ഒരു കനേഡിയൻ യുവാവ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്കെതിരെ കേസ് നൽകിയിരിക്കുകയാണ്. ഇത്തരം ആപ്പുകൾ അദ്ദേഹത്തിന് ആസക്തി വളർത്തുന്നുണ്ടെന്നാണ് പരാതിയിൽ പറയുന്നത്.
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്കെതിരെ കേസ് നല്‍കി കനേഡിയൻ യുവാവ്. ഇത്തരം പ്ലാറ്റ്ഫോമുകളുടെ ഡിസൈനുകള്‍ അവയോട് ആസക്തി വളർത്തുന്നുവെന്നും അത് ഉപയോക്താക്കളുടെ മാനസികാരോഗ്യത്തെയും ക്രിയേറ്റിവിറ്റിയെയും ബാധിക്കുന്നുവെന്നും പറഞ്ഞാണ് നിയമപോരാട്ടം ആരംഭിച്ചിരിക്കുന്നത്.
ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, യുട്യൂബ് തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്കെതിരെ മോണ്‍ട്രിയയില്‍ നിന്നുള്ള 24 കാരനാണ് പരാതി നല്‍കിയത്.
2015 മുതല്‍ ടിക്ടോക്, യൂട്യൂബ്, റെഡിറ്റ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ ആപ്പുകള്‍ ഉപയോഗിക്കുന്നു. ഇവ ഉപയോഗിക്കാൻ തുടങ്ങിയതിന് പിന്നാലെ തന്റെ കഴിവുകളുടെ പുരോഗതിയെയും പ്രവർത്തനങ്ങളെയും കാര്യമായി ബാധിച്ചു. ഒപ്പം തന്റെ ശാരീരിക-മാനസികാരോഗ്യത്തെയും കാര്യമായി ബാധിച്ചു. ആപ്പുകളോടുള്ള ആസക്തിയാണ് ഇതിന് കാരണം. മനുഷ്യരില്‍ ഡോപാമൈൻ അളവ് വർദ്ധിപ്പിക്കുന്നതിനൊപ്പം ആളുകളെ മണിക്കൂറുകളോളം ആപ്പുകളില്‍ ഇടപെഴകാൻ പ്രേരിപ്പിക്കുന്ന രീതിയിലാണ് ഇവ ഡിസൈൻ ചെയ്തിരിക്കുന്നത് എന്ന് യുവാവ് ആരോപിച്ചു.
യുവാവിന്റെ നിയമ നടപടിക്ക് നേതൃത്വം നല്‍കുന്ന നിയമസ്ഥാപനമായ ലാംബെർട്ട് അവോക്കാറ്റ്സിന്റെ വക്താവായ ഫിലിപ്പ് ബ്രാള്‍ട്ട് പറയുന്നതിങ്ങനെയാണ്: 'സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ ഡിസൈൻ ആളുകളെ ആപ്പുകളില്‍ കൂടുതല്‍ നേരം ഇടപെഴകാൻ പ്രേരിപ്പിക്കുന്ന രീതിയിലാണുള്ളത്. 2024 ല്‍ മനുഷ്യർ സോഷ്യല്‍ മീഡിയയില്‍ ചെലവഴിക്കുന്ന സമയം കണക്ക് കൂട്ടിയാല്‍ അത് 500 ദശലക്ഷം വർഷങ്ങള്‍ ദൈർഘ്യമുള്ളതായിരിക്കുമെന്നാണ് വിലയിരുത്തലുകള്‍. ഇത് വലിയൊരു ശതമാനം ആളുകളെ ദൂരവ്യാപകമായി ബാധിക്കും. സോഷ്യല്‍ മീഡിയ കമ്ബനികള്‍ അവരുടെ ഉപഭോക്താക്കളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും മുൻഗണന നല്‍കേണ്ടത് അനിവാര്യമാണെന്ന് ഇത് ചൂണ്ടിക്കാട്ടുന്നു എന്നും അദ്ദേഹം പറഞ്ഞു.
സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനുകളുടെ നിലവിലെ രൂപകല്‍പ്പന ഉപഭോക്താക്കളുടെ മാനസിക പരാധീനതകളെ ചൂഷണം ചെയ്യുകയാണെന്നാണ് ലാംബെർട്ട് അവോക്കാറ്റ്സിന്റെ വാദം. ഇത് അവരുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്നുണ്ട്. ഇതിനെതിരെ നഷ്ടപരിഹാരവും നടപടിയും ആവശ്യപ്പെട്ടാണ് കേസ് നല്‍കിയിരിക്കുന്നത്. സോഷ്യല്‍ മീഡിയ കമ്ബനികള്‍ക്കെതിരെ നിരവധി കേസുകള്‍ കാനഡയില്‍ നടക്കുന്നുണ്ട്. അതിന്റെ തുടർച്ചയാണ് ഈ കേസും. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വിദ്യാഭ്യാസ അന്തരീക്ഷത്തെ തടസ്സപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ഒന്റാറിയോയിലെ നാല് സ്കൂളുകള്‍ ടിക്ടോക്, മെറ്റ, സ്നാപ് ചാറ്റ് എന്നിവക്കെതിരെ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.