മലപ്പുറത്ത് മലമ്പനി, 4 പേർക്ക് സ്ഥിരീകരിച്ചു, 3 സ്ത്രീകൾ, ഒരാൾ അതിഥി തൊഴിലാളി, ജാഗ്രതാ നിർദ്ദേശം
മലപ്പുറം: മലപ്പുറത്ത് 4 പേർക്ക് മലമ്പനി സ്ഥിരീകരിച്ചു. നിലമ്പൂരിൽ ഒരാൾക്കും പൊന്നാനിയിൽ 3 പേർക്കുമാണ് മലമ്പനി സ്ഥിരീകരിച്ചത്. പൊന്നാനിയിൽ 1200 പേരുടെ രക്തസാമ്പിളുകൾ പരിശോധിച്ചതിൽ നിന്നാണ് മൂന്ന് പേർക്ക് രോഗം സ്ഥിരീകരിച്ചത്. മൂന്ന് സ്ത്രീകൾക്കാണ് ഇവിടെ രോഗം ബാധിച്ചത്. നിലമ്പൂരിൽ അതിഥി തൊഴിലാളിക്കാണ് രോഗബാധ.
ഒഡീഷയില്‍ നിന്നുള്ള തൊഴിലാളിയാണ് ഇയാള്‍. നിലമ്പൂര്‍ ജില്ല ആശുപത്രിയില്‍ നിന്ന് ചികിത്സ തേടിയ തൊഴിലാളി താമസ സ്ഥലത്തേക്ക് മടങ്ങി. നിലമ്പൂരില്‍ സ്ത്രീകള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്
നഗരസഭയുടേയും ആരോഗ്യ വകുപ്പിന്റേയും നേതൃത്വത്തില്‍ പ്രദേശത്ത് ഊര്‍ജ്ജിത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍, വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ്, ആശാപ്രവര്‍ത്തകര്‍ തുടങ്ങിയവരെ പ്രത്യേക സംഘങ്ങളാക്കി തിരിച്ചാണ് പ്രതിരോധ പ്രവര്‍ത്തനം. കൂടുതല്‍ രോഗബാധിതരുണ്ടോ എന്നറിയാന്‍ ഗൃഹസന്ദര്‍ശന സര്‍വേയും നടത്തുന്നുണ്ട്.
രാത്രികാലങ്ങളില്‍ കൊതുകു വല, കൊതുക് നശീകരണ സാമഗ്രകള്‍ പോലുള്ളവ ഉപയോഗിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒരു മാസത്തിനുള്ളില്‍ പനി ബാധിച്ചവര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ രക്ത പരിശോധ നടത്തണമെന്നും ആരോഗ്യ വകുപ്പ് നടത്തുന്ന ഗൃഹസന്ദര്‍ശ രക്ത പരിശോധനയില്‍ പങ്കാളിയാകണമെന്നും ഡി.എം.ഒ അറിയിച്ചു.
മലേറിയ?
ഏകകോശ ജീവിയായ പാരസൈറ്റ് അഥവ പരാദങ്ങള്‍ പരത്തുന്ന രോഗമാണ് മലേറിയ എന്നു വിളിക്കുന്ന മലമ്പനി. അനോഫിലിസ് ഇനത്തിൽപെട്ട പെണ്‍കൊതുകിലൂടെയാണ് പ്ലാസ്മോഡിയം എന്ന ഏകകോശജീവി മനുഷ്യരക്തത്തില്‍ എത്തിച്ചേരുന്നത്. പ്ലാസ്മോഡിയം ശരീരത്തില്‍ പ്രവേശിച്ചാല്‍ 48 മുതല്‍ 72 മണിക്കൂറുകള്‍ക്കുള്ളില്‍ സാധാരണഗതിയില്‍ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നു.
രക്തത്തിലൂടെ പരാദങ്ങള്‍ കരളിന്റെ കോശങ്ങളില്‍ പ്രവേശിച്ച് പെരുകുന്നു. തുടര്‍ന്ന് കരളിന്റെ കോശങ്ങള്‍ നശിക്കുമ്പോള്‍ അത് പരാദങ്ങളെ പുറത്തുവിടുന്നു. അടുത്തഘട്ടത്തില്‍ ഇവ ശരീരത്തിലെ ചുവപ്പു രക്താണുക്കളെ ആക്രമിച്ച് അവിടെയും പെരുകുന്നു. ഇങ്ങനെ പെരുകുന്ന പരാദങ്ങള്‍ ചുവന്ന രക്താണുക്കളെ നശിപ്പിക്കുന്നതോടെ ശരീരത്തില്‍ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങുന്നു.
എന്തെല്ലാമാണ് ലക്ഷണങ്ങൾ?
കടുത്ത പനി, വിറയല്‍, തുടര്‍ച്ചയായ വിയര്‍പ്പ്, വിട്ടുമാറാത്ത തലവേദന, ശരീരവേദന, ഓക്കാനം, ഛർദി, തൊലിപ്പുറത്തും മൂത്രത്തിലും കാണുന്ന നിറംമാറ്റം
ചികിത്സ?
