ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മോട്ടിവേഷൻ ചിന്തകൾ :ജീവിതത്തിൽ ഒന്നിനും ഒരു അർത്ഥം ഇല്ലെന്ന് മനസ്സിലാക്കുമ്പോൾ


ജീവിതത്തിൽ എല്ലാവരും ഒന്നിനും നേരമില്ലാതെ ഓടുകയാണ്...അവസാനം ഇത് വരെ കിട്ടിയ നേട്ടങ്ങൾ ഒന്നും അവസാനം വ്യാർഥമാണെന്ന് മനസ്സിലാക്കും വരെ.


ഒരു കഥ പറയാം , ഒരു വൃദ്ധനും അയാളുടെ വളർത്തു നായയും എന്നും പ്രഭാത സവാരിക്കിറങ്ങും. സവാരിക്കിടയിൽ ഒരിടത്തു റോഡരികിൽ മരങ്ങൾ വരിവരിയായി നിൽക്കുന്നിടത്തുള്ള സിമന്റ്‌ ബെഞ്ചുകളിൽ ഒന്നിൽ വൃദ്ധൻ ഇരിക്കും. ഇങ്ങനെ ഇരിക്കുന്നതിനിടയിൽ ഇദ്ദേഹത്തിന്റെ വളർത്തുനായ റോഡിൽക്കൂടി പോകുന്ന വാഹനങ്ങൾക്ക് പിന്നാലെ കുരച്ചുകൊണ്ട് ഓടുക പതിവായിരുന്നു.


വാഹനങ്ങൾ നിർത്താതെ ഓടിപ്പോയാൽ കുറേ ദൂരം അവയുടെ പിറകേ ഓടിയതിനു ശേഷം നായ കിതച്ചുകൊണ്ട് ഓടിവന്നു യജമാനന്റെ കാൽച്ചുവട്ടിൽ കിടക്കും.
ഇതിങ്ങനെ കുറേദിവസം ആവർത്തിക്കുന്നത് കൗതുകത്തോടെ കണ്ടിരുന്ന ഒരു വഴിയാത്രക്കാരൻ വൃദ്ധനോട് അൽപ്പമൊരു പരിഹാസത്തോടെ ചോദിച്ചു:


"നിങ്ങളുടെ നായ എപ്പോഴെങ്കിലും ഒരു വാഹനത്തെ പിന്തുടർന്ന് പിടിച്ചുനിർത്തുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ?'
അപ്പോൾ വൃദ്ധൻ ചിരിച്ചുകൊണ്ട് പറഞ്ഞു:
"എന്നെ ചിന്തിപ്പിക്കുന്നത് അതല്ല.... എന്നെങ്കിലും ഒരിക്കൽ ഇവൻ ഒരു വാഹനത്തെ പിന്തുടർന്ന് പിടിച്ചുനിർത്തിക്കഴിഞ്ഞാൽ, പിന്നെ ഇവൻ എന്ത് ചെയ്യും എന്നാണ്."
നമ്മളിൽ പലരും ഈ വൃദ്ധന്റെ വളർത്തുനായയെപ്പോലെയാണ്. അർത്ഥമില്ലാത്ത കാര്യങ്ങൾക്ക് വേണ്ടിയാണ് നാം കഠിനമായി പ്രയത്നിക്കുന്നതും നെട്ടോട്ടമൊടുന്നതും. വളരെ പ്രയത്നിച്ചശേഷം കാര്യങ്ങൾ നേടിക്കഴിഞ്ഞാൽ ഇത്തരക്കാരെ അലട്ടുന്ന പ്രശ്നം "ഇനിയെന്ത്?" എന്നുള്ളതായിരിക്കും.


