈര്യം കാണിക്കുന്നു.
ആൺകുട്ടികൾ വാഹനം ഓടിപ്പിക്കുവാൻ ഉള്ള ലൈസൻസ് നേടുവാൻ ഉള്ള പ്രായം തികഞ്ഞു എന്നു മനസ്സിലാക്കി അതിനു വേണ്ടി പരിശ്രമിക്കുന്നു.
മാതാപിതാക്കൾ ഏറ്റവും ജാഗ്രത പുലർത്തേണ്ട ഒരു സമയം ആണ് ഇത്.
വിവാഹം കഴിക്കാൻ ഉള്ള പ്രായമോ ശാരീരിക യോഗ്യതയോ നേടിയത് കൊണ്ടു മാത്രം നിങ്ങൾ വിവാഹം കഴിക്കുവാൻ പ്രാപ്തരായിട്ടില്ലെന്നു അവരെ പറഞ്ഞു ബോധ്യപ്പെടുത്തണം..
വിവാഹമല്ല നിങ്ങളുടെ ജീവിതത്തിലെ പ്രധാന ലക്ഷ്യം എന്ന് അവരെ പറഞ്ഞു മനസ്സിലാക്കണം.
പ്രണയം ഉണ്ടെങ്കിൽ പോലും വിവാഹത്തിന് തിടുക്കം കാണിക്കാതെ സ്വന്തമായ വരുമാന മാർഗം കണ്ടെത്തിയതിനു ശേഷം മാത്രം വിവാഹത്തെ കുറിച്ച് ചിന്തിക്കാം എന്നു പറഞ്ഞു മനസ്സിലാക്കണം.
പതിനെട്ടു വയസ്സ് തികഞ്ഞത് കൊണ്ടു മാത്രം അവർ സ്വയം കാര്യങ്ങൾ തീരുമാനിക്കാൻ പ്രാപ്തരായി എന്നു മാതാപിതാക്കൾ ചിന്തിക്കരുത്?
ജീവിതത്തെ കുറിച്ച് അവർ കൂടുതൽ ചിന്തിക്കണമെങ്കിൽ ഇരുപത്തിയൊന്നു വയസ്സെങ്കിലും ആകണം.
16-20 വയസ്സ് എന്നത് ഒരു പെൺകുട്ടി പെട്ടെന്ന് പ്രലോഭിതയാകുന്ന പ്രായമാണ്.ആ സമയം ആണ് അവരെ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട സമയം.അവളെ പ്രണയച്ചതിയിൽ വീഴ്ത്തുന്ന പുരുഷൻ അവൾക്കു ധൈര്യം കൊടുക്കും.18 വയസ്സ് തികഞ്ഞാൽ നിനക്ക് വിവാഹം കഴിക്കാൻ ഉള്ള അംഗീകാരം നിയമം അനുവദിച്ചു തന്നിരിക്കുന്നു.ഇനി നിനക്ക് വീട്ടുകാരെ ഉപേക്ഷിച്ചു ധൈര്യമായി ഇറങ്ങി പോരാം എന്ന്.പ്രണയം തലക്ക് പിടിക്കുമ്പോൾ പെൺകുട്ടികൾ അത് ശരിയെന്നു വിശ്വസിച്ചു അവന്റെ കൂടെ എല്ലാം ഉപേക്ഷിച്ചു ഇറങ്ങി പോകാൻ ധൈര്യം ലഭിക്കുന്നു.അത് തീയിൽ ആകർഷിതരായ ഈയാം പാറ്റകളുടെ അവസ്ഥ ആണ്.പക്ഷേ ജീവിത സത്യങ്ങളെ അഭിമുഖീകരിക്കുമ്പോൾ ആണ് തങ്ങൾക്ക് അബദ്ധം സംഭവിച്ചു എന്നു അവർ മനസ്സിലാക്കുന്നത്.പക്ഷേ പിന്നീട് ഒരു തിരിച്ചു പോക്ക് അവർക്ക് സാധ്യമല്ലാതെ വരുന്നു.അവരുടെ ജീവിതം ഹോമിക്കപെടുന്നു.
അതുപോലെ ആണ് ആൺകുട്ടികളും.ഇന്ന് ഏറ്റവും കൂടുതൽ അപകടമരണം സംഭവിക്കുന്നത് 18-21 വയസ്സുള്ള ആൺകുട്ടികൾക്ക് ആണ്.അതിനു പ്രധാന കാരണം 18വയസ്സ് തികയുമ്പോളേക്കും എല്ലാവരും തിടുക്കത്തിൽ ലൈസൻസ് കരസ്ഥമാക്കുന്നു.
