ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

വണ്ടി മുന്നോട്ടെടുക്കല്ലേ, മുന്നോട്ടെടുക്കല്ലേ... എന്ന് നാട്ടുകാര്‍ ആവര്‍ത്തിച്ച്‌ പറഞ്ഞിട്ടും കേട്ടില്ല.


വണ്ടി മുന്നോട്ടെടുക്കല്ലേ, മുന്നോട്ടെടുക്കല്ലേ... എന്ന് നാട്ടുകാര്‍ ആവര്‍ത്തിച്ച്‌ പറഞ്ഞിട്ടും കേട്ടില്ല.കാര്‍ മുന്നോട്ടെടുത്തില്ലായിരുന്നുവെങ്കില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയായ കുഞ്ഞുമോള്‍ ഒരുപക്ഷേ രക്ഷപ്പെടുമായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.


കൊല്ലം മൈനാഗപ്പള്ളി ആനൂര്‍ക്കാവില്‍ ഇന്നലെ വൈകീട്ട് 5.45നായിരുന്നു നാടിനെ നടുക്കിയ അപകടം ഉണ്ടായത്. പ്രതി അജ്മല്‍ സ്‌കൂട്ടര്‍ യാത്രികരായ സ്ത്രീകളെ ഇടിച്ചുവീഴ്ത്തിയ ശേഷം കാര്‍ ദേഹത്തുകൂടി കയറ്റിയിറക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോള്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന ഫൗസിയയ്ക്കും പരിക്കേറ്റു. സംഭവത്തിന് ശേഷം കടന്നുകളഞ്ഞ കരുനാഗപ്പള്ളി വെളുത്തമണല്‍ സ്വദേശി അജ്മലിനെ ഇന്ന് പുലര്‍ച്ചെ ശാസ്താംകോട്ട പതാരത്ത് നിന്നാണ് പൊലീസ് പിടികൂടിയത്. 


ഭയപ്പെടുത്തുന്നതാണ് അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്ളാണ്. ഇന്നലെ വൈകിട്ട് 5.30ഓടെയാണ് സംഭവം നടന്നത്. ബന്ധുക്കളായ കുഞ്ഞുമോളും ഫൗസിയയും സ്കൂട്ടറുമായി പുറത്തിറങ്ങിയതാണ്. റോഡ് ക്രോസ് ചെയ്യുന്നതിനിടെയാണ അമിത വേഗതയിലെത്തിയ കാർ ഇവരുടെ സ്കൂട്ടറിനെ ഇടിച്ചുവീഴ്ത്തിയത്. കുഞ്ഞുമോള്‍ ടയറിന്റെ അടിയിലേക്കാണ് വീണത്. കാർ നിർത്താതെ ഓടിച്ചു പോയതിനെ തുടർന്നാണ് കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാർ കയറിയിറങ്ങിയത്. കുഞ്ഞുമോള്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. സമീപത്തെ ആശുപത്രിയിലെത്തിച്ചങ്കിലും കുഞ്ഞുമോളുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.



കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെ തെറ്റായ ദിശയിലൂടെ വന്ന അജ്മലിന്റെ കാര്‍ ഇവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷി സഞ്ജയ് പറഞ്ഞു. ഇടിച്ചയുടന്‍ സ്‌കൂട്ടറില്‍ ഉണ്ടായിരുന്നവര്‍ റോഡില്‍ തെറിച്ചുവീണു. നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ രക്ഷപ്പെടാന്‍ കാര്‍ പിന്നോട്ടെടുത്ത ശേഷം കാര്‍ അതിവേഗം മുന്നോട്ടെടുക്കുകയായിരുന്നു. വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും അജ്മല്‍ അനുസരിച്ചില്ലെന്ന് നാട്ടുകാരി വിദ്യ പറയുന്നു.


കാര്‍ നിര്‍ത്തിയിരുന്നുവെങ്കില്‍ ഒരുപക്ഷേ കുഞ്ഞുമോളെ രക്ഷിക്കാന്‍ സാധിക്കുമായിരുന്നു. കാറിന്റെ മുന്നില്‍ അകപ്പെട്ട കുഞ്ഞുമോളെ രക്ഷിക്കാന്‍ വാഹനം നിര്‍ത്താന്‍ നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഡ്രൈവര്‍ കേള്‍ക്കാന്‍ തയ്യാറായില്ലെന്നും നാട്ടുകാര്‍ പറയുന്നു. പ്രതി മദ്യലഹരിയില്ലായിരുന്നുവെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. കസ്്റ്റഡിയിലെടുത്ത പ്രതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാന്‍ കഴിയുകയുള്ളൂവെന്ന് പൊലീസ് പറയുന്നു.