കൊവിഡ് സമയത്ത് ലോകം മുഴുവൻ വീടുകളിലേക്ക് ഒതുങ്ങിയപ്പോള്‍ വർക്ക് ഫ്രം ഹോമാണ് നമ്മെ തുണച്ചത് അല്ലേ.
ഓഫീസുകളില്‍ പോകാതെ തന്നെ വീട്ടില്‍ ഇരുന്ന് ജോലി ചെയ്യാം. നിരവധി പേർക്ക് ഇത് ഒരു വരം പോലെയാണ്.
പ്രായമായ മാതാപിതാക്കളെയും കുട്ടികളെയും നോക്കി വീട്ടില്‍ ഇരുന്ന് തന്നെ ജോലി ചെയ്യാം. എന്നാല്‍ 2025ഓടെ ഇത് അവസാനിക്കുമെന്നാണ് പുതിയ റിപ്പോർട്ട്. ലോകമെമ്ബാടുമുള്ള പല കമ്ബനികളും ഇപ്പോള്‍ വർക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കുന്നില്ല.
വിപ്രോ, ആമസോണ്‍, എടി ആൻഡ് ടി എന്നിവയുള്‍പ്പെട്ട നിരവധി കമ്ബനികള്‍ ഇപ്പോള്‍ വർക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കുന്നില്ല. അടുത്തിടെ ആമസോണ്‍ ജീവനക്കാരോട് ആഴ്ചയില്‍ അഞ്ച് ദിവസം ഓഫീസില്‍ എത്താൻ ഉത്തരവിട്ടിരുന്നു. ഇന്ത്യയിലെ പ്രശ്സ്തമായ ഐടി കമ്ബനി വിപ്രോ ജീവനക്കാർക്കുള്ള വർക്ക് ഫ്രം ഹോം കുറച്ചിരുന്നു.
ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും ഉറപ്പായും ഓഫീസില്‍ എത്തണമെന്നാണ് ഉത്തരവിട്ടത്. ഇത് പാലിച്ചില്ലെങ്കില്‍ ആ ദിവസം അവധിയായി കണക്കാക്കുമെന്നും ഉത്തരവില്‍ പറയുന്നു. യുഎസ് സർക്കാർ സ്ഥാപനങ്ങളിലും വർക്ക് ഫ്രം ഹോം ഒഴിവാക്കാൻ ശ്രമിക്കുന്നതായാണ് വിവരം. എന്നാല്‍ വർക്ക് ഫ്രം ഹോം ജീവനക്കാരുടെ ഉല്‍പാദനക്ഷമത വർദ്ധിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
ദിവസവും ഓഫീസില്‍ വന്ന് പോകുന്ന പണവും സമയവും ജീവനക്കാർക്ക് ഇതിലൂടെ ലാഭിക്കാം. പുതിയ ജീവനക്കാരെ കമ്ബനിയിലേക്ക് ആകർഷിപ്പിക്കാൻ വർക്ക് ഫ്രം ഹോം സഹായിക്കുന്നുണ്ടെന്ന് യുഎസ് ഗവണ്‍മെൻ്റ് അക്കൗണ്ടബിലിറ്റി ഓഫീസ് കണ്ടെത്തിയിരുന്നു. സമ്മർദ്ദം കുറയ്ക്കാനും മെച്ചപ്പെട്ട ഉറക്കത്തിനും വർക്ക് ഫ്രം ഹോം നല്ലതാണ്. ഇത്രയും ഗുണങ്ങള്‍ ഉണ്ടായിട്ടും എന്തുകൊണ്ടാണ് വർക്ക് ഫ്രം ഹോം അവസാനിപ്പിക്കാൻ കമ്ബനികള്‍ ശ്രമിക്കുന്നത്?
കമ്ബനി ഉടമകള്‍ക്ക് എതിർപ്പ്
ലക്ഷങ്ങളും കോടികളും ചെലവാക്കി ഉയർന്ന നിലവാരത്തിലാണ് പലരും ഓഫീസുകള്‍ നിർമ്മിച്ചത്. ഇത് അനാഥമായി കിടക്കുന്നതിനാലാണ് പല കമ്ബനികളും വർക്ക് ഫ്രം ഹോം നിരോധിക്കാൻ ആഗ്രഹിക്കുന്നതെന്ന് ഫോർച്യൂണ്‍ ന്യൂസ് പറയുന്നു. കമ്ബനികള്‍ ജീവനക്കാരെ പിരിച്ചുവിടാനും പുതിയ ജീവനക്കാരെ എടുക്കാനുമാണ് ഇത്തരത്തില്‍ ഒരു മാർഗം സ്വീകരിച്ചതെന്നും ചിലർ അഭിപ്രായപ്പെടുന്നു.
സിഇഒമാർ കൂടുതലും ജീവനക്കാർ ഓഫീസില്‍ വരാൻ ആഗ്രഹിക്കുന്നുണ്ട്. 2024ല്‍ ലോകമെമ്ബാടുമുള്ള 1,300 സിഇഒമാരെ ഉള്‍പ്പെടുത്തി നടത്തിയ സർവേയില്‍ 79 ശതമാനം പേരും വർക്ക് ഫ്രം ഹോമിന് പകരം ജീവനക്കാർ ഓഫീസിലെത്തി ജോലി ചെയ്യുന്നതിനെയാണ് പിന്തുണയ്ക്കുന്നത്. ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌കും വർക്ക് ഫ്രം ഹോം അവസാനിപ്പിക്കാനാണ് ശ്രമിക്കുന്നത്.
എന്നാൽ ജീവനക്കാർക്ക് പ്രിയം
മിക്ക ജീവനക്കാരും വർക്ക് ഫ്രം ഹോം ചെയ്യാൻ ആഗ്രഹിക്കുന്നു. സർവേകളില്‍ 95 ശതമാനം ജീവനക്കാരും വർക്ക് ഫ്രം ഹോം ആഗ്രഹിക്കുന്നു. ജീവിതവും ജോലിയും ഒരുപോലെ ബാലൻസ് ചെയ്യാൻ ഇത് സഹായിക്കുമെന്നാണ് അവർ കരുതുന്നത്. നിരവധി തൊഴിലാളികളാണ് വർക്ക് ഫ്രം ഹോം അനുവദിക്കുന്ന കമ്ബനികളിലേക്ക് ജോലി മാറാൻ ആഗ്രഹിക്കുന്നത്.
ഇന്ത്യയിലെ ജീവനക്കാരും ഇതുപോലെ ആഗ്രഹിക്കുന്നവരാണ്. ആമസോണില്‍ ഉള്‍പ്പടെയുള്ള കമ്ബനികള്‍ ഓഫീസില്‍ എത്തണമെന്ന ഉത്തരവ് പുറത്തിറക്കിയതിന് പിന്നാലെ ജോലി ഉപേക്ഷിച്ച് മറ്റ് കമ്ബനികളില്‍ ജോലി തേടാൻ ജീവനക്കാർ ശ്രമിക്കുന്നതായാണ് റിപ്പോർട്ട്. ഈ നില തുടരുകയാണെങ്കില്‍ കമ്ബനികളും ജീവനക്കാരും തമ്മില്‍ വലിയ പ്രശ്നം ഭാവിയില്‍ വന്നേക്കാം.