ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ലോകത്തിലെ ഏറ്റവും വലിയ ലോട്ടറി അടിച്ചു, അന്ന് 32 കോടിക്ക് നിര്‍മ്മിച്ച ആഡംബര കൊട്ടാരവും കാട്ടുതീ വിഴുങ്ങി


ലോസാഞ്ചലസ്: കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് ലോകത്തിലെ ഏറ്റവും വലിയ ലോട്ടറി സമ്മാനമായ 2.04 ബില്യണ്‍ എന്ന മഹാഭാഗ്യം കാലിഫോർണിയക്കാരൻ എഡ്വിൻ കാസ്‌ട്രോയെ തേടിയെത്തിയത്.
ഇന്ത്യൻ രൂപയില്‍ 16,590 കോടി വരും കാസ്‌ട്രോയ്ക്ക് ലഭിച്ച സമ്മാനത്തുക. 


ആ സമ്മാനത്തുകയില്‍ നിന്നും 25.5 മില്യണ്‍ ഡോളർ (2,19 കോടി രൂപ) ചെലവഴിച്ച്‌ അദ്ദേഹം ലോസ് ഏഞ്ചല്‍സിലെ ഹോളിവുഡ് ഹില്‍സില്‍ സ്ഥലവും വാങ്ങി ഒരു ആഡംബര മന്ദിരം പണിതുയർത്തി. മാലിബു ഗെറ്റ്‌എവേ എന്ന കൊട്ടാര സദൃശ്യമായ ആ മണിമാളിക ആരുടെയും കണ്ണഞ്ചിപ്പിക്കുന്നതായിരുന്നു. പക്ഷേ, ഇന്നവിടം ഒരു പിടി ചാര കൂമ്ബാരം മാത്രമാണന്നാണ് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്. ലോസ് ഏഞ്ചല്‍സിനെ വിഴുങ്ങിയ പാലിസേഡ്‌സ് തീയില്‍ ആ കൊട്ടാരം പൂർണമായും കത്തി നശിച്ചു.


മാരകമായ തീപിടുത്തത്തിന് ശേഷം, കാസ്ട്രോയുടെ 3.8 മില്യണ്‍ ഡോളറിന്‍റെ വീട്ടില്‍ അവശേഷിച്ചത് ഏതാനും കോണ്‍ക്രീറ്റ് തൂണുകളും കനല്‍ എരിയുന്ന ചാരക്കൂമ്ബാരവും മാത്രമാണെന്നാണ് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്. പൂർണമായും കത്തി നശിച്ച പ്രദേശത്തിന്‍റെ ചിത്രങ്ങളും ന്യൂയോർക്ക് പോസ്റ്റ് പുറത്ത് വിട്ടിട്ടുണ്ട്. ചരിത്രപരമായ 2.04 ബില്യണ്‍ ഡോളർ സമ്മാനം നേടിയ ശേഷം കാസ്ട്രോ വാങ്ങിയ നിരവധി സ്ഥലങ്ങളില്‍ ഒന്നാണ് ഇപ്പോള്‍ ഒന്നുമല്ലാതായി മാറിയ മാലിബു. തീപിടുത്തത്തില്‍ കാസ്ട്രോയുടെ ആഡംബര വാഹനങ്ങളുടെ ശേഖരവും കത്തി നശിച്ചു.


