കൊല്ലം: കാലിത്തീറ്റയ്ക്ക് പകരം അമിതമായി പൊറോട്ട നല്‍കിയതിനെ തുടർന്ന് വെളിനല്ലൂർ വട്ടപ്പാറ അൻസിറ മാൻസിലില്‍ ഹസ്ബുള്ളയുടെ ഫാമിലെ അഞ്ച് കറവപ്പശുക്കള്‍ ചത്തു.
ഒൻപത് പശുക്കള്‍ അവശനിലയില്‍. 30 പശുക്കളും രണ്ട് കാളയും രണ്ട് പോത്തുമാണ് ഫാമിലുണ്ടായിരുന്നത്. കാളയും പോത്തുമൊഴികെയുള്ളവയ്ക്കാണ് പൊറോട്ട നല്‍കിയത്. മറ്റു പശുക്കള്‍ക്ക് അധികം പ്രശ്നമില്ല. അവ നിരീക്ഷണത്തിലാണ്.
ശനിയാഴ്ച രാവിലെയാണ് പൊറോട്ട നല്‍കിയത്. തുടർന്ന് പശുക്കള്‍ കുഴഞ്ഞുവീണു. ആദ്യ പശു വൈകിട്ട് നാലിനും മറ്റുള്ളവ ഇന്നലെ രാവിലെ എട്ടോടെയുമാണ് ചത്തത്. വയർ വീർത്ത നിലയിലായിരുന്നു. കാലിത്തീറ്റയ്ക്ക് വില കൂടുതലായതിനാല്‍ പൊറോട്ട, പയർ, ചക്ക, പുളിയരി തുടങ്ങിയവയാണ് തീറ്റയായി നല്‍കിയിരുന്നത്.
സാധാരണ ഹസ്ബുള്ളയാണ് പശുക്കള്‍ക്ക് തീറ്റ നല്‍കുന്നത്. എന്നാല്‍, ശനിയാഴ്ച അദ്ദേഹത്തിന് പകരമെത്തിയ ആള്‍ അളവറിയാതെ പൊറോട്ടയും ചക്കയും അമിതമായി തീറ്റയില്‍ ചേർക്കുകയായിരുന്നു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.ഡി.ഷൈൻകുമാറിന്റെ നിർദ്ദേശ പ്രകാരം വെറ്ററിനറി സർജൻമാരടങ്ങുന്ന എമർജൻസി റെസ്‌പോണ്‍സ് ടീം സ്ഥലത്തെത്തി പശുക്കളുടെ പോസ്റ്റുമോർട്ടം നടത്തി.
വയർ കമ്ബനവും തുടർന്നുള്ള അമ്ല വിഷബാധയും നിർജ്ജലീകരണവുമാണ് മരണകാരണമെന്ന് ഡോക്ടർമാർ പറഞ്ഞു. അവശനിലയിലായവയ്ക്ക് ചികിത്സ നല്‍കി. ഉടമയ്ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് സ്ഥലം സന്ദർശിച്ച മന്ത്രി ജെ. ചിഞ്ചുറാണി അറിയിച്ചു.
ചക്ക, പെറോട്ട, കഞ്ഞി എന്നിവ അമിതമായി പശുക്കളുടെ ഉള്ളില്‍ ചെന്നാല്‍ ലാക്റ്റിക് അസിഡോസിസ് അഥവാ അമ്ലവിഷബാധ ഉണ്ടാകുന്നതും തുടർന്ന് നിർജലീകരണവും അതുമൂലമുള്ള മരണവും സംഭവിക്കുമെന്ന് ചീഫ് വെറ്ററിനറി ഓഫീസർ ഡോ ഡി ഷൈൻകുമാർ പറഞ്ഞു.