ഗോവ യാത്ര എന്ന് കേൾക്കുമ്പോൾ തന്നെ സന്തോഷംകൊണ്ട് തുള്ളിച്ചാടുന്നവരാണ് മിക്ക സഞ്ചാരികളും. കുറഞ്ഞ ചെലവിൽ കിടിലൻ ബീച്ച് ഇന്ത്യയിൽ ഗോവ പോലെ ജനപ്രിയമായ മറ്റൊരിടമില്ല. സീസൺ ഏതായാലും ഒരിക്കലും തീരാത്ത കാഴ്ചകളും അനുഭവങ്ങളുമാണ് ഗോവയെ സ്പെഷലാക്കുന്ന മറ്റൊരു കാര്യം.
കേരളത്തിൽ നിന്ന് ഗോവയിലെത്താൻ അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. ട്രെയിനും വിമാനവും മറ്റു ഗതാഗതങ്ങളുമുണ്ട്. എന്നാൽ വാരാന്ത്യത്തിൽ പോയിവരാവുന്നത്ര അടുത്തല്ല ഗോവ. അങ്ങനെയുള്ളപ്പോൾ ഗോവ കാണണമെന്ന് കൊതി തോന്നിയാലോ? നേരെ കോഴിക്കോട്ടേക്ക് വണ്ടി വിട്ടാൽ മതി, കോഴിക്കോട്ടുണ്ട് ഗോവയെ കടത്തിവെട്ടുന്ന കിടിലനൊരു ഗോവൻ ബീച്ച്!
ഗോവയെ അനുസ്മരിപ്പിക്കുന്ന സൗന്ദര്യം ഉള്ളതിനാൽ മിനി ഗോവ എന്നാണ് സഞ്ചാരികൾ ഈ ബീച്ചിനെ വിളിക്കുന്നത്. ആദ്യമായി ബീച്ചിലെത്തുന്നവർക്ക് വഴി കാണിക്കുന്ന സൈൻ ബോർഡുകളൊന്നും ഇവിടെയില്ല. ആകെയുള്ളത് ആമ സംരക്ഷണത്തിന് പ്രശസ്തമായ കൊളാവിപ്പാലം ബീച്ചിൻറെ ബോർഡ് മാത്രമാണ്
കോഴിക്കോട് യാത്രകളിലെ ഇപ്പോഴത്തെ താരം ഈ മിനി ഗോവ തന്നെയാണ്. കുട്ടികളും മുതിര്‍ന്നവരുമെല്ലാം വൈകുന്നേരങ്ങള്‍ ചിലവഴിക്കുവാനാണ് ഇവിടെയത്തുന്നത്. കോഴിക്കോട് ജില്ലയില്‍ പയ്യോളിയില്‍ നിന്നു മാറി തിരക്കൊഴിഞ്ഞ ഉള്‍പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു ബീച്ച് എങ്ങനെ മിനി ഗോവയായി എന്നു ചോദിച്ചാല്‍ അതിനൊരു ഉത്തരമേയുള്ളൂ. അത് ഭംഗി തന്നെയാണ്. ഗോവയ്ക്ക് സമാനമായ കാഴ്ചകളും മണല്‍ ബീച്ചുമാണ് ഇവിടുത്തെ പ്രത്യേകത. ബീച്ചിലെത്തി കുറച്ചകലേക്ക് നോക്കിയാല്‍ കടലും പുഴയും സംഗമിക്കുന്ന ഇടം കാണാം. ഇവിടുത്തെ കണ്ടല്‍ച്ചെടികള്‍ നട്ടുപിടിപ്പിച്ചവയും അത് പിന്നീട് വളര്‍ന്നു പടര്‍ന്നവയുമാണ്. ഉദയവും അസ്തമയും കാണുവാനാണ് കൂടുതലും ആളുകള്‍ ഇവിടേക്ക് വരുന്നത്.
ഇവിടേക്കുള്ള യാത്രയില്‍ കാണുന്ന കോട്ടക്കപ്പുരം ബീച്ചും പ്രത്യേകതകള്‍ നിറഞ്ഞതാണ്. കുഞ്ഞാലിമരക്കാരുടെ കോട്ടയോട് ചേര്‍ന്നാണിത് സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നാല്‍ വെള്ളിയാങ്കല്ലും കാണാം. കോട്ടപ്പുറം കടലിന്റെ ഒരറ്റത്തായാണ് ചരിത്രസംഭവങ്ങള്‍ക്ക് സാക്ഷിയായ വെള്ളിയാങ്കല്ല് ഉള്ളത്. കോഴിക്കോട് നിന്നാണ് വരുന്നതെങ്കില്‍ 48 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. കോഴിക്കോട് നിന്ന് കൊയിലാണ്ടിയിലെത്തി, അവിടുന്ന് പയ്യോളിയില്‍ വരണം. പയ്യോളിയില്‍ നിന്ന് മുന്നോട്ട് പോയി റെയില്‍വേ രണ്ടാം ഗേറ്റ് കടന്ന് ചെല്ലുന്ന ഇടുങ്ങിയ റോഡിലൂടെ യാത്ര തുടര്‍ന്നാല്‍ എത്തുന്നത് തീരത്തോടു ചേര്‍ന്ന റോഡിലേക്കാണ്. മുന്നോട്ട് നീണ്ട തെങ്ങിന്‍തോപ്പ് കാണാം. ഇതിനിടയിലൂടെയുള്ള റോഡിലൂടെ പോയാല്‍ കൊളാവിപ്പാലത്തിന്റെ കാഴ്ചകള്‍ കണ്ട് ഒരു പാര്‍ക്കിങ് ഏരിയയില്‍ എത്തും.