തന്റെ എല്ലാ കഴിവും ഉപയോഗിച്ച് പലതും സ്വന്തമാക്കാൻ പലരും നെട്ടോട്ടമോടുന്നു. ഒടുവിൽ പരാജയപ്പെട്ട് തളർന്നു വീഴുന്നു. ചുരുക്കം ചിലർ ആഗ്രഹിച്ചത് വളരെ പണിപ്പെട്ട് സ്വന്തമാക്കുന്നു. സ്വന്തമായിക്കഴിഞ്ഞാൽ അതിനോടുള്ള ഭ്രമവും സന്തോഷവും കുറഞ്ഞു വരുന്നു. നേടിയതിലൊന്നും ഒരർത്ഥവുമില്ല എന്ന് തിരിച്ചറിയുന്നു. "ഇനിയെന്ത്?"എന്ന ചോദ്യം അവരെ അലട്ടിക്കൊണ്ടേയിരിക്കുന്നു.


ആരേം തിരക്കാന്‍ കഴിഞ്ഞില്ലെനിക്കെന്നും
ആകെ തിരക്കാണെന്‍ കൂട്ടുകാരാ..
അമ്മയെ പോലും കാണാന്‍ കഴിയാതെ
ഓട്ടത്തിലാണെന്റെ കൂട്ടുകാരാ..
ഉമ്മറത്തൊന്നു ചാഞ്ഞിരുന്നോരോന്നു
മോർക്കാനും നേരമില്ല കൂട്ടുകാരാ..
അന്തിയില്‍ ചന്തതന്നോരത്ത് ഒത്തു നാം
കൂടിയ നാളുകള്‍ എവിടെയെന്‍ കൂട്ടുകാരാ..


നല്ല പാതിയുടെ പാതി പരാതിയും
കേള്‍ക്കുവാന്‍ നേരമില്ല കൂട്ടുകാരാ..
മക്കളെ ചാരത്തണച്ചവരോതും
കൊഞ്ചലും കേള്‍ക്കുകില്ല കൂട്ടുകാരാ..
ഗാന്ധിയേം വേദത്തേം നാടിനേം അറിയുവാന്‍
വായന മറന്നു പോയ്‌ കൂട്ടുകാരാ..
ബന്ധവും സ്വന്തവും സൌഹൃദോം നെഞ്ചോട്‌
ചേര്‍ക്കുവാന്‍ തരമില്ല കൂട്ടുകാരാ..
മീറ്റിംഗില്‍, ജാഡയില്‍, വ്യര്‍ത്ഥമാം വേഷത്തില്‍
നേരം തികയില്ല കൂട്ടുകാരാ..
നെഞ്ചു പിളര്‍ന്നു നീ എഴുതും വരികളും
വായിക്കാന്‍ നേരമില്ലെന്‍ കൂട്ടുകാരാ.


ഒരു കുട്ടി ശൈശവ പ്രായം വിടുമ്പോഴേക്ക്‌ മാതാപിതാക്കള്‍ അവനെ വിദ്യാഭ്യാസത്തിന്‌ തള്ളിവിടുന്നു. ‘പഠിപ്പ്‌’ എന്ന ആശയം മാതാപിതാക്കളില്‍ നിന്നും കുഞ്ഞില്‍ നിന്നും വരുന്നു. എന്തിനുവേണ്ടി പഠിക്കണം എന്ന്‌ അവന്‌ അറിയില്ല. പക്ഷേ, മാതാപിതാക്കളും അദ്ധ്യാപകരും മറ്റും അവനെ ധരിപ്പിച്ചിരിക്കുന്നത്‌, പഠിച്ച്‌ ജോലി നേടി പണം സമ്പാദിക്കണം എന്നാണ്‌. കുഞ്ഞ്‌ പഠിക്കുന്നു, എന്തിന്‌ വേണ്ടി? ജോലി നേടി പണം സമ്പാദിക്കാന്‍. ഇതവന്റെ മനസ്സില്‍ പതിഞ്ഞു. പഠിപ്പും, ജോലിയും, പണവുമായി അവന്റെ ജീവിത ആദര്‍ശങ്ങള്‍. അങ്ങനെ പഠിപ്പ്‌ കഴിഞ്ഞു ജോലിയും കിട്ടി. ഇനിയെന്ത്‌? ഉടനെ സമൂഹം പറയുന്നു, കല്യാണം കഴിക്ക്‌.അതിലാണ്‌ കാര്യം. അതു ശരിയാണെന്ന്‌ നമുക്കും തോന്നുന്നു. കാരണം ജോലികിട്ടിയവരൊക്കെ കല്യാണം കഴിക്കുന്നതാണല്ലോ നാം എല്ലാവരും കാണുന്നത്‌. പിന്നെ വിവാഹാലോചനയായി, പെണ്ണ്‌ കാണലായി. കുടുംബക്കാര്‍ കൂടലായി, ഒടുക്കം പെണ്ണും കെട്ടി. അതോടെ തുടങ്ങി പ്രശ്നങ്ങള്‍. അപ്പോള്‍ നമുക്ക്‌ തോന്നി സ്വന്തമായി ഒരു വീടില്ലാത്തതാണ്‌ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം. ഒരു വീട്‌ ഉണ്ടായാല്‍ എല്ലാം നേരെയായി. അതോടെ ഓട്ടം മുഴുവന്‍ വീടിന്റെ പുറകിലായി. കടംവാങ്ങി, സ്വത്ത്‌ വിറ്റ്‌ കഷ്ടപ്പെട്ട്‌ വീടും കെട്ടി. തന്റെ വരുമാനവും ആവശ്യവും നോക്കിയല്ല വീട്‌ കെട്ടുന്നത്‌. അപ്പുറത്തുള്ള വീടിനെക്കാള്‍ ഒരടിയെങ്കിലും പൊങ്ങണം. ഇതാണ്‌ ചിന്ത.