മലമ്പനി ചികിത്സിക്കാതിരുന്നാല്‍ ഗുരുതര വിളര്‍ച്ചക്ക് കാരണമാകും. അത് പിന്നീട് ജീവനുതന്നെ ഭീഷണിയായേക്കാം. അതുകൊണ്ട് രോഗലക്ഷണങ്ങള്‍ വഷളാകുന്നതിനു മുമ്പ്, എത്രയും പെട്ടെന്ന് ചികിത്സ സ്വീകരിക്കണം. പനി ബാധിച്ചവരുടെ രക്തപരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിക്കുന്നത്.
രോഗത്തെക്കുറിച്ച് സംശയം തോന്നിയാല്‍ ക്ലോറോക്വിന് എന്ന ഗുളികയാണ് പ്രാഥമിക ചികിത്സയുടെ ഭാഗമായി നല്‍കുന്നത്. രക്ത പരിശോധനയിലൂടെ മലേറിയ ആണെന്ന് ഉറപ്പായാല്‍ രോഗിക്ക് തുടര്‍ന്ന് സമ്പൂര്‍ണ ചികിത്സ നല്കുന്നു. നിലവില്‍ മലമ്പനിക്കെതിരെ ഫലപ്രദമായ മരുന്നുകള്‍ വിപണിയിലുണ്ട്.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍:
രോഗബാധയുണ്ടാവുന്ന പ്രദേശങ്ങളിലാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സാധാരണയായി നടത്തുന്നത്. കൊതുക് നശീകരണമാണ് പ്രധാന പ്രവര്‍ത്തനം. കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഓടകളിലും കീടനാശിനി പ്രയോഗം, കുറ്റിക്കാടുകളില്‍ ഫോഗിങ് (പുകപ്രയോഗം), കിണറുകളില്‍ ഗപ്പി എന്ന മത്സ്യത്തെ വളര്‍ത്തുക എന്നിവയാണ് ജനവാസമുള്ള പരിസരങ്ങളില്‍ നടക്കുന്ന പ്രതിരോധപ്രവര്‍ത്തനങ്ങള്‍. വീടിനകം ശുചിയായി സൂക്ഷിക്കുക, ജനവാതിലുകളിലും വാതിലുകളിലും വീടിനകത്തേക്ക് കൊതുകുകള്‍ പ്രവേശിക്കാതിരിക്കാന്‍ നെറ്റ് പിടിപ്പിക്കുക. കൊതുകുവല ഉപയോഗിക്കുക എന്നിവയാണ് വ്യക്തികള്‍ പാലിക്കേണ്ട പ്രതിരോധ മാര്‍ഗങ്ങള്‍.
പനിയോടൊപ്പം ശക്തമായ കുളിരും തലവേദനയും പേശി വേദനയുമാണ് മലമ്പനിയുടെ പ്രാരംഭ ലക്ഷണങ്ങള്‍. വിറയലോടുകൂടി ആരംഭിച്ച് ശക്തമായ പനിയും കുളിരും ദിവസേനയോ ഒന്നിടവിട്ടുള്ള ദിവസങ്ങളിലോ മൂന്ന് ദിവസം കൂടുമ്പോഴോ ആവര്‍ത്തിക്കുക, മനംപുരട്ടല്‍, ഛര്‍ദ്ദി, ചുമ, ത്വക്കിലും കണ്ണിലും മഞ്ഞ നിറം എന്നിവയും ഉണ്ടാകാറുണ്ട്. പനി, ശക്തമായ തലവേദന എന്നീ ലക്ഷണങ്ങള്‍ മാത്രമായും മലമ്പനി കാണാറുണ്ട്.
കൊതുക് കടിയേല്‍ക്കാതെ സ്വയം സംരക്ഷണമൊരുക്കിയാല്‍ മലമ്പനിയില്‍ നിന്നും രക്ഷനേടാവുന്നതാണ്. ഇടവിട്ട് മഴയുള്ളതിനാല്‍ മലമ്പനിയുള്‍പ്പെടെയുള്ള കൊതുകുജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം. കൊതുകിന്റെ ഉറവിട നശീകരണത്തിന് പ്രാധാന്യം നല്‍കണം. വെള്ളം കെട്ടി നില്‍ക്കുന്ന സാഹചര്യം ഒഴിവാക്കണം. വീടുകളും ഓഫീസുകളും സ്ഥാപനങ്ങളും അവയുടെ പരിസരങ്ങളും പൊതു സ്ഥലങ്ങളും വൃത്തിയായി സൂക്ഷിക്കണം. കൊതുക് കടിയേല്‍ക്കാതിരിക്കാന്‍ ശരീരം മൂടുന്ന വസ്ത്രം ധരിക്കുക, കൊതുകുവല, ലേപനങ്ങള്‍ എന്നിവ ഉപയോഗിക്കുക. പനിയുള്ളവര്‍ കൊതുക് കടിയേല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.