വണ്ടിയുമായി വരുന്നവര്‍ ഇവിടെ വേണം പാര്‍ക്ക് ചെയ്യുവാന്‍. ഇനി യാത്ര ചെറിയൊരു കുറ്റിക്കാടിലൂടൊണ്. കുറച്ചു മുന്നോട്ട് ചെന്നാല്‍ യാത്ര കണ്ടല്‍ക്കാടുകള്‍ക്കുള്ളിലൂടെയാകും. കോട്ടക്കടപ്പുറം ബീച്ച് കഴിഞ്ഞ് മുന്നോട്ട് പോയാല്‍ മിനി ഗോവയിലെത്താം. കാടിനു നടുവിലൂടെയുള്ള ഒരു ബീച്ച് ഒരു പക്ഷേ, ഇതു മാത്രമായിരിക്കാം കേരളത്തില്‍. വൈകുന്നേരങ്ങളിലാണ് ഇവിടേക്കുള്ള യാത്രയെങ്കില്‍ വെളിച്ചം കരുതാം. പകലുകള്‍ ശാന്തമായി ചിലവഴിക്കുവാന്‍ പറ്റിയ ഇടമാണ് മിനി ഗോവയും അടുത്തുള്ള കോട്ടപ്പുറം ബീച്ചും. കോഴിക്കോട് നിന്നുള്ള വൈകുന്നേര യാത്രകള്‍ക്ക് പറ്റിയ ഇടമാണിത്.
ഇവിടെ വലതുഭാഗം തിങ്ങിനിറഞ്ഞ കണ്ടൽച്ചെടികളാണ്. നീളമുള്ള കാലുകൾ മണ്ണിലാഴ്ത്തി അർധമയക്കത്തിൽ അമർന്നിരിക്കുകയാണവ. അവയ്ക്കുള്ള താരാട്ടുപാട്ടായിരിക്കാം വഴിയിലെ കിളികളുടെ പാട്ടും കടലിന്റെ ഇരമ്പവും. ഒരുപക്ഷേ കാടിനുള്ളിലൂടെ നടന്ന് പോകാവുന്ന, അല്ലെങ്കിൽ കാടിന്റെ മറവിൽ അമർന്നിരിക്കുന്ന ബീച്ചുകൾ കേരളത്തിൽ കുറവായിരിക്കും.
ബീച്ചിലേക്കുള്ള പ്രവേശനത്തിന് പ്രത്യേക ഗേറ്റൊന്നുമില്ല. എങ്കിലും അതിർത്തിപോലെ തീർത്തിരിക്കുന്ന കൽക്കെട്ടിന് മുകളിൽ അരയാൾ പൊക്കത്തിൽ തടിച്ച വടം കെട്ടിയിരിക്കുന്നു. കാരണമുണ്ട്. കോഴിക്കോട്ടെ മറ്റു ബീച്ചുകളെപ്പോലെ അത്ര സുരക്ഷിതമല്ല ഇവിടം. ഒരു പ്രത്യേകതയുണ്ട് ഇവിടത്തെ തിരയ്ക്ക്. കയറിവരുന്ന തിര തീരത്ത് ഒരു പ്രത്യേകസ്ഥലത്തെത്തുമ്പോൾ ഒന്ന് വട്ടം തിരിയും. മുൻപരിചയമില്ലാത്തവർ ഇവിടെ ഇറങ്ങുകയാണെങ്കിൽ അടിതെറ്റി വെള്ളത്തിലേക്ക് വീഴുമെന്ന കാര്യത്തിൽ സംശയം വേണ്ട. അതുകൊണ്ട് കുട്ടികളുമായി വരുമ്പോൾ ഒന്ന് കരുതുന്നത് നല്ലതാണ്. എല്ലാ ബീച്ചിലേക്കും വരുന്ന ലാഘവത്തിൽ നേരെ ഓടിയിറങ്ങാതിരിക്കാനുള്ള സുരക്ഷാ മാർഗമാണീ വടം. ശ്രദ്ധയോടെ ബീച്ചിലേക്കിറങ്ങാം.