വീട്‌ കെട്ടിയതോടെ പ്രശ്നങ്ങള്‍ കൂടുതല്‍ ഗുരുതരമാകുന്നു. കാരണം ഒരു വീട്ടില്‍ സന്തോഷത്തോടെ ജീവിക്കാന്‍ നാം പഠിച്ചിട്ടില്ലല്ലോ. അതിന്റെ കൂടെ വീടിന്റെ കടം, ചെലവുകള്‍ അങ്ങനെയുള്ള പ്രശ്നങ്ങള്‍. ഈ കലഹങ്ങള്‍ക്കിടയില്‍ ഒരു കുഞ്ഞും പിറന്നു. കുഞ്ഞ്‌ പിറന്നപ്പോള്‍ വീണ്ടും പ്രതീക്ഷ. ഇവന്റെ ജാതകഫലംകൊണ്ട്‌ ഞാന്‍ രക്ഷപ്പെടും. ജീവിതം മുഴുവന്‍ പിന്നെ കുഞ്ഞിന്റെ പുറകിലായി. കുഞ്ഞ്‌ വളര്‍ന്നുവരുന്നതോടെ പുതിയ തലവേദനകള്‍. കുഞ്ഞിന്‌ രോഗം, അവന്റെ പഠിപ്പ്‌, ഉദ്യോഗം, കല്യാണം അങ്ങനെ ഓടിക്കൊണ്ടിരിക്കുന്നു. കുഞ്ഞ്‌ വിവാഹ പ്രായമായി കല്യാണം കഴിച്ചാലും നമ്മുടെ ആഗ്രഹങ്ങള്‍ തീരുന്നില്ല. അവന്‌ ഒരു കുഞ്ഞ്‌ പിറന്ന്‌ കണ്ടാല്‍ മതിയായിരുന്നു. പുതിയ ആഗ്രഹങ്ങള്‍ വീണ്ടും തലപൊക്കുന്നു. ഏതായാലും അപ്പോഴേക്ക്‌ മണ്ണില്‍കുഴിതോണ്ടാനുള്ള സമയമായിട്ടുണ്ടാകും. ഇതാണ്‌ നമ്മുടെ ജീവിതം.


ചിന്തിക്കൂ, എന്താണ്‌ ഇതിന്റെയെല്ലാം പുറകിലുള്ള രഹസ്യം? വാസ്തവത്തില്‍ ഇന്നത്തെ ജീവിതത്തിന്റെ അര്‍ത്ഥശൂന്യതകള്‍ നമുക്ക്‌ ബോധ്യപ്പെടുത്തി തരികയല്ലേ പ്രകൃതി ചെയ്യുന്നത്‌. ഒന്ന്‌ മടുക്കുമ്പോള്‍ മറ്റൊന്ന്‌ മുന്നിലിട്ടുതരുന്നു. കുഞ്ഞിന്റെ മുന്നില്‍ പഠിപ്പ്‌ ഇട്ടുകൊടുക്കുന്നു. പിന്നെ ജോലി, വിവാഹം, സന്താനം, വീട്‌ അങ്ങനെ ഒന്നുകഴിയുമ്പോള്‍ മറ്റൊന്ന്‌ ചന്തിച്ചുനോക്കൂ, ഓരോ തവണയും ഇതല്ല ഇതല്ല എന്ന്‌ ആ ശക്തി നമുക്ക്‌ ബോധ്യപ്പെടുത്തി തരുന്നില്ലേ? ഇന്ന്‌ നീ ജീവിക്കുന്ന ജീവിതം അല്ല കാര്യം എന്നാണ്‌ തിന്റെ വിവക്ഷ : “ഇതല്ലെങ്കില്‍ പിന്നെയെന്ത്‌?” ഇങ്ങനെ ഒരു ചോദ്യം നമുക്ക്‌ ഉണ്ടാകുമല്ലോ. അതിനുള്ള ഉത്തരം നീ അന്വേഷിച്ച്‌ കണ്ടെടുത്തു, എന്നാണ്‌ പ്രകൃതിക്ക്‌ പറയാനുള്ളത്‌. ഇതിലൂടെ കടന്നുപോയി നീയത്‌ കണ്ടെത്തണം. അതിനുവേണ്ടി പ്രകൃതി പല തലങ്ങളിലൂടെയും നമ്മെ കൊണ്ടുപോകുന്നു. വകതിരിവ്‌ സ്വയം ഉണ്ടാകുന്നതുവരെ.


ഇത്‌ ചിലപ്പോൾ ഒരു ജന്മംകൊണ്ട്‌ സാധ്യമായെന്ന്‌ വരില്ല. ഉണ്ണുക, ഉറങ്ങുക, പഠിക്കുക, പെണ്ണുകെട്ടുക, തല്ലും മല്ലും ഉണ്ടാക്കുക, അപ്പോ വേറൊന്ന്‌ കെട്ടുക, അങ്ങനെ നാം നടക്കുന്നു രാജാവായി, മന്ത്രിയായി, പിച്ചക്കാരനായി, കള്ളനായി, കൊള്ളക്കാരനായി. എത്രയെത്ര ജന്മങ്ങള്‍ പണത്തിന്‌ പിന്നാലെ നടന്നു, വീടിന്‌ പിന്നാലെ നടന്നു, ഭാര്യയുടെയും കുട്ടികളുടെയും പിന്നാലെ നടന്നു, ഒരിക്കലല്ല, എത്രയോ തവണ. വീട്ടില്‍ കിട്ടാത്തത്‌ കള്ളുഷാപ്പിലും, വ്യഭിചാരശാലകളിലും തിരഞ്ഞു. എന്തേ നമുക്ക്‌ ബോധ്യം വരാത്തത്‌? ചെയ്തവിനകളൊക്കെ പോരേ? ഇതല്ലെന്ന്‌ ഹേ മനുഷ്യാ ഇനിയും നിനക്ക്‌ ബോധ്യമായില്ലേ? ഇല്ലെങ്കില്‍ നീണ്ടുപോകുന്ന വഴിക്കുതന്നെ പോവുക. നിന്റെ സമയം വരുമ്പോള്‍ തിരിഞ്ഞുനോക്കുക. . ദുരിതങ്ങളുടെ ഭാണ്ഡക്കെട്ടുകള്‍ക്ക്‌ എന്തിന്‌ ഭാരം വര്‍ധിപ്പിക്കണം? സുഖം തേടിയാണല്ലോ നീ ഓടുന്നത്‌. ഈ അന്വേഷിക്കുന്ന സുഖം നിന്റെ ഉള്ളില്‍ തന്നെയാണ്‌ ഇരിക്കുന്നതെന്ന്‌ നീ അറിയുന്നുണ്ടോ?.