പെട്ടെന്നു പ്രണയ ബന്ധങ്ങളിലേക്കു എടുത്തു ചാടുന്ന സ്വഭാവം വ്യക്തിത്വ വൈകല്യമാകാനിടയുണ്ടോ?.
കൗമാര പ്രായക്കാരിയായ ഒരു മകളും അമ്മയും മാത്രം താമസിച്ചു വരുന്ന ഒരു സാധാരണ കുടുബത്തിലെ ഒരു പ്രശ്നം മനസ്സിലാക്കാം.
മകൾക്ക് 16 വയസ്സ്. +1നു പഠിക്കുന്നു. അമ്മയും മകളുമായി നല്ല അടുപ്പമാണ്. മകളുടെ ഏതു ആഗ്രഹവും ആ അമ്മ സാധിച്ചു കൊടുക്കും. അവർ തമ്മിൽ ഒരു രഹസ്യവും ഉണ്ടായിരുന്നില്ലായെന്നു അമ്മ തന്നെ പറയുന്നു. പക്ഷേ ഒരു ആൺ സുഹൃത്തുമായുള്ള അടുപ്പത്തെ കുറിച്ച് ഈ കുട്ടി അമ്മയോട് പറഞ്ഞിരുന്നില്ല. ഈ രഹസ്യം എങ്ങനേയോ ആ അമ്മ അറിയാനിടയായി. മകളെ ഏറെ ശാസിച്ചു, ഗുണദോഷിച്ചു , അതിഷ്ടപ്പെടാത്ത മകൾ മുറിയിൽ കയറി വാതിലടച്ചു. കുറേനേരം വാതിൽ തുറക്കാതിരുന്നപ്പോൾ അമ്മ വാതിൽ ചവിട്ടി തുറന്നു . കൈത്തണ്ടയിൽ ബ്ലേഡ് കൊണ്ട് മുറിച്ച് രക്തം ഒലിപ്പിച്ച് അബോധാവസ്ഥയിൽ കിടക്കുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചതിനാൽ ജീവൻ രക്ഷിക്കാൻ കഴിഞ്ഞു.
ആ അമ്മ ചൊദിക്കുന്നു!. സ്വന്തം തെറ്റ് ചൂണ്ടിക്കാണിച്ചപ്പോൾ മകൾ എന്തു കൊണ്ടു ആത്മഹത്യയ്ക്ക് ശ്രമിച്ചു?.
മേൽ സൂചിപ്പിക്കപ്പെട്ട ലക്ഷണങ്ങൾ കാണിക്കുന്നത്.
ബോർഡർ ലൈൻ വ്യക്തിത്വ വൈകല്യമുള്ളവരാണ്. പെൺകുട്ടിക്ക് ഈ വൈകല്യമാകാം.
കൗമാരക്കാരിൽ ഇത്തരം പ്രവണതകൾ കൂടുതൽ പ്രകടമാകുന്നത് 16-17 വയസ്സിലാണ്. എതിർ ലിംഗത്തിലുള്ളവരുമായി വളരെ വേഗം അടുപ്പം സ്ഥാപിക്കുന്നു. ആകർഷകമായ പെരുമാറ്റമായിരിക്കും ഇവർക്ക് ഉണ്ടാകുക. മറ്റുള്ളവരോട് പെട്ടെന്ന് അടുക്കുന്ന ഇവർ വളരെ വേഗം പ്രണയ ബന്ധങ്ങളിലേക്ക് എടുത്തു ചാടി പോകാം. പക്ഷേ നിസാര കാര്യത്തിനു ആരുമായും പിണങ്ങുകയും ചെയ്യും.
വൈകാരികമായ അസന്തുലിതാവസ്ഥ മൂലം ചിലർ കൈത്തണ്ടയിൽ മുറിവുണ്ടാക്കിയേക്കാം. ഗുളികകൾ വാരി കഴിക്കുകയും ചെയ്തേക്കാം. ഇതൊന്നും ആത്മഹത്യ ചെയ്യണമെന്ന ഉദ്ദേശത്തോടെ ആയിരിക്കില്ല. മറ്റുള്ളവരെ ഒന്നും ഭയപ്പെടുത്തുക എന്ന തന്ത്രമാകാം .
ഒരു കോഴ്സിനു ഫീസ് അടച്ച ശേഷം അത് വേണ്ടെന്നു വച്ച് മറ്റൊരു കോഴ്സു ചേരണമെന്നും ആവശ്യപ്പെട്ടേക്കാം. ചിലർ മദ്യത്തിനോ ലഹരിക്കോ അടിമയായെന്നും വരാം.മൊത്തം ജനസംഖ്യയിൽ മൂന്ന് ശതമാനം പേരിൽ ഇതു കണ്ടുവരുന്നു. ഭൂരിഭാഗവും സ്ത്രീകളിലാണ് കണ്ടുവരുന്നത്.
പ്രണയ ബന്ധങ്ങളിലേക്ക് പെട്ടെന്ന് എടുത്തുചാടുന്ന വരും പ്രലോഭനങ്ങൾക്കു വശംവദരായി പീഡനങ്ങൾക്ക് ഇരയായി മാറുന്ന വരും ഇത്തരം വൈകല്യമുള്ള
പെൺകുട്ടികൾ ആകാനുള്ള സാധ്യത ഏറെയാണ്. ഒളിച്ചോടി വിവാഹിത രാകുന്നവരിൽ കുടുതലും ഇത്തരക്കാരാണ്.
ഈ വൈകല്യമുള്ളവർ വിവാഹിതരാകുമ്പോൾ ദാമ്പത്യത്തിൽ അസ്വാരസ്യങ്ങൾ പെട്ടെന്നുണ്ടാകും. കാര്യമറിയാതെ ബന്ധുക്കൾ ഇടപെട്ടു അവസാനം വിവാഹ മോചനത്തിലെക്കെത്തിയെന്നും വരാം.
ചികിത്സിക്കേണ്ട പ്രശ്നമാണെന്ന് മിക്കവർക്കും അറിയില്ല. തുടക്കത്തിൽ കൗൺസലിങ്ങും ബിഹേവിയർ തെറാപ്പിയും മതിയായിരിക്കും. താമസിച്ചാൽ മരുന്നു ചികിത്സയും ആവശ്യമായി വരും. തുടക്കത്തിലേ ഈ വൈകല്യം മാറ്റിയെടുക്കുന്നില്ലെങ്കിൽ പല പ്രശ്നങ്ങൾക്കും വഴിവെച്ചേക്കാം.
KHAN KARICODE
CON : PSYCHOLOGIST