തുറസ്സാണ് കടൽത്തീരം. താഴെ സ്വർണനിറമാർന്ന മണൽത്തരികൾ. നീലനിറം പൂണ്ട് കടലും ആകാശവും. നീലാകാശത്തിൽ മഞ്ഞുകൂട്ടങ്ങൾ പോലെ മേഘങ്ങൾ ഒഴുകിനടക്കുന്നു. കടൽത്തീരത്തിന്റെ ഒരുഭാഗത്തുകൂടി തിര അരിച്ചുചെന്ന് കോടപ്പുഴയുമായി കൈകോർക്കുന്നു. കടലിലേക്കിറങ്ങാവുന്ന ഭാഗത്ത് മുമ്പ് കോടപ്പുഴയായിരുന്നു. മണൽ വന്നടിഞ്ഞ് കരയുണ്ടായതാണ്. നേരെ എതിർവശത്തേക്ക് നോക്കിയാൽ വടകര സാൻഡ് ബാങ്ക്സ് കാണാം. കടലും കോടപ്പുഴയും ചേരുന്നതിന്റെ അതിരിൽ മത്സ്യത്തൊഴിലാളികളുണ്ടായിരുന്നു. അവർ നിൽക്കുന്ന ഭാഗത്ത് അധികം ആഴമില്ല. മണലടിഞ്ഞ് പുഴയുടെ നീരൊഴുക്ക് തടസ്സപ്പെട്ടപ്പോൾ ജെ.സി.ബി ഉപയോഗിച്ച് നീർച്ചാൽ കൃത്രിമമായി ഉണ്ടാക്കുകയായിരുന്നു.
ഉദയവും അസ്തമയവും കാണാൻ പറ്റിയ സ്ഥലമാണെന്നതൊക്കെ ശരിതന്നെ. നല്ല വശങ്ങൾ പറയുമ്പോൾ കുറവുകൾ കൂടി പറയണമല്ലോ. അസ്തമയം കാണാൻ വരുന്നവർ അധികം വൈകിക്കാതെ വന്ന് കണ്ടുപോവുന്നതായിരിക്കും നല്ലത്. ഒന്നാമത്തെ കാരണം കടൽത്തീരത്ത് പേരിനുപോലും തെരുവുവിളക്കുകളില്ല. ഭക്ഷണമോ വെള്ളമോ വേണമെങ്കിൽ കോട്ടക്കടപ്പുറത്ത് പോകണം. സുരക്ഷാ സംവിധാനമൊന്നുമില്ലാത്തതുകൊണ്ട് കുട്ടികളുമായി വരുന്നവർ അവരെ മുറുകെ പിടിച്ച് ഒപ്പം തന്നെയുണ്ടാവണം.
കണ്ടൽക്കാടിന്റെ പരിസരത്ത് പ്ലാസ്റ്റിക് ബോട്ടിലുകൾ നിക്ഷേപിക്കാതെ തിരികെ കൊണ്ടുപോവാനും പ്രത്യേകം ശ്രദ്ധിക്കണം. നമ്മുടെ വിനോദസഞ്ചാരകേന്ദ്രങ്ങൾ വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. അതുതന്നെയാണ് പ്രകൃതിയോടും ഇത്തരം കേന്ദ്രങ്ങളോടും നമുക്ക് ചെയ്യാവുന്ന ഏറ്റവും വലിയ ആരാധനയും
ഈ പ്രദേശത്തെങ്ങും കാണുന്ന കണ്ടൽക്കാടുകൾ മുഴുവൻ സ്വയമേവ ഉണ്ടായവയല്ല. ആറു വർഷം മുൻപ് കുറ്റ്യാടിപ്പുഴ അറബിക്കടലിനോട് ചേരുന്ന വടകര സാൻഡ്ബാഗ് പ്രദേശത്ത് മത്സ്യ ബന്ധനത്തിനായി കെട്ടിയ പുളിമുട്ട്(കടൽപാലം) കാരണം അഴിമുഖത്തേക്ക് മണൽ കയറുകയും കൊളാവിപ്പാലം പുഴയുടെ അഴിമുഖം മണൽ നിറഞ്ഞ് ഇല്ലാതാവുകയും ചെയ്തു. ഇതു പുഴയെ ദോഷകരമായി ബാധിച്ചു. പുഴയുടെ പ്രകൃതിദത്തമായ ഒഴുക്ക് തടസ്സപ്പെടാതെ അത് പരിഹരിക്കാൻ അഴിമുഖത്തെ മണൽ ജെ.സി.ബി ഉപയോഗിച്ച് നീക്കം ചെയ്തു.
കൊളാവിപ്പാലം തീരം സംരക്ഷണ സമിതി എന്നൊരു സംഘടനയുടെ നേതൃത്വത്തിൽ കൊളാവിപ്പാലം പുഴയുടെ തീരത്ത് വച്ച് പിടിപ്പിച്ച കണ്ടൽ കാടുകളാണ് ഇപ്പോൾ പടർന്ന് പന്തലിച്ച് പുഴയെ സംരക്ഷിക്കുന്നത്.