അതിനു പിന്നാലെ പുതിയ വണ്ടി വാങ്ങി കൊടുക്കുവാൻ വീട്ടുകാരെ നിർബന്ധിക്കുന്നു.നിർബന്ധം സഹിക്കാൻ കഴിയാതെ വരുമ്പോൾ മാതാപിതാക്കൾ അതിനു വഴങ്ങേണ്ടി വരുന്നു. അപകടബോധം തിരിച്ചറിയേണ്ട പ്രായം അറിയുന്നതിന് മുമ്പേ വണ്ടി കരസ്ഥമാക്കിയ അവൻ അത് എത്ര വേഗതയിൽ ഓടിപ്പിക്കാമെന്നാണ് ചിന്തിക്കുന്നത്. അതിലൂടെ അവൻ സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും എടുക്കാൻ കാരണക്കാരൻ ആകുന്നു.
ഇന്നു കുട്ടികൾ എല്ലാ കാര്യത്തിലും മുമ്പേ ആണ്.പക്ഷേ തിരിച്ചറിവിന്റെ കാര്യത്തിൽ ഇപ്പോഴും വളരെ പുറകിൽ ആണ്.അവർക്ക് ഉപദേശങ്ങളോട് വെറുപ്പ് ആണ്. അവർ അനുഭവങ്ങളിലൂടെ മാത്രമേ പാഠങ്ങൾ പഠിക്കുകയുള്ളൂ.അപ്പോളേക്കും അവരുടെ ജീവനും ജീവിതവും നഷ്ടമാകുന്നു. അതുകൊണ്ട് ഓർക്കുക ലോകമെത്ര വളർന്നാലും കാലമെത്ര കഴിഞ്ഞാലും നമ്മുടെ കുഞ്ഞുങ്ങളുടെ സുരക്ഷ നമ്മുടെ കരങ്ങളിലാണ്.അവരെ കരുതലോടെ വളർത്തേണ്ടത് നമ്മുടെ ഉത്തരവാദിത്തം ആണ്.
ഇഷ്ടപ്പെടുന്നതു ചെയ്യുന്നതല്ല, ചെയ്യേണ്ടതു ചെയ്യുന്നതാണു പക്വത. ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒളിച്ചോടാതിരിക്കുക. ദീർഘകാലനേട്ടങ്ങൾക്കായി താൽക്കാലിക അസൗകര്യങ്ങൾ സഹിക്കാൻ ക്ഷമ കാട്ടുക. അന്യരുടെ ദൗർബല്യങ്ങളോട് അസഹിഷ്ണുത കാട്ടാതിരിക്കുക. വിമർശനങ്ങളെ പുഞ്ചിരിയോടെ നേരിടുകയും കഴമ്പുണ്ടെങ്കിൽ സ്വയം തിരുത്തുകയും ചെയ്യുക.
സ്വയംവിമർശനം ദൗർബല്യമല്ല, ഉന്നതമായ പക്വതയാണെന്ന് മാർട്ടിൻ ലൂഥർ കിങ് ജൂനിയർ. വേണ്ടപ്പോൾ തന്നെയോർത്തു ചിരിക്കാനും കഴിയണം. നർമ്മത്തിന്റെ അടിത്തറ ഈ കഴിവാണ്. പക്വമതികൾക്ക് തനിമ മറച്ചുവച്ച് മറ്റാരെങ്കിലുമാണെന്നു നടിക്കേണ്ടിവരില്ല. എന്റെ ദൗർബല്യങ്ങൾ ഞാൻ തിരിച്ചറിഞ്ഞ് പരിഹരിക്കുകയാണ്, അവ മറച്ചുവച്ച് അവയില്ലെന്നു നടിക്കുകയല്ല വേണ്ടത്. എന്റെ പരിമിതികൾ ഞാൻ തിരിച്ചറിഞ്ഞില്ലെങ്കിലും അവ അന്യർ തിരിച്ചറിയുമെന്നോർക്കാം. സ്വാഭിമാനം പണയപ്പെടുത്താതെ നമ്മുടെ പോരായ്മകൾ പറയാനുള്ള ആത്മവിശ്വാസം വേണം.
പണം കൈയിൽ വച്ച് ചെലവാക്കാതിരിക്കാൻ കഴിയണം. ആവശ്യത്തിനു പണം ചെലവാക്കുകയും വേണം. മേൽനോട്ടമില്ലാതെ കഠിനാധ്വാനം ചെയ്യാൻ സാധിക്കണം.
അറിവുകൾ മാറിമാറിവരും. പക്ഷേ വിവേകം മാറ്റമില്ലാതിരിക്കും. അത് കൈവിടരുത്. അറിവുകൾ വാരിക്കൂട്ടി വിജ്ഞാനചക്രവാളം വികസിപ്പിച്ചതുകൊണ്ടോ ജന്മസിദ്ധമായ ബുദ്ധിയുടെ മികവു പ്രയോഗിച്ചതുകൊണ്ടോ മാത്രം വിജയിക്കണമെന്നില്ല. വേണ്ടപ്പോൾ വിവേകത്തോടെ പക്വത കാട്ടി പ്രവർത്തിക്കുകയും ചെയ്തെങ്കിലേ വലിയ ലക്ഷ്യങ്ങൾ നേടാനാവൂ..