എഡ്വിൻ കാസ്ട്രോയുടെ ഈ വീടിനുള്ളില്‍ അഞ്ച് കിടപ്പുമുറികളും ആറ് ബാത്ത്റൂമുകളും ആയിരുന്നു ഉണ്ടായിരുന്നത്. ആഡംബരം നിറഞ്ഞു തുളുമ്ബുന്നതായിരുന്നു വീടിനുള്ളിലെ ഓരോ സജ്ജീകരണങ്ങളും. കൂടാതെ ഐക്കണിക് ചാറ്റോ മാർമോണ്ട് ഹോട്ടലിന് മുകളിലായിരുന്നു ഇത്. ഗായിക അരിയാന ഗ്രാൻഡെ, നടൻ ഡക്കോട്ട ജോണ്‍സണ്‍, ഹാസ്യനടൻ ജിമ്മി കിമ്മല്‍ എന്നിവരുള്‍പ്പെടെയുള്ള പ്രമുഖ സെലിബ്രിറ്റികളായിരുന്നു ഇവിടെ കാസ്ട്രോയുടെ അയല്‍ക്കാരായി ഉണ്ടായിരുന്നത്. ഇരുവരുടെ വീടുകളും കാട്ടുതീ വിഴുങ്ങി.


അമേരിക്കയിലെ ലോസാഞ്ചലസില്‍ അസാധാരണമായി പടർന്നുപിടിച്ച കാട്ടുതീ ദിവസങ്ങള്‍ പിന്നിട്ടിട്ടും അണയ്ക്കാനായില്ല.

ഇതിനിടെ കാറ്റ് കൂടി മേഖലയില്‍ ശക്തമായതോടെ തീ ടൊർണാഡോയ്ക്ക് സമാനമായ കാഴ്ചയാണ് മേഖലയില്‍ നിന്ന് രക്ഷാപ്രവർത്തകർ പങ്കുവയ്ക്കുന്നത്. ഇതിനോടകം 12000 കെട്ടിടങ്ങള്‍ ചാമ്ബലാക്കിയ കാട്ടുതീയില്‍ 16 പേർ മരിച്ചതായാണ് ലഭ്യമാകുന്ന വിവരം. തീ അണയ്ക്കാനായി ശ്രമിക്കുന്ന ഉദ്യോഗസ്ഥർ പുറത്ത് വിട്ട ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

22000 ഏക്കറിലധികം സ്ഥലമാണ് കത്തിനശിച്ചിരിക്കുന്നത്. കനത്ത കാറ്റില്‍ തീ ടൊർണാഡോ പോലെ ഉയർന്ന് പൊന്തുന്ന വീഡിയോയാണ് വൈറലായിട്ടുള്ളത്. ചൂടുപിടിച്ച കാറ്റില്‍ അഗ്നി പടർന്ന് പൊന്തുന്നത് വീഡിയോയില്‍ വ്യക്തമാവുന്നത്. പതിമൂന്നോളം പേരെ ഇനിയും മേഖലയില്‍ കാണാതായിട്ടുണ്ട്. കെഡാവർ നായകളെ ഉപയോഗിച്ചാണ് ചാരക്കൂനയില്‍ തിരച്ചിലുകള്‍ പുരോഗമിക്കുന്നത്. ചിലമേഖലയില്‍ വീശിയടിച്ച കാറ്റിനൊപ്പം മണിക്കൂറില്‍ നൂറ് മൈല്‍ വേഗതയിലാണ് തീ പടർന്നത്.



തീ നിയന്ത്രിക്കാനാവാതെ വന്നതിന് പിന്നാലെ 153000 പേരെയാണ് നിർബന്ധിതമായി മേഖലയില്‍ നിന്ന് ഒഴിപ്പിച്ചിട്ടുള്ളത്. 166000 പേർക്ക് ഒഴിപ്പിക്കല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ടെന്നാണ് അധികൃതർ ഇതിനോടകം വിശദമാക്കിയിട്ടുള്ളത്. ജനുവരി ഏഴിനാണ് കാട്ടുതീ ലോസാഞ്ചലസില്‍ പടർന്ന് പിടിച്ചത്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നാശം വിതച്ചാണ് ലോസാഞ്ചലസ് കാട്ടുതീ മുന്നോട്ട് നീങ്ങുന്നത്. ദുരന്ത മേഖലയില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ച മേഖലയില്‍ കൊള്ളയടി തുടരുന്നതും പൊലീസിന് തലവേദനയായിട്ടുണ്ട്.