കല്യാണവീട്ടിലെ സന്തോഷവും വിശേഷങ്ങളും പങ്കുവെച്ച് വീണ്ടും കാണാമെന്ന മോഹത്തോടെ പിരിഞ്ഞവരെ കണ്ണീരിലാക്കി കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ നടന്ന തീവണ്ടി തട്ടിയുള്ള അപകടം.
ഒപ്പമുണ്ടായിരുന്നവർ തീവണ്ടിതട്ടി മരിക്കുന്നത് നോക്കി പകച്ചുനില്‍ക്കാനേ അവർക്കായുള്ളൂ. എല്ലാം ഞൊടിയിടകൊണ്ട് സംഭവിച്ചു.
സന്ധ്യമയങ്ങിയ നേരത്തെ ഇരുട്ടിലെ നിലവിളിയില്‍ എന്ത് സംഭവിച്ചെന്ന് സ്റ്റേഷനിലുണ്ടായിരുന്നവർക്ക് തിരിച്ചറിയാൻ കഴിയും മുൻപ് കോയമ്ബത്തൂർ-ഹിസാർ എ.സി. സൂപ്പർഫാസ്റ്റ് എക്സ്പ്രസ് തീവണ്ടി തട്ടി മൂന്ന് ജീവൻ പൊലിഞ്ഞിരുന്നു. പോവല്ലേയെന്ന ഉച്ചത്തിലുള്ള മുന്നറിയിപ്പ് കേട്ടതും ചീറിപ്പാഞ്ഞെത്തിയ തീവണ്ടി ഇടിച്ചതുമെല്ലാം പെട്ടെന്നായിരുന്നു. ഇതോടെ നിലവിളികളുയർന്നു.
തീവണ്ടി കടന്നുപോയി നോക്കുമ്ബോള്‍ തൊട്ടടുത്ത് ഒരാള്‍ മരിച്ചുകിടക്കുന്നു. റെയില്‍പ്പാതയ്ക്കപ്പുറം മറ്റൊരാളും. മൂന്നാമത്തെയാള്‍ എവിടെപ്പോയെന്നായി പിന്നെ അന്വേഷണം. തിരഞ്ഞപ്പോള്‍ 50 മീറ്ററകലെ മൃതദേഹം കണ്ടെത്തി. കൂട്ടത്തിലൊരാളുടേതെന്ന് കരുതുന്ന ബാഗ് എൻജിനില്‍ കുടുങ്ങിയ നിലയിലായിരുന്നു.
അപകടവിവരമറിഞ്ഞ് കാഞ്ഞങ്ങാട് നഗരത്തിലെ ഉത്രാടത്തിരക്കിനിടയിലും നിരവധിപേരാണ് സ്റ്റേഷനിലേക്ക് ഓടിയെത്തിയത്. പിന്നീട് ബഹളമയമായിരുന്നു കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷൻ.
ശനിയാഴ്ച വൈകിട്ട് ഏഴേകാലോടെയാണ് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ വെച്ച് വിവാഹത്തില്‍ പങ്കെടുത്ത് നാട്ടിലേക്കുള്ള മടക്കയാത്രയ്ക്കിടെ വധുവിന്റെ മുത്തശ്ശിയുള്‍പ്പടെ മൂന്ന് സ്ത്രീകള്‍ തീവണ്ടി തട്ടി മരിക്കുന്നത്. കോട്ടയം പാലക്കുടിയില്‍ ചിങ്ങവനത്തെ ചിന്നമ്മ (68), പരപ്പൂത്തറ ഈരയിലെ ആലീസ് തോമസ് (61), ചിങ്ങവനം പരുത്തുംപാറ കുഴിമറ്റത്തെ എയ്ഞ്ചലീന (30) എന്നിവരാണ് മരിച്ചത്.
ചിങ്ങവനം പരപ്പൂത്തറ ബിജു ജോർജിന്റെയും ലിനുവിന്റെയും മകള്‍ മാർഷയുടെയും കള്ളാർ അഞ്ചാലയിലെ ജോർജ് തെങ്ങുംപള്ളിയിലിന്റെ മകൻ ജസ്റ്റിൻ ജോർജിന്റെയും വിവാഹത്തിന് ചിങ്ങവനത്തുനിന്നു നിന്നും എത്തിയ സംഘത്തിലെ മൂന്നു സ്ത്രീകളാണ് ട്രെയിനിടിച്ച് മരിച്ചത്.
കള്ളാർ സെയ്ന്റ് തോമസ് ദേവാലയത്തില്‍ നടന്ന വിവാഹച്ചടങ്ങില്‍ പങ്കെടുക്കാൻ ഇന്നലെ രാവിലെ മലബാർ എക്സ്പ്രസിലാണു ചിങ്ങവനത്തുനിന്നുള്ള ബന്ധുക്കളുടെ 50 അംഗ സംഘമെത്തിയത്. ചടങ്ങുകഴിഞ്ഞ് രാത്രി മലബാർ എക്സ്പ്രസില്‍തന്നെ തിരികെപ്പോകാനാണു കാഞ്ഞങ്ങാട്ട് എത്തിയത്. സ്റ്റേഷനോടു ചേർന്നുള്ള നടവഴിയിലൂടെയാണ് ഒന്നാം പ്ലാറ്റ്ഫോമില്‍ എത്തിയത്. അവിടെനിന്നു ട്രാക്ക് കുറുകെ കടന്നു രണ്ടാം പ്ലാറ്റ്ഫോമിലെത്തി. ട്രെയിൻ ഒന്നാം പ്ലാറ്റ്ഫോമിലാണു വരികയെന്നു പിന്നാലെ എത്തിയവർ പറഞ്ഞതിനെത്തുടർന്ന് ഇതേ വഴിയിലൂടെ തിരികെ ഒന്നാം പ്ലാറ്റ്ഫോമിലേക്കു പോകുമ്ബോള്‍ കണ്ണൂർ ഭാഗത്തുനിന്നെത്തിയ കോയമ്ബത്തൂർ - ഹിസാർ എക്സ്പ്രസ് ഇടിച്ചാണ് അപകടം. മറ്റാർക്കും പരുക്കില